'താൻ വിമതനല്ല, മത്സരിച്ചത് മാറ്റത്തിന്'; പാർട്ടിയിലെ റോളിനെ കുറിച്ച് ആശങ്കയില്ലെന്നും തരൂർ
ദില്ലി: താൻ വിമത സ്ഥാനാർത്ഥിയായിരുന്നില്ലെന്നും പാർട്ടിയിൽ മാറ്റം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് താൻ മത്സരിച്ചതെന്നും ശശി തരൂർ. തിരഞ്ഞെടുപ്പില്‍ ശത്രുതയുടെ പ്രശ്‌നമില്ലെന്നും പാര്‍ട്ടിയെ മികച്ചതാക്കുന്നതിനായിരുന്നു പോരാട്ടം. മല്ലികാർജ്ജുൻ ഖാര്‍ഗെയുടെ വിജയം കോണ്‍ഗ്രസിന്റെ വിജയമാണെന്നും ശശി തരൂർ പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബി ജെ പി ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജ്ജം പകരാൻ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ സാധിച്ചിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് ഇത് ശുഭസൂചന തന്നെയാണ്. ഈ ഊർജ്ജം ഉൾക്കൊണ്ട് കൊണ്ട് തങ്ങൾ മുന്നോട്ട് പോകും, തരൂർ പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പിനെ വ്യക്തിപരമായ ഒന്നായി കാണേണ്ടതില്ല. പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. ശക്തമായ ഇന്ത്യയ്ക്ക് കോൺഗ്രസിനെ ആവശ്യമാണ്.

പാർട്ടിയിലെ പതിവ് രീതിയിൽ നിന്ന് മാറ്റം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പാർട്ടി പ്രവർത്തകർക്ക് മുൻപിൽ എപ്പോഴും തുറന്ന് കിടക്കുന്ന സമീപനം വേണമെന്നതായിരുന്നു തന്റെ ആവശ്യം.ശത്രുതയുടെയോ വിയോജിപ്പിന്റേയോ കാര്യം ഇവിടെ ഇല്ല. മറിച്ച് ഒരു നല്ല പാർട്ടിയെ എങ്ങനെ മികച്ചതാക്കാമെന്നതാണ് താൻ പറയുന്നത്. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ട ദൃഢനിശ്ചയവും മൂല്യവുമുള്ളതാണ് കോണ്‍ഗ്രസ് എന്ന പാർട്ടി. പ്രവർത്തകർക്കിടയിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടായിരുന്നു. എന്നാൽ അത് മാറ്റിയെടുക്കാൻ തിരഞ്ഞെടുപ്പ് കൊണ്ട് സാധിച്ചുവെന്നാണ് പ്രതിക്ഷിക്കപ്പെടുന്നതെന്ന് തരൂർ പറഞ്ഞു.

താങ്കൾക്കും ഒപ്പം നിന്നവരുടേയും രാഷ്ട്രീയ ഭാവയിൽ ആശങ്കയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്കൊരു ആശങ്കയുമില്ലെന്നും തന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ടിയല്ല മത്സരിച്ചതെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. 'രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടും കോൺഗ്രസ് പാർട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടുമാണ് താൻ മത്സരിച്ചത്'.

'തനിക്ക് എല്ലാ സംസ്ഥാനത്ത് നിന്നും പിന്തുണ ലഭിച്ചു. കേരളത്തിൽ നിന്നും പലരുടേയും പിന്തുണ ലഭിച്ചിരുന്നു. പലരും അഭിനന്ദിച്ച് വിളിച്ചിരുന്നു. പാർട്ടിയിൽ താൻ പുതിയ പദവി ആഗ്രഹിക്കുന്നില്ലെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്തെ എംപിയാണ് താൻ . എംപിയെന്ന പദവിയിൽ മികച്ച പ്രവർത്തനം തുടരും. എന്തെങ്കിലും പ്രത്യേക റോൾ പ്രതീക്ഷിച്ചല്ല താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പാർട്ടിയുടെ മുന്നോട്ട് പോക്കിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പലരുടേയും ശബ്ദമാകാനാണ് താൻ ശ്രമിച്ചത്'.

പല മുതിർന്ന നേതാക്കൾ ഉൾപ്പെടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ അവരിൽ ചിലർ ഈ തിരഞ്ഞെടുപ്പ് വന്നപ്പോൾ പാർട്ടിയിൽ ഇല്ല. പക്ഷേ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്ന് തനിക്ക് തോന്നി, തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്നും യാത്ര കോൺഗ്രസിന് ഗുണം ചെയ്യുമെന്നും തരൂർ പറഞ്ഞു. പാർട്ടിയിലെ കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് ഖാർഗെയാണെന്നും തരൂർ വ്യക്തമാക്കി.












Click it and Unblock the Notifications