ടോള്‍ ബൂത്തില്‍ സുഗമമായ ഗതാഗതം നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; കർശന നിർദ്ദേശവുമായി കോടതി
പാലിയേക്കര ടോൾ പ്ലാസയിൽ വലിയ തിരക്കുണ്ടെന്നും ഇത് സമയ നഷ്ടമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു പാലക്കാട് സ്വദേശിയുടെ ഹർജി.
കൊച്ചി: ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് പരിശോധിക്കണം എന്ന് ഹൈക്കോടതി. ടോൾ ബൂത്തിൽ സുഗമമായ ഗതാഗതം നടപ്പാക്കാൻ ദേശീയപാതാ അതോറിറ്റിയും ടോൾ പിരിക്കുന്നവരും അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടിവരുമെന്നും ഹൈക്കോടതി അറിയിച്ചു. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ആണ് കോടതി ഇടപെടൽ.
പാലിയേക്കര ടോൾ പ്ലാസയിൽ വലിയ തിരക്കുണ്ടെന്നും ഇത് സമയ നഷ്ടമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു പാലക്കാട് സ്വദേശിയുടെ ഹർജി. ഈ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഫാസ്റ്റ് ടാഗ് ഇല്ലാതെ ട്രാക്ക് ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാരിനോടാണ് കോടതി ആവശ്യപ്പെട്ടത്. 1998-ലെ മോട്ടോർ വാഹനനിയമത്തിലെ സെക്ഷൻ 201 ഭേദഗതി ചെയ്യുന്ന കാര്യം കൂടി പരിശോധിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
ടോൾ ബൂത്തുകളിൽ അനാവശ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ നിയമനടപടി എടുക്കുന്നതിൽ സംസ്ഥാന സർക്കാരും ഡി.ജി.പിയും ആലോചന നടത്തണം എന്നും ഹൈക്കോടതി പറഞ്ഞു. ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് പരിശോധിക്കണം.
കെഎസ്ഇബിയുടെ മധുരപ്രതികാരം; ലാഭത്തിൽ ഒന്നാം സ്ഥാനം; കഷ്ടപ്പെട്ടിട്ടും കാര്യമില്ലാതെ കെഎസ്ആർടിസി
ടോൾ പ്ലാസയിൽ തടസ്സങ്ങളില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയണം. ദേശീയപാത അതോറിറ്റിയും ടോൾ പരിക്കുന്നവരും ഇത് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അല്ലാത്തപക്ഷം കോടതിക്ക് മാർഗനിർദ്ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് ഫെബ്രുവരി 17-ന് പരിഗണിക്കാൻ മാറ്റി.