ഒരു ലോക്ഡൗൺ അപാരത; എട്ടിന്റെ പണി കിട്ടിയപ്പോൾ രക്ഷകരായി കേരള പോലീസ്, വീട്ടമ്മയുടെ കുറിപ്പ് വൈറൽ!
പന്നിയങ്കര: കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ആരോഗ്യ പ്രവര്‍ത്തകരെ പോലെ തന്നെ വിശ്രമം ഇല്ലാതെ പണിയെടുക്കുകയാണ് പോലീസുകാരും. കേരള പോലീസ് പഴയ പോലീസ് അല്ല ഇപ്പോള്‍. റോഡിലിറങ്ങിയവരെ മര്‍ദിക്കുന്നതും ഏത്തമിടീക്കുന്നതുമായ ചില വാര്‍ത്തകള്‍ വരുന്നുവെങ്കിലും അതിലുമപ്പുറത്താണ് കേരള പോലീസ് സാധാരണക്കാര്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍.
കേരള പോലീസിന് നന്ദി പറഞ്ഞ് കൊണ്ടുളള സുഗിന ബിജു എന്ന വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. ലോക്ക് ഡൗണ്‍ ദിവസം എട്ടിന്റെ പണി കിട്ടിയ ഈ വീട്ടമ്മയ്ക്ക് ജനമൈത്രി പോലീസാണ് രക്ഷകരായത്. സുഗിനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഒരു ലോക്ഡൗൺ അപാരത...
ഒരു ലോക്ഡൗൺ അപാരത... എട്ടിന്റെ പണി കിട്ടിയ ഒരു ദിവസായിരുന്നു ഇന്ന്. വീട്ടിലെ ഗ്യാസ് സ്റ്റൗ പണിമുടക്കി. ഈ കണ്ട പ്രായത്തിനിടയ്ക്ക് മൂപ്പര് ആവും വിധം അധ്വാനിച്ചയാളാണ്. എങ്കിലും ഒന്നൂടൊന്നു ഉന്തി തള്ളി നോക്കി, നോ രക്ഷ! ഒടുവിൽ രണ്ടും കൽപ്പിച്ച് പുതിയൊരെണ്ണം വാങ്ങാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും1 KM അപ്പുറത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് വച്ച് പിടിച്ചു. (ഡിയർ കെട്ട്യോൻസ്... നടത്തത്തിൽ ഉടനീളം " വണ്ടി പഠിക്കെടീ വണ്ടി പഠിക്കെടീ എന്ന താങ്കജുടെ മഹത് വചനo മനസ്സിൽ ഇടയ്ക്കിടെ വന്ന് ഹാജർ പറഞ്ഞു...
ഗതാഗത നിയന്ത്രണം
കടയിൽ കയറി സ്റ്റൗ എടുക്കുന്നതിനു മുൻപേ, ഹോം ഡെലിവറി ഉണ്ടെന്ന് ഉറപ്പ് വരുത്തി. കൊക്കിലൊതുങ്ങിയ ഒരെണ്ണം സെലക്ട് ചെയ്ത് ബില്ല് പേ ചെയ്തു.. സാധനം കൊണ്ട് വരുന്നതിന് വേണ്ടി വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തപ്പോൾ ദേ വരുന്നു അടുത്ത പണി... ഞങ്ങളുടെ പ്രദേശത്ത് കോവിഡ് - 19 റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ട് അവിടേക്ക് വരാൻ പോലീസിന്റെ അനുമതി ഇല്ലെന്ന് സൂപ്പർ മാർക്കറ്റിലെ സെയിൽസ് മാനേജർ പറഞ്ഞു.
ജനമൈത്രി പോലീസ്
കയ്യിൽ പിടിച്ച് കൊണ്ടുവരാൻ ഒരു ശ്രമം നടത്തിയെങ്കിലും പതുക്കെ പദ്ധതി വിട്ടു. മുഖത്തുള്ള ചമ്മല് മാസ്കിനുള്ളിൽ മറച്ച് പിടിച്ച് കൊണ്ട്, കുറച്ചു കഴിഞ്ഞ് ആരെയെങ്കിലും വിടാമെന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ഇനിയെന്ത് എന് ആലോജിച്ച് റോഡിൽ കുറ്റി അടിച്ച പോലെ നിൽക്കുമ്പോഴാണ് തൊട്ടു മുന്നിലുള്ള പന്നിയങ്കര ജനമൈത്രി പോലീസ് സ്റ്റേഷനിൽ കണ്ണുടക്കിയത്. 100 വോൾട്ടിന്റെ ചിരിയും ചിരിച്ചോണ്ട് (മാസ്ക് ഉള്ളത് കൊണ്ട് ചിരി അവർ കണ്ടില്ലാട്ടോ!)
