തൈക്കാട് ആശുപത്രിയിൽ ചുവരിന്റെ പാളി ഇളകി വീണു, അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുമ്മായചുവരിന്റെ പാളി ഇളകിവീണു. താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയും കുഞ്ഞും വിശമിക്കുന്നമുറിയിലെ ചുവർപാളിയാണ് ഇളകി വീണത്. രണ്ടു മാസം പ്രായമുള്ള കുട്ടിയും അമ്മയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കട്ടിലിൽ കിടന്ന മാറനല്ലൂർ സ്വദേശി ഗീതുവും രണ്ടു മാസം പ്രായമുള്ള കുഞ്ഞ് അളകനന്ദയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഈ സമയത്ത് അഞ്ചിലധികം കുട്ടികളും അമ്മമാരും ഇവിടെ ഉണ്ടായിരുന്നു അപകടത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്നവരെ മറ്റ് വാർഡുകളിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇളകി വീണ പാളി കുട്ടിയുടെ കട്ടിലിന് സമീപം വീണ് പൊട്ടി ചിതറുകയായിരുന്നു. ഈസമയം ഗീതുവും അളകനന്ദയും ഉറക്കത്തിലായിരുന്നു ശബ്ദം കേട്ട് ഗീതു ഞെട്ടി എഴുന്നേൽക്കുകയായിരുന്നു. ഇതിനടുത്തായി രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. ഉടൻ എല്ലാവരെയും മറ്റൊരു മുറിയിലേക്ക് മാറ്റി.
അളകനന്ദയുടെ മുഖത്തും ശരീരത്തിലും കുമ്മായപ്പൊടി പറ്റിയതിനാൽ നനഞ്ഞ തുണി ഉപയോഗിച്ച് പതിയെ തുടച്ചെടുക്കുകയായിരുന്നു, സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ അവസ്ഥ പരിശോധിക്കാനായി പി.ഡ.ബ്യു.ഡി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. മുറിയുടെ ചുവരും സീലിംഗും വിണ്ടുകീറിയ നിലയിലാണെന്ന് ആശുപത്രിയിലെത്തുന്നർ പറയുന്നു.
കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്താത്തതാണ് അപകടം ഉണ്ടാകാൻ കാരണമെന്നും രോഗികൾ ആരോപിച്ചു. ദിവസേന നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരുമെത്തുന്ന ആശുപത്രയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നും പലതവണ ആശുപത്രി വ്യത്തങ്ങളെ ഇക്കാര്യം അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണമുണ്ട്.