ആശങ്കയൊഴിയുന്നില്ല; ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു, 2397 അടിയിലെത്തിയാൽ ട്രയൽ റൺ
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.90 അടിയിലെത്തി. അതേസമയം അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ടുള്ള മഴയുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് 2397 അടിയിലെത്തിയാൽ ട്രയൽ റൺ നടത്താനാണ് സാധ്യത. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലേർട്ട് പ്രഖ്യാപിക്കും.
അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19.138 ദശലക്ഷം ഘനമീറ്ററാണ് നീരൊഴുക്ക്. മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം കൂട്ടി. അതേസമയം അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിന്റെ നിലപാട്.

ഇടുക്കി അണക്കെട്ടിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിറഞ്ഞ് നിൽക്കുന്ന അണക്കെട്ട് കാണാനായി എത്തുന്ന സന്ദർശകരെ പോലീസ് തിരിച്ചയക്കുകയാണ്. അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി എംഎം മണിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
നാലുവർഷങ്ങൾക്ക് ശേഷം മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് സെന്റീമീറ്റർ വീതമാണ് നാല് ഷട്ടറുകൾ തുറന്നത്. 115.06 മീറ്ററാണ് ആകെ സംഭരണ ശേഷി .ജലനിരപ്പ് 114.86 എത്തിയതോടെ ഷട്ടറുകൾ തുറക്കുകയായിരുന്നു. അതേസമയം പത്തനം തിട്ട കക്കി ഡാമിലും, ഇടമലയാർ ഡാമിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.













Click it and Unblock the Notifications