തമിഴകം അശാന്തം...സർക്കാർ ത്രിശങ്കുവിൽ...അവിശ്വാസ പ്രമേയമെന്ന് പ്രതിപക്ഷം...!!
ചെന്നൈ: ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ തുടക്കമിട്ട അധികാര തര്‍ക്കങ്ങളും ചേരിപ്പോരും എങ്ങുമെത്താതെ തുടരുകയാണ്. ടിടിവി ദിനകരന്‍ കൂടി യുദ്ധപ്രഖ്യാപനം നടത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയം കവടിക്കളമായിരിക്കുകയാണ്. അതിനിടെ എടപ്പാടി പളനിസ്വാമി ദില്ലിയിലെത്തി മോദിയെ കാണുന്നത് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴി തുറക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു. അതിനിടെ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ ഡിഎംകെയുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നു. ആവശ്യം വരികയാണെങ്കില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും എന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

അണ്ണാ ഡിഎംകെ നിലവില്‍ മൂന്നായി പിളര്‍ന്ന അവസ്ഥയിലാണ്. പളനിസ്വാമി പക്ഷത്തേയും പനീര്‍ശെല്‍വം പക്ഷത്തേയും കൂടാതെ ദിനകരന്‍ പക്ഷവും അങ്കത്തട്ടിലുണ്ട്. മുപ്പതിലധികം എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് ദിനകരന്‍ അവകാശപ്പെടുകയും ചെയ്യുന്നു. ആ സാഹചര്യത്തില്‍ പനീര്‍ശെല്‍വം പക്ഷത്തെ ഒപ്പം നിര്‍ത്തി ഭരണം നിലനിര്‍ത്താനാണ് എടപ്പാടിയുടെ ശ്രമം. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയാണ് എങ്കില്‍ അതിനെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി വ്യക്തമാക്കുന്നു. നിലവില്‍ തമിഴ്‌നാട് രാഷ്ട്രീയവും ഭരണവും ത്രിശങ്കുവിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications