കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുമോ?; ബിജെപിയും കോണ്‍ഗ്രസും പിന്നിലല്ല
കണ്ണൂര്‍: കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ കുപ്രസിദ്ധിയുള്ള ജില്ലയാണ് കണ്ണൂര്‍. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഇത്രയേറെ പേരുദോഷംകേട്ട മറ്റൊരു സ്ഥലം ഇന്ത്യയില്‍തന്നെയില്ല. ഒന്നും രണ്ടുമല്ല അമ്പതോളം വര്‍ഷമായി ജില്ലയില്‍ രാഷ്ട്രീയ അക്രമവും കൊലപാതകങ്ങളും തുടര്‍ക്കഥയായിട്ട്. ഓരോ വര്‍ഷവും ഇത് വര്‍ധിച്ചുവരുന്നതല്ലാതെ ഇതിനൊരു അറുതിയുണ്ടാകില്ലേയെന്നാണ് മലയാളികളുടെ ചോദ്യം.
ഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളി; പാച്ചേനിയെ കടത്തിവെട്ടാന്‍ സുധാകരന്‍
രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ സിപിഎമ്മിനുനേരെയാണ് പലരും വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, ജില്ലയിലെ കൊലപാതകങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെല്ലാം തുല്യ പങ്കുണ്ടെന്നുകാണാം. 1969 ഏപ്രില്‍ 28ന് ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ തുടങ്ങിയത് ഏറ്റവുമൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബില്‍ എത്തിനില്‍ക്കുന്നു.
എല്ലായിപ്പോഴും അണികളായിരുന്നു കൊലക്കത്തിക്ക് ഇരയായത്. ഇതിനിടെ ഇപി ജയരാജന്‍, പി ജയരാജന്‍ എന്നീ സിപിഎം നേതാക്കള്‍ ഭാഗ്യംകൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടി. എസ്എഫ്‌ഐ നേതാവായിരുന്ന കെവി സുധീഷ്, യുവമോര്‍ച്ചാ നേതാവ് കെടി ജയകൃഷ്ണന്‍ തുടങ്ങിയവരെല്ലാം ഇതിനിടെ ക്രൂരമായി കൊല്ലപ്പെട്ടു.
ആലപ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി; സംഘര്‍ഷ ഭൂമിയില്‍ കുറ്റപ്പെടുത്തി സിപിഎമ്മും കോണ്‍ഗ്രസും
എണ്‍പതുകളിലും തൊണ്ണൂറുകളിലെ ആദ്യ പകുതിയും കോണ്‍ഗ്രസും അക്രമ രാഷ്ട്രീയത്തിലും കൊലപാതകത്തിലും സജീവമായിരുന്നു. പിന്നീട് കോണ്‍ഗ്രസിന്റെ സ്ഥാനം ആര്‍എസ്എസ് ഏറ്റെടുത്തതോടെ സിപിഎമ്മുമായി ആളെണ്ണംവെച്ച് കൊലപാതകം നടത്താന്‍ തുടങ്ങി. അക്രമങ്ങള്‍ക്ക് പിന്നാലെ എല്ലായിപ്പോഴും സിപിഎം, ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്ത യോഗം സമാധാനത്തിന് ആഹ്വാനം ചെയ്യാറുണ്ടെങ്കിലും അവയൊന്നും പ്രാവര്‍ത്തികമാകാറില്ല. ഇതിനൊരു അവസാനം കാണാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആത്മാര്‍ഥമായി വിചാരിച്ചാല്‍ മാത്രമേ കഴിയുകയുള്ളൂ. ആരാണ് ഇതിന് മുന്‍കൈ എടുക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.