ഹണി റോസ് മോശം വസ്ത്രം ധരിച്ചതായി ഞാന്‍ കണ്ടിട്ടില്ല; മാനേജർ വഴി ബോബിയെ എതിർപ്പ് അറിയിച്ചതാണ്: ശ്രീജിത്ത്
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ നടി ഹണി റോസിനെ പിന്തുണച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കർ. ഹണി റോസിന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്നുവരെ ഏതെങ്കിലും തരത്തിലുള്ള മോശം വസ്ത്രം ധരിച്ച് ഞാന്‍ അവരെ കണ്ടിട്ടില്ല. ഉദ്ഘാടനം അടക്കമുള്ള പൊതുചടങ്ങുകള്‍ക്ക് പോകുന്ന സമയത്ത് സാരിയും വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രങ്ങളും ധരിച്ചാണ് അവരെ കണ്ടത്. അതൊക്കെ നമ്മുടെ നാട്ടില്‍ സർവ്വ സാധാരണമായിട്ടുള്ള വസ്ത്രങ്ങളാണ്. അതില്‍ ഒന്നും തന്നെ യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ലെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു. ന്യൂസ് 18 കേരളയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹണി റോസ് ധരിച്ച വസ്ത്രത്തെ കുറിച്ചായിരുന്നില്ല ഈ കമന്റുകള്‍ ഒന്നും തന്നെ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വസ്ത്രത്തെ വെറും ഒരു ഉപാധിയാക്കി മാറ്റിയത് അവരുടെ ശാരീരകമായ വർണ്ണന നടത്തുന്നതിന് വേണ്ടിയും അവരെ അവഹേളിക്കുന്നതിനും മോശം കമന്റ് പാസാക്കുന്നതിനും വേണ്ടിയാണ്. കുന്തീദേവിയുടെ വസ്ത്രം കണ്ടുകൊണ്ട് എന്ന് അല്ല പറഞ്ഞത്, മറിച്ച് കുന്തീദേവിയെ അനുസ്മരിപ്പിക്കുന്നു എന്നാണ് പറയുന്നത്.

ഈ കേസ് വന്നതിന് ശേഷം ഒരു മാധ്യമത്തോട് നടത്തിയ പ്രതികരണത്തില്‍ വീണ്ടും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് നടത്തിയത്. കുന്തി എന്ന് പറയുമ്പോള്‍ അതിലെ കു എന്ന വാക്ക് മാറ്റി മറ്റൊരു വാക്കായിരിക്കാം ആളുകള്‍ ചിന്തിച്ചത് എന്ന രീതിയിലൊക്കെ പറഞ്ഞ് കഴിഞ്ഞാല്‍ വീണ്ടും അദ്ദേഹം അവഹേളിക്കുകയാണ്. അശ്ലീലം പറയുകയാണ്. ഒരു സ്ത്രീയേക്കുറിച്ചാണ് ഇതൊക്കെ പറയുന്നത്. വസ്ത്രത്തെക്കുറിച്ചല്ല അവരുടെ ശരീരത്തെക്കുറിച്ചാണ് പറയതുന്നതെന്നും ശ്രീജിത്ത് പണിക്കർ ആവർത്തിക്കുന്നു.
ബോഡി ഷെയിമിങ് ആണ് ഇവിടെ നടത്തുന്നത്. ചെറിയ ഒരു കാര്യം വെച്ച് നമുക്ക് ഇതിനെ അളക്കാന്‍ സാധിക്കില്ല. അതിനെ അളക്കേണ്ടുന്നതിന്റെ സ്കെയില്‍ വലുതാണ്. അത് ബോബി ചെമ്മണ്ണൂർ അല്ല ആര് കാണിച്ചാലും അങ്ങനെ തന്നെയാണ്. നമ്മുടെ സമൂഹത്തിനിടയില്‍ പലതരത്തില്‍ ചിന്തിക്കുന്ന ആളുകളുണ്ടാകും. അതില്‍ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്നവരും കാണും. അതൊക്കെ വ്യക്തിപരമായ അഭിപ്രാമായി മാത്രമേ കാണാനാകു. അല്ലാതെ സ്ത്രീ സമൂഹത്തിന്റെ മൊത്തത്തിലുള്ള അഭിപ്രായമായിട്ട് അതിനെ കാണാനാകില്ല.
ഹണി റോസിന്റെ വസ്ത്രത്തെക്കുറിച്ച് പറയുന്ന സമയത്ത് പ്രധാനപ്പെട്ട ചില പ്രശ്നങ്ങള്‍ ഇവിടെ കാണാതിരിക്കുകയാണ്. ബോബി ചെമ്മണ്ണൂർ ഒരു ഹാബിച്ചല്‍ ഒഫന്‍ഡറായി പെരുമാറി എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അത് ഒരു ചെറിയ കാര്യം അല്ല. ഒരു സ്ത്രീയെ സ്റ്റോക്ക് ചെയ്യുക എന്നുള്ളത് പോലും നമ്മുടെ നാട്ടില്‍ ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണ്.
ഇത്തരം കമന്റുകളിലുള്ള തന്റെ എതിർപ്പ് ഹണി റോസ് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും തന്റെ മാനേജർ വഴി അറിയിച്ചിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂർ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്ന് വെച്ചാല്‍ ഇങ്ങനെയുള്ള കമന്റുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അത് തനിക്ക് അസ്വസ്ഥ ഉണ്ടാക്കുന്നുവെന്നും ഹണി റോസ് ബോബി ചെമ്മണ്ണൂരിന്റെ മാനേജർ വഴി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അതിന് ശേഷവും അദ്ദേഹം ഇത് നിർത്തുന്നില്ല. ഒരാളിന് താല്‍പര്യമില്ലെന്ന് പറഞ്ഞതിന് ശേഷവും ശാരീരികമായി അവവേളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ ഹാബിച്ചല്‍ ഒഫന്‍ഡറാണെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിട്ടുന്നു.
ഈ കേസ് നടത്തിയതിന് ശേഷം വന്ന ഒരു പരാമർശമുണ്ട്. നടി എന്നല്ലാതെ ഞാന്‍ ഡാഷ് എന്ന് പറഞ്ഞില്ലാലോയെന്ന് പറഞ്ഞ് മോശം സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന മറ്റൊരു വാക്കാണ് അവിടെ പ്രയോഗിച്ചത്. ഹണി റോസിനെ മാത്രമല്ല അഭിമുഖങ്ങളില്‍ തന്റെ മുന്നില്‍ ഇരിക്കുന്ന അവതാരകരായ പെണ്‍കുട്ടികളോട് പോലും എന്തുപറയണം എന്ത് പറയരുത് എന്നതിനെക്കുറിച്ച് അദ്ദേഹം കാര്യമാക്കുന്നില്ല. ഇവിടുത്തെ നിയമം അറിയില്ലെന്ന ന്യായമൊന്നും ഈ നാട്ടില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications