24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്... ടോർച്ച്, റേഡിയോ, ഉണക്കമുന്തിരി, കത്തി; കൈയ്യില്‍ എടുക്കേണ്ടവ
കൊച്ചി: ഇടുക്കി അണക്കെട്ട് തുറക്കുക എന്നത് കേരളത്തെ സംബന്ധിച്ച് പതിവുള്ള ഒരു കാര്യം അല്ല. രണ്ട്ര പതിറ്റാണ്ട് മുമ്പ് മാത്രമാണ് അണക്കെട്ട് തുറന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും എന്ന് തന്നെയാണ് സൂചന.
അങ്ങനെയെങ്കില്‍ എന്ത് സംഭവിക്കും എന്ന ഭീതിയില്‍ ആണ് ജനം. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഏതൊക്കെ സ്ഥലങ്ങള്‍ അകടപ്പെട്ടുപോകും, എന്തൊക്കെ നാശനശഷ്ടങ്ങള്‍ ഉണ്ടാകും... ആശങ്കകള്‍ അനവധിയാണ്.
ജൂലായ് 30 ന് രാവിലെ ഇടുക്കി ജലസംഭരണിയിലെ ജലിരപ്പ് 2,394.64 അടി ആയിരുന്നു. ഇത് 2,395 ആയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2,397 അടിയില്‍ എത്തിയാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ആണ് തീരുമാനം. അങ്ങനെയെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
24 മണിക്കൂര്‍ മുമ്പ്
അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയില്‍ എത്തിയാല്‍ 24 മണിക്കൂറിനുളളില്‍ വെള്ളം തുറന്നുവിടും. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂര്‍ മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഏത് സാഹചര്യത്തില്‍ ആണെങ്കിലും പകല്‍ സമയത്ത് മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ക്യാമ്പുകളിലേക്ക് മാറണം
ജലനിരപ്പ് 2,397 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതോടെ പ്രദേശ വാസികളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം എന്നാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്.
തടയാനാവാത്ത പ്രവാഹം
ഒരു വിധത്തിലും മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ ആയിക്കൊള്ളണം എന്നില്ല വെള്ളത്തിന്റെ പ്രവാഹം. ചെറുതോണി ടൗണില്‍ വെള്ളം കയറും എന്ന് ഏതാണ്ട് ഉറപ്പാണ്. 90 കിലോമീറ്റര്‍ സഞ്ചരിച്ച് ആലുവ വരെ വെള്ളം എത്തു. ഇടുക്കിയിലെ ഷട്ടര് തുറന്നാല്‍ പിന്നെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആ വെള്ളം ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തും. ലോവര്‍ പെരിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും എന്നും ഉറപ്പാണ്.
പരിഭ്രാന്തരാവരുത്
അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടാലും ആരും പരിഭ്രാന്തരാവരുത് എന്നാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശം. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൂടുതല്‍ ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്യരുത്. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
നദി മുറിച്ച് കടക്കരുത്
വെള്ളം കടന്നുവരാന്‍ സാധ്യതയുള്ള നദികള്‍ ഒന്നും തന്നെ ഷട്ടര്‍ തുറക്കുന്ന ദിവസം ആരും മുറിച്ച് കടക്കരുത്. വെള്ളപ്പാച്ചില്‍ കാണാന്‍ നദിക്കരയിലും പാലങ്ങളിലും നില്‍ക്കുകയും അരുത്. മേഖലയിലേക്കുള്ള വിനോദയാത്ര പൂര്‍ണമായും ഒഴിവാക്കുക. പുഴയിലെ കുളിയും മറ്റും ഉപേക്ഷിക്കണം.
എമര്‍ജന്‍സി കിറ്റ്
പുഴയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ നിര്‍ബന്ധമായും ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കിയിരിക്കണം. മുമ്പ് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ഇത് നിര്‍ബന്ധമായും ചെയ്തിരിക്കണം. അതില്‍ ഉണ്ടാകേണ്ട സാധനങ്ങള്‍ എന്തൊക്കെ ആണെന്നും കൃത്യമായ നിര്‍ദ്ദേശം ഉണ്ട്.
ടോര്‍ച്ച് മുതല്‍ അണ്ടിപ്പരിപ്പ് വരെ
ഒരു ടോര്‍ച്ച്, റേഡിയോ, അരലിറ്റര്‍ കുടിവെള്ളം, ഒആര്‍എസിന്റെ ഒരു പാക്കറ്റ്, അവശ്യ മരുന്നുകള്‍, ആന്റിസെപ്റ്റിക് ലോഷന്‍, കപ്പലണ്ടി, ഉണക്കമുന്തിര അല്ലെങ്കില# ഈന്തപ്പഴം എന്നിവ 100 ഗ്രാം വീതം, ഒരു ചെറിയ കത്തി, 10 ക്ലോറിന്‍ ടാബ്ലറ്റുകള്‍, ബാറ്ററി എന്നിവ കിറ്റില്‍ കരുതണം.
നിര്‍ബന്ധമായും വേണ്ടത്
ഇന്നത്തെ കാലത്ത് ആശയ വിനിമയത്തിന് ഏറ്റവും അധികം ഉപയോഗിക്കുന്നത് ഫോണ്‍ ആണ്. അതുകൊണ്ട് പൂര്‍ണമായും ചാര്‍ജ്ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. അത്യാവശ്യത്തിന് വേണ്ട പണവും കൈയ്യില്‍ സൂക്ഷിക്കുക.
മറ്റ് സാധനങ്ങള്‍
സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും എല്ലാം വീട്ടിലെ ഉയര്‍ന്ന് സ്ഥലത്ത് പ്ലാസ്റ്റിക് ബാഗുകളിലാക്കി സൂക്ഷിക്കണം. ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും ഇത്തരത്തില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്.
പ്രായമായവരുണ്ടെങ്കില്‍
വീട്ടില്‍ പ്രായമായവരും അംഗപരിമിതരും ഉണ്ടെങ്കില്‍ ആദ്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടത് അവരെയാണ്. ഇതിനായി അധികൃതരുടെ സഹായം തേടാം. പോലീസും സഹായവുമായി എത്തും. വളര്‍ത്തുമൃഗങ്ങളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. അല്ലെങ്കില്‍ അവയ സ്വതന്ത്രരായി വിട്ടയക്കണം.
അമിതാവേശം വേണ്ട
അമിതാവേശം വേണ്ട
ജീവനാണ് വലുത്
വീട്ടുപകരണങ്ങളുടേയും വിലപിടിപ്പുള്ള വസ്തുക്കളുടേയും പേരില്‍ വീടുവിട്ടിറങ്ങാതിരിക്കരുത്. വിലപിടിപ്പുള്ള വസ്തുക്കള്‍ പരമാവധി ഉയരമുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക എന്നാണ് ചെയ്യാവുന്ന കാര്യം. വാഹനങ്ങളും ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്.