ഞങ്ങൾ എത്തിച്ചു തരാം
അങ്ങോട്ട് ചെന്ന് കയറി, വിഷയം അവതരിപ്പിച്ചു. കാര്യങ്ങൾ എല്ലാം കേട്ട ശേഷം അവർ രജിസ്റ്ററിൽ എന്റെ പേരും അഡ്രസ്സും എഴുതി എടുത്തു. ഇതിനിടയ്ക്കാണ് പുറത്ത് പോയ CI സർ തിരിച്ചു വന്നത്. അദ്ദേഹം എന്നോട് കാര്യങ്ങൾ എല്ലാം അന്യേഷിച്ചറിഞ്ഞു. എന്നിട്ട് ഒരു ചെറു ചിരിയോടെ സ്റ്റൗ ഞങ്ങൾ എത്തിച്ചു തരാമെന്നും പറഞ്ഞു. സൂപ്പർ മാർക്കറ്റിൽ പോയി അവരോട് കാര്യം ധരിപ്പിക്കാനും പറഞ്ഞു.
പോലീസ് കൊണ്ടു തരാമെന്ന് പറഞ്ഞോ?
അവിടെപ്പോയി ബില്ലിംഗിലുള്ള ആളോട് കര്യം പറഞ്ഞപ്പോൾ അയാൾക്ക് അദ്ഭുതം! "ങേ, പോലീസ് കൊണ്ടു തരാമെന്ന് പറഞ്ഞോ?" ചിരിച്ച് കൊണ്ട് തലയാട്ടി ഞാൻ അവിടെ നിന്ന് ഇറങ്ങി. തിരിച്ച് ഞാൻ വീട്ടിൽ എത്തി സംഭവം വിവരിച്ചപ്പോൾ അമ്മയ്ക്കും വിശ്വാസമായില്ല,... ഞാൻ പറ്റിയ്ക്കാൻ പറയാന്ന്.. അതിനിടയിൽ CI സർ ന്റെ കോൾ വന്നു.അവർ വീടിന്റെ ഇടവഴിയോട് ചേർന്ന് റോഡിൽ ഉണ്ടെന്ന്.
ധൈര്യമായി വിളിച്ചോ
പെട്ടന്ന് തന്നെ ചെന്നു, വണ്ടിയിൽ നിന്നും ഒരു സാർ സ്റ്റൗവ്വ് എടുത്ത് തന്നു.. "പോട്ടെ പരാതിക്കാരി" എന്ന് കളിയായി പറഞ്ഞ് , വണ്ടി സ്റ്റാർട്ടാക്കുമ്പോൾ എന്ത് അത്യാവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിച്ചോ എന്നും കൂടി പറഞ്ഞാണ് അവർ പോയത്. സ്റ്റേഷനിൽ നിന്നും അവരോട് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നിയിരുന്നു. ഒപ്പം അവരെ കുറിച്ചോർത്ത് അഭിമാനവും.. കേൾക്കുമ്പോൾ ചെറിയൊരു കാര്യമായി തോന്നിയേക്കാം.
നിങ്ങളെയോർത്ത് അഭിമാനം തോന്നുന്നു
പക്ഷേ ആ ചെറിയൊരു കാര്യത്തിന് അവർ നൽകിയ പ്രാധാന്യം ഒരു സാധാരണകാരിയായ എന്നെ സംബന്ധിച്ച് എത്രത്തോളം വലുതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല..... വീണ്ടും പറയട്ടെ, ജനങ്ങളുടെ പ്രശ്നങ്ങളിൽ അതിന്റെ വലിപ്പ ചെറുപ്പം നോക്കാതെ അത് പരിഹരിയ്ക്കാൻ മുന്നിട്ടിറങ്ങുന്ന നിങ്ങളെയോർത്ത് അഭിമാനം തോന്നുന്നു... സർ.. ഒപ്പം ഒരുപാട് സന്തോഷവും... #THANK YOU KERALA POLICE''.
ഫേസ്ബുക്ക് പോസ്റ്റ്
സുഗിനയുടെ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം