സുധാകരന്റെ ഗുണ്ടാസംസ്കാരമാണ് കോൺഗ്രസ്സിനെ നയിക്കുന്നത്: രൂക്ഷവിമർശനവുമായി എഎ റഹീം
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ട സംബവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷന്‍ എഎ റഹീം. സുധാകരനിസമാണ് കോൺഗ്രസ്സിലിപ്പോൾ. കൊന്നും കൊലവിളിച്ചും കോൺഗ്രസ്സ് ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നു.സുധാകരന്റെ ഗുണ്ടാസംസ്കാരമാണ് കോൺഗ്രസ്സിനെ നയിക്കുന്നതെന്നതെന്നും അദ്ദേഹം ആരോപിച്ചു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിലായിരുന്നു എസ് എഫ് പ്രവർത്തകനായ ധീരജ് കുത്തേറ്റ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പ്രവർത്തകർക്കും പരിക്കേറ്റ്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലിയുടെ നേതൃത്വത്തില്‍ എത്തിയവരാണ് ധീരജിനേയും മറ്റുള്ളവരേയും അക്രമിച്ചതെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്.
എഎ റഹീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ....
സുധാകരനിസമാണ് കോൺഗ്രസ്സിലിപ്പോൾ. കൊന്നും കൊലവിളിച്ചും കോൺഗ്രസ്സ് ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നു. കെ പി സി സി അധ്യക്ഷന്‍ സുധാകരന്റെ ഗുണ്ടാസംസ്കാരമാണ് കോൺഗ്രസ്സിനെ നയിക്കുന്നത്. ആശയവും ആത്മവിശ്വാസവും നഷ്ടപ്പെട്ട കോൺഗ്രസ്സ് ആയുധമെടുത്ത് കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണ്.

ആയുധവും അക്രമവും കൊലവിളിയുമില്ലെങ്കിൽ സുധാകരന് രാഷ്ട്രീയമില്ല. രക്തദാഹിയാണ് സുധാകരൻ. അയാളിൽ നിന്നും മറ്റൊന്നുംപ്രതീക്ഷിക്കുന്നില്ല. പ്രതിപക്ഷ നേതാവായി വി ഡി സതീശൻ ചുമതലയേറ്റപ്പോൾ പറഞ്ഞത് ഇനി പ്രൊഡക്ടീവ് പൊളിറ്റിക്സ് ആയിരിക്കും കോൺഗ്രസ്സിന് എന്നാണ്. ഒരു എൻജിനിയറിങ് കോളേജ് വിദ്യാർഥിയുടെ നെഞ്ചിൽ കൊലക്കത്തിയിറക്കുന്നതാണോ ക്രിയാത്മക രാഷ്ട്രീയമെന്നു ശ്രീ സതീശൻ മറുപടി പറയണം.
ആസൂത്രിതമായാണ് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ ധീരജിനെ കുത്തിക്കൊന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബോധപൂർവ്വം ക്രമസമാധാനനില തകർക്കാൻ നടത്തിയ കൊലപാതകമാണ്. സുധാകരന്റെ ബാധകയറിയ യൂത്ത് കോൺഗ്രസ്സ് ഒരു ലക്ഷണമൊത്ത ഗുണ്ടാ സംഘമായി മാറി. ആയുധമെടുത്ത്, അക്രമം നടത്തി ഗുണ്ടാ നേതാവായ സുധാകരന് സേവ ചെയ്യുകയാണ് ഈ ക്രിമിനൽ സംഘം. മിടുക്കനായ ഒരു എൻജിനിയറിങ് വിദ്യാർഥിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്.
കെ എസ് യുവിനും യൂത്ത് കോൺഗ്രസ്സിനും മലയാളനാട്ടിൽ അമ്മമാരുടെ മുഖത്തു നോക്കാൻ പോലും ഇനി അർഹതയില്ല. കേരളത്തിന്റെ മനസ്സിൽ നിന്നും ഈ കോൺഗ്രസ്സ് ക്രൂരത ഒരിക്കലും മായില്ല. ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ മുന്നിൽ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു. കൊലപാതകത്തെ ശക്തമയി അപലപിക്കുന്നു.












Click it and Unblock the Notifications