തച്ചങ്കരിയെ പിണറായി നിയമിച്ചത് സെൻകുമാറിനെ നിരീക്ഷിക്കാൻ? പിണറായിക്കിട്ട് കൊട്ടി കോടതി!!
നിരവധി ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്‍വ്വഹണ ചുമതലയുള്ള എഡിജിപിയുടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നത് എന്തിനാണെന്ന സംശയമാണ് ഹൈക്കോടതി ഉയര്‍ത്തിയത്.
കൊച്ചി: പോലീസിലെ സ്ഥലംമാറ്റം സംബന്ധിച്ച വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാന പൊലീസ് മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യം എന്താണെന്നും കോടതി ചോദിച്ചു.
നിരവധി ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്‍വ്വഹണ ചുമതലയുള്ള എഡിജിപിയുടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നത് എന്തിനാണെന്ന സംശയമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. തച്ചങ്കരിക്കെതരായി നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും പിണറായി സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ ടിപി സെന്‍കുമാര്‍ തിരിച്ചെത്തുന്നതിന് മുമ്പായി നടന്ന പൊലീസിലെ കൂട്ടസ്ഥലമാറ്റങ്ങളെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. ടിപി സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുന്‍പ് സംസ്ഥാന പോലീസില്‍ നടന്ന സ്ഥലംമാറ്റങ്ങളും ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വഹണ ചുമതലയുള്ള എഡിജിപിയായി നിയമിച്ചതും ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തികയില്‍ നിയമിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്.
ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. നിരവധി കേസുകളില്‍ പ്രതിയും ആരോപണങ്ങള്‍ നേരിടുന്ന ആളുമാണ് തച്ചങ്കരിയെന്നും അങ്ങനെയുള്ള ഒരാളെ തന്ത്രപ്രധാന പോസ്റ്റില്‍ ഇരുത്തുന്നത് ശരിയല്ലെന്നും ചൂണ്ടികാട്ടുന്നുണ്ട്. ആലപ്പുഴ സ്വദേശി ജോസഫാണ് ഹർജി നൽകിയത്.
തച്ചങ്കരിക്കെതിരായ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷം കേസില്‍ തുടര്‍ നടപടിയുണ്ടാവും.












Click it and Unblock the Notifications