ഭക്ഷണ നിലവാരം അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കും;നല്ല ഭക്ഷണം നൽകുന്ന ഹോട്ടലുകൾ ഗ്രീൻ കാറ്റഗറിയിൽ
ഭക്ഷണ നിലവാരം അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കും;നല്ല ഭക്ഷണം നൽകുന്ന ഹോട്ടലുകൾ ഗ്രീൻ കാറ്റഗറിയിൽ
പത്തനംതിട്ട; ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണ ഗുണനിലവാരത്തിന്റേയും ശുചിത്വത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിച്ച് ഓരോ കാറ്റഗറിയിലുള്‍പ്പെടുത്തുക. നല്ല ആഹാരം നൽകുന്ന ഹോട്ടലുകൾ ഗ്രീൻ കാറ്റഗറിയിലാണ് ഉൾപ്പെടുത്തുക. തുടര്‍ന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലകളിലേക്കെത്തുന്ന യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വെബ്സൈറ്റ് പരിശോധിച്ച്, തങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാറ്റഗറികള്‍ നിശ്ചയിക്കുന്നത്. മികച്ച ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ജനുവരി മുതല്‍ ഡിസംബര്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഒരു കലണ്ടറിന് രൂപം നല്‍കും. കൂടാതെ, കമ്മീഷണറേറ്റ് തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ ടീമിന് രൂപം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചെക്ക് പോസ്റ്റിലും ഓരോ മണ്ഡലങ്ങളിലും മുന്‍കൂട്ടി പറയാതെയുള്ള പരിശോധനകള്‍ നടത്തുമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി മന്ത്രി അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
Recommended Video
ലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വി
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4073 പരിശോധനകളില്‍ 2121 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 507 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 136 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.