ഗവർണറെ വെട്ടി ; മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ ഇടപെടാനാകില്ല
തിരുവനന്തപുരം: ഗവർണറെ വെട്ടി ലോകായുക്ത ബില്ലിൽ നിർണായക ഭേദഗതി. ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കികൊണ്ടാണ് സബ്ജക്റ്റ് കമ്മിറ്റി ഭേദഗതി വരുത്തിയത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ ഗവർണർക്ക് ഇടപെടാനാവില്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം നിയമസഭയ്ക്കായിരിക്കും.

മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും ഉത്തരവോ വിധിയോ ലോകായുക്ത പുറപ്പെടുവിച്ചാൽ അത് ഗവർണർക്ക് പുനഃപരിശോധിക്കാൻ സാധിക്കുന്നതായിരുന്നു ഓർഡിനൻസ്. എന്നാൽ ആ അധികാരമാണ് ഭേദഗതിയിലൂടെ ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്.ലോകായുക്തവിധിയില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണറെ ഒഴിവാക്കണമെന്ന നിർദ്ദേശമായിരുന്നു നേരത്തേ സി പി ഐ മുന്നോട്ട് വെച്ചത്. ഗവർണർക്ക് അനാവശ്യ അധികാരം നൽകേണ്ടതില്ലെന്നായിരുന്നു സി പി ഐ വക്തമാക്കിയത്.
മന്ത്രിമാർക്കെതിരായിട്ടാണ് ലോകായുക്ത വിധി പ്രഖ്യാപിക്കുന്നതെങ്കിൽ അതിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായിട്ടാണെങ്കിൽ സ്പീക്കർക്കും പരിശോധിക്കാൻ അധികാരം നൽകി കൊണ്ടാണ് സബ്ജക്റ്റ് കമ്മിറ്റി തീരുമാനം. ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമാണ് ബില്ലിന്റെ പരിധിയിൽ വരുന്നത്. അതേസമയം പൊതുപ്രവർത്തകരുടെ കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നത് വ്യക്തമല്ല.
സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന് സഭയിൽ വെക്കും. പ്രതിപക്ഷത്തിന്‍റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുന്നത്.ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനത്തോടെയാണ് പ്രതിപക്ഷം ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നത്.
അതിനിടെ ഗവർണറുടെ അധികാരം വെട്ടി കുറക്കുന്ന സർവകലാശാല നിയമ ഭേദഗതി ബില്ലും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.നിലവിലെ മൂന്ന് അംഗ സമിതി അഞ്ചാക്കും.കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ.ഒപ്പം സർക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകും. ഇതോടെ സർക്കാരിന് കമ്മിറ്റിയിൽ മേൽക്കൈ ലഭിക്കും.അതേസമയം ബില്ലിൽ ഗവർണർ ഒപ്പിടാൻ സാധ്യത ഇല്ല. ഇത് സർക്കാർ-ഗവർണർ പോര് കൂടുതൽ രൂക്ഷമാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications