മോഹൻലാലിന്റെ വാദത്തിന് വിപരീതമായി ഇടവേള ബാബുവിന്റെ മൊഴി.. ദിലീപിനെതിരെ പരാതി കിട്ടി!
കൊച്ചി: എഎംഎംഎയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കൊച്ചിയില്‍ ചേര്‍ന്ന ആദ്യത്തെ മീറ്റ് ദ പ്രസ്സില്‍ തന്നെ അപഹാസ്യനാകാനായിരുന്നു മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വിധി. നിലപാടില്ലായ്മകളും ഉരുണ്ടുകളികളും കൊണ്ട് സമൃദ്ധമായിരുന്നു പുതിയ അമ്മ പ്രസിഡണ്ടിന്റെ വാര്‍ത്താസമ്മേളനം.
ദിലീപിനെ ഒരിക്കലും തള്ളിപ്പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രകടനം. ഒപ്പം തരം കിട്ടിയപ്പോള്‍ ആക്രമണത്തെ അതിജീവിച്ച നടിയ്ക്കും വിമന്‍ ഇന്‍ സിനിമ കലക്ടീവിനുമെതിരെ തെറ്റിദ്ധാരണ പരത്താനും ലാലേട്ടന്‍ ശ്രദ്ധിച്ചു. ദിലീപിനെതിരെ നടി പരാതി നല്‍കിയിട്ടില്ല എന്ന മോഹന്‍ലാലിന്റെ വാദം പൊളിക്കുന്നതാണ് ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി.
പരാതി കിട്ടിയില്ലെന്ന് മോഹൻലാൽ
ആക്രമിക്കപ്പെട്ട നടിയെ തങ്ങൾ മാറ്റി നിർത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മോഹൻലാൽ മസ്ക്കറ്റിലെ പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ചുവെങ്കിലും അവർ വരാൻ തയ്യാറായില്ലെന്ന് കൂടി പറയുകയുണ്ടായി. അവസരങ്ങൾ നിഷേധിക്കുന്നുവെന്ന നടിയുടെ രേഖാമൂലമുള്ള പരാതി തങ്ങൾക്ക് കിട്ടിയില്ല. ഫോണിൽ വിളിച്ച് പറയുന്നതല്ല പരാതിയെന്നും മോഹൻലാൽ കൊച്ചിയിൽ പറഞ്ഞിരുന്നു.
ഇടവേള ബാബുവിന്റെ മൊഴി
എന്നാല്‍ അമ്മ ഭാരവാഹിയായ ഇടവേള ബാബു നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് ദിലീപിനെതിരെ നടിയുടെ പരാതി ലഭിച്ചിരുന്നു എന്നാണ്. സിനിമയില്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്നായിരുന്നു പരാതി. നടിയുടെ പരാതിയില്‍ വാസ്തവം ഉണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. ഇക്കാര്യം ദിലീപുമായി സംസാരിക്കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്.
ദിലീപിന്റെ താക്കീത്
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്നാണ് അന്ന് ദിലീപ് തന്നോട് ചോദിച്ചത്. ഒരു സ്‌റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. ആ സംഭവത്തിന് ശേഷം കാവ്യാ മാധവനും നടിയും തമ്മില്‍ മിണ്ടാതായെന്നും ഇടവേള ബാബു നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പരാതി കിട്ടിയില്ലെന്ന മോഹന്‍ലാലിന്റെ വാദത്തെ പൊളിക്കുന്നതാണീ മൊഴി. ആക്രമിക്കപ്പെട്ട നടി തന്നെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്ന ആരോപണം നേരത്തെ പരസ്യമായി ഉന്നയിച്ചിട്ടുള്ളതാണ്.
നടിയുടെ തന്നെ വെളിപ്പെടുത്തൽ
മാത്രമല്ല എഎംഎംഎയിൽ നിന്നും രാജി വെയ്ക്കുന്നു എന്നറിയിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലും നടി ഇക്കാര്യം ആവർത്തിക്കുന്നുണ്ട്. ഇതിനു മുന്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത് എന്ന് നടിയുടെ കുറിപ്പിൽ പറയുന്നു.
ഡബ്ല്യൂസിസിയുടെ മറുപടി
മോഹൻലാലിന്റെ പത്രസമ്മേളനത്തിലെ ആരോപണങ്ങൾക്ക് മറുപടി നൽകുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഡബ്ല്യൂസിസിയും ഇക്കാര്യം ആവർത്തിക്കുന്നുണ്ട്. അതിങ്ങനെയാണ്: നടി പരാതി എഴുതി നല്കിയില്ലല്ലോ എന്ന് പറയുമ്പോൾ ഞങ്ങളുടെ സുഹൃത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. തനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം ശ്രീ. ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോൾ തന്നെ ഫോണിൽ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നൽ മാത്രമാണെന്ന് എന്ന് അറിയിക്കുകയും ചെയ്തു.
എഴുതി നൽകാൻ പറഞ്ഞില്ല
പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെൺകുട്ടി വീണ്ടും ശ്രീ.ബാബുവിനെ ഫോണിൽ വിളിക്കുകയും തന്റെ കൂടെ നില്ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോൾ 'ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്' 'എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാൻ ആവശ്യപ്പെട്ടതായി അറിവില്ല എന്നാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. നടി പത്മപ്രിയയും നേരത്തെ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
ആർക്കൊപ്പമെന്നത് വ്യക്തം
തങ്ങൾ ആർക്കൊപ്പമാണ് എന്നതിനുള്ള തുറന്ന പ്രഖ്യാപനമായിരുന്നു മോഹൻലാലിന്റെ കഴിഞ്ഞ ദിവസത്തെ മീറ്റ് ദ പ്രസ്. നടി ആക്രമിക്കപ്പെട്ട വിഷയം ഇത്രയും മുഴച്ച് നില്‍ക്കുന്നത് സിനിമയില്‍ ആയത് കൊണ്ടാണെന്നാണ് കൊച്ചിയിൽ മോഹൻലാൽ പറഞ്ഞത്. താനിപ്പോഴും ആ കുട്ടിക്ക് ഏറ്റ ആഘാതത്തിന് ഒപ്പമാണ്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമ സംഭവങ്ങളില്‍ സംഘടന ഇരയ്‌ക്കൊപ്പം തന്നെയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ലാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും മോഹന്‍ലാല്‍ മീറ്റ് ദ പ്രസ്സില്‍ പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.