'സിൽവർ ലൈനിന് ഇന്നല്ലെങ്കിൽ നാളെ കേന്ദ്രം അനുമതി നൽകിയേ മതിയാകൂ', മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി മരവിച്ചതായി സഭയില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ സാധിക്കുകയുളളൂ. കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മറ്റ് നടപടികള്‍ വേഗത്തില്‍ ആരംഭിച്ചത്. എന്നാല്‍ പദ്ധതിക്കെതിരെ രാഷ്ട്രീയമായ നീക്കം വന്നപ്പോള്‍, കേന്ദ്രത്തില്‍ ഭരണകക്ഷി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അനുമതി കാര്യത്തില്‍ കേന്ദ്രം അറച്ച് നില്‍ക്കുന്നതായും മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി.
ഇന്നല്ലെങ്കിൽ നാളെ കേന്ദ്രം അനുമതി നൽകിയേ മതിയാകൂ. സില്‍വര്‍ ലൈന്‍ പദ്ധതി ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചിട്ടില്ല. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി അടക്കമുളള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ അതിന് വേണ്ടി ചിലവാക്കിയ തുക നിയമവിധേയമാണെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി.
ബിജെപി എംഎൽസി സന്ദേശ് നാഗരാജ് കോൺഗ്രസിലേക്ക്; '10 എംഎൽസിമാർ കൂടി കോൺഗ്രസിൽ ചേരും'
സില്‍വര്‍ ലൈന്‍ പോലൊരു പദ്ധതിയെ എതിര്‍ക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. കേരളത്തിന്റെ വികസനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നവര്‍, കേരളത്തില്‍ പലതവണയായി ഭരണത്തിലിരുന്നവര്‍ തന്നെ സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന സമീപനം സ്വീകരിക്കുന്നതും മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്തവര്‍ക്ക് എതിരെയുളള കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുളളതാണ്. കേസുകള്‍ പിന്‍വലിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
hair care-മുടി വളർച്ചയ്ക്ക് ബെസ്റ്റ് തൈരോ? ഇത്രയും എളുപ്പമോ? അറിയാം മാസ്കുകൾ
നിയമവാഴ്ചയുളള നാടാണിത്. അതിന് അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. സില്‍വല്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയോ അതിന് വേണ്ടി നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു നടപടിയും ആരംഭിച്ചിട്ടില്ല. അതൊക്കെ ആരംഭിക്കുന്നത് പഠനങ്ങള്‍ക്ക് ശേഷമാണ്. പഠനം നടക്കുമ്പോള്‍ തന്നെ ഭൂമി ഏറ്റെടുത്തുവെന്ന് കരുതേണ്ടതില്ല. ഇതിന്റെ ഭാഗമായി ഒരു പ്രശ്‌നവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം നടന്നു എന്നത് കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കമാകുന്നില്ലെന്ന് റോജി എം ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആ പഠനത്തിന്റെ ഭാഗമായി എത്തിച്ചേരുന്ന നിഗമനത്തിന് ശേഷമാണ് ഭൂമി ഏറ്റെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .