കേരള ബിജെപിയില്‍ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു; ഈ നേതാവ് അധ്യക്ഷനായാല്‍ സംഭവിക്കാവുന്ന സാധ്യതകള്‍...
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ സംന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി, പാര്‍ട്ടിയുടെ വളര്‍ച്ചയേക്കാള്‍ ഗ്രൂപ്പുകളുടെ വളര്‍ച്ചയാണ്. കേന്ദ്ര നേതൃത്വം ഇക്കാര്യം പലഘട്ടങ്ങളില്‍ തിരിച്ചറിയുകയും തിരുത്തല്‍ നടപടികള്‍ക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓരോ ഘട്ടത്തിലും ഓരോ ഗ്രൂപ്പുകള്‍ ശക്തിപ്രാപിക്കുകയും എതിര്‍ ഗ്രൂപ്പിനെ വെട്ടിനിരത്തുകയും ആണ് പതിവ്.
നിലവില്‍ വി മുരളീധരന്‍- കെ സുരേന്ദ്രന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന് പുറമേ, പികെ കൃഷ്ണദാസിന്റേയും ശോഭ സുരേന്ദ്രന്റേയും ഗ്രൂപ്പുകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുതിയ ഒരു ഗ്രൂപ്പിന് കൂടി രൂപം നല്‍കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. പരിശോധിക്കാം...
തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

സുരേന്ദ്രനെ മാറ്റിയാല്‍ ആര്
കെ സുരേന്ദ്രനെ അധികം താമസിയാതെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരായിരിക്കും അടുത്ത സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കപ്പുറത്തുള്ള നേതാക്കള്‍ ആരും തന്നെ മുന്‍നിരയില്‍ ഇല്ല എന്നതും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഒരു പ്രശ്‌നമായി ഉയര്‍ന്നുവരുന്നുണ്ട്.

മൂന്ന് പേര്‍
ശോഭ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് എന്നിവര്‍ സംസ്ഥാന അധ്യക്ഷ പദവി ആഗ്രഹിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷയായേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും കെ സുരേന്ദ്രനായിരുന്നു നറുക്ക് വീണത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ശോഭ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കി തരംതാഴ്ത്തിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

സാധ്യത എംടി രമേശിന്?
ഇക്കുറി എംടി രമേശിനെ സംസ്ഥാന അധ്യക്ഷന്‍ ആക്കിയേക്കുമെന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ എംടി രമേശ് ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ്. പാര്‍ട്ടി നിലപാടുകള്‍ ശക്തമായി രേഖപ്പെടുത്താറുള്ള ആളാണ് രമേശ്.

കൃഷ്ണദാസിനൊപ്പം
വര്‍ഷങ്ങളായി പികെ കൃഷ്ണദാസിനൊപ്പം അടിയുറച്ച് നിലകൊള്ളുന്ന ആളാണ് എംടി രമേശ്. കൃഷ്ണദാസ് പക്ഷത്തെ ഏറ്റവും ശക്തനായ നേതാവെന്നും വിശേഷിപ്പിക്കാവുന്നതാണ്. ഒരുപക്ഷേ, പികെ കൃഷ്ണദാസിനേക്കാള്‍ സമീപകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളും എംടി രമേശ് തന്നെയാണ്.

ഗ്രൂപ്പ് പിളര്‍പ്പ്
എംടി രമേശ് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയാല്‍, കൃഷ്ണദാസ് പക്ഷത്തിലും പിളര്‍പ്പുണ്ടാകുമോ എന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, അത് എത്തരത്തിലുള്ള ഒന്നാകുമെന്നതില്‍ ആര്‍ക്കും തീര്‍പ്പില്ല. എംടി രമേശിനെ പികെ കൃഷ്ണദാസ് എതിര്‍ക്കാനുള്ള സാധ്യത തീരെയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

പുതിയ ഗ്രൂപ്പുകള്‍
നേരത്തെ, പികെ കൃഷ്ണദാസ് പക്ഷത്ത് ആയിരുന്നു ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്നത്. എന്നാല്‍, അവര്‍ കടുത്ത അവഗണന നേരിട്ട സമയത്ത് ഗ്രൂപ്പില്‍ നിന്നുള്ള പിന്തുണ വേണ്ടത്ര ലഭ്യമായില്ല എന്ന് ആക്ഷേപമുയര്‍ന്നു. പരസ്യ പ്രതികരണങ്ങളിലേക്ക് പോലും കടന്ന ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പിന്നീട് പുതിയൊരു ഗ്രൂപ്പ് ഉദയം ചെയ്യുന്ന സാഹചര്യവും ഉണ്ടായി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പികെ കൃഷ്ണദാസ് പക്ഷത്തുണ്ടായിരുന്നവരും, അവഗണന നേരിട്ടുകൊണ്ടിരുന്ന മറ്റുള്ളവരും ചേര്‍ന്നായിരുന്നു ശോഭ സുരേന്ദ്രന് പിന്നില്‍ അണിനിരന്നത്.

എതിര്‍പ്പുകള്‍
എംടി രമേശിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്താന്‍ സാധ്യതയുള്ള രണ്ട് പേര്‍ ശോഭ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ തവണ സംസ്ഥാന അധ്യക്ഷ പദവി പ്രതീക്ഷിച്ചിരുന്ന ആളായിരുന്നു. എഎന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രനെ പോലെ തന്നെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് വൈസ് പ്രസിഡന്റ് പദവിയിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു. എന്നാല്‍ രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു മുരളീധരപക്ഷത്തിന്റെ അന്നത്തെ അനുനയ നീക്കം.

കീറാമുട്ടി
എന്തായാലും കേരളത്തിലെ ബിജെപിയുടെ മുന്നോട്ട് പോക്കില്‍ സംഘടനാ പ്രശ്‌നങ്ങള്‍ ഒരു കീറാമുട്ടിയാകും എന്ന് ഏറെക്കുറേ ഉറപ്പാണ്. മുമ്പ് കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്തേക്ക് പ്രതിഷ്ഠിച്ചത് പോലെ, ആര്‍എസ്എസ് നേതൃത്വത്തില്‍ നിന്നോ മറ്റ് സംഘപരിവാര്‍ സംഘടനകളില്‍ നിന്നോ ആരെയെങ്കിലും കൊണ്ടുവരുമോ എന്നതും കണ്ടറിയേണ്ടിവരും.

മാറ്റം വേണം
കേരളത്തിലെ സാഹചര്യങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. തിരഞ്ഞെടുപ്പ് തോല്‍വി മാത്രം അല്ല വിഷയം. അതിന് ശേഷം ഉയര്‍ന്ന കുഴല്‍പണ ആരോപണവും തിരഞ്ഞെടുപ്പ് കോഴ വിവാദവും എല്ലാം വലിയ പ്രതിച്ഛായാ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. കുഴല്‍പണ വിവാദം കേന്ദ്ര നേതൃത്വത്തിന്റെ പ്രതിച്ഛായയേയും കളങ്കപ്പെടുത്തുന്നതില്‍ കടുത്ത അമര്‍ഷവും ഉണ്ട്. കേരളത്തിലെ പാര്‍ട്ടിയെ അടിമുടി ഉടച്ചുവാര്‍ക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

ഒറ്റക്കെട്ടാകാൻ തയ്യാർ?
ഇതിനിടെ മറ്റൊരു വാർത്തയും വന്നിരുന്നു. കെ സുരേന്ദ്രനെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവന്നാൽ ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണെന്ന് കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രൻ പക്ഷവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നതാണത്. അങ്ങനെയെങ്കിൽ കൃത്യമായ ഒരു സമവായ നീക്കവും തള്ളിക്കളയാൻ ആവില്ല.
എത്‌നിക് ഗ്ലാമറസ് ലുക്കിൽ ജാക്വുലിൻ ഫെർണാണ്ടസ്; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications