'ബിജെപിയുമായി ബന്ധമില്ലെങ്കിൽ അത് ചെയ്ത് കാണിക്കൂ'; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ
പാട്ന; ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ വീണ്ടും പ്രശാന്ത് കിഷോർ രംഗത്തെ്. ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലെങ്കിൽ രാജ്യസഭ എംപിയായ ഹരിവൻശ് നാരായൺ സിംഗിനോട് രാജി ആവശ്യപ്പെടൂവെന്ന് നിതീഷിനോട് പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു.ട്വിറ്ററിലൂടെയായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
'നിതീഷ് കുമാർ, ബിജെപിയുമായോ എൻഡിഎയുമോ യാതൊരു ബന്ധവുമില്ലെങ്കിൽ നിങ്ങളുടെ എം പിയോട് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ പറയൂ. എപ്പോഴും രണ്ട് വഴികളും ഒരേ സമയം പിന്തുടരാൻ താങ്കൾക്ക് സാധിക്കില്ല', പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു പ്രശാന്ത് കിഷോർ നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയത്. എൻ ഡി എ ബന്ധം അവസാനിപ്പിച്ച് മഹാസഖ്യത്തിനൊപ്പമാണ് നിതീഷ് എങ്കിലും എപ്പോൾ വേണമെങ്കിലും നിതീഷ് എൻ ഡി എയിലേക്ക് തിരിച്ച് പോകാമെന്നും നേതൃത്വവുമായി ഇപ്പോഴും അദ്ദേഹം ബന്ധം പുലർത്തുന്നുണ്ടെന്നുമായിരുന്നു പ്രശാന്ത് കിഷോർ ആരോപിച്ചത്.
ചെയർപഴ്സനുമായ ഹരിവംശ് മുഖാന്തരമാണ് ബി ജെ പിയുമായി നിതീഷ് ചർച്ച നടത്തുന്നതെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാൻ നിതീഷ് കുമാർ തയ്യാറാകാത്തതെന്നും പ്രശാന്ത് കുറ്റപ്പെടുത്തിയിരുന്നു. '17 തവണയാണ് നിതീഷ് കുമാർ മന്ത്രിയായത് ഇതിൽ 14 തവണയും ബി ജെ പി പിന്തുണയോടെയായിരുന്നു', പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. അതേസമയം പ്രശാന്ത് തെറ്റിധാരണ പരത്താൻ ശ്രമിക്കുകയാണെന്നായിരുന്നു ജെ ഡി യു നേതൃത്വം പ്രതികരിച്ചത്. ഇനി ബി ജെ പിയുമായി യാതൊരു സഖ്യവുമില്ലെന്ന് നിതീഷ് കുമാറും നേരത്തേ പറഞ്ഞിരുന്നു.
ആഗസ്റ്റിലായിരുന്നു എൻ ഡി എ ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ മഹാസഖ്യത്തിന് കൈകൊടുത്തത്. രണ്ടു ദശാബ്ദത്തിലെ ബന്ധത്തിനിടയിൽ ഇത് രണ്ടാം തവണയാണ് നിതീഷ് കുമാർ ബി ജെ പി ബന്ധം അവസാനിപ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സ്വപ്നം കണ്ട് കൊണ്ടായിരുന്നു നിതീഷിന്റെ നീക്കം. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഇതിനോടകം തന്നെ നിതീഷ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പ്രധാനമന്ത്രി മോഹമില്ലെന്നും ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുക മാത്രമാണ് തൻറെ ലക്ഷ്യമെന്നുമാണ് നിതീഷ് കുമാർ പലപ്പോഴായി പ്രതികരിച്ചത്.