വിജയ് പി നായർക്ക് പുതിയ കുരുക്ക്: ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടന നടപടിയ്ക്ക്
തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച് വീഡിയോ ചെയ്ത വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ദിയ സന ശ്രീ ലക്ഷ്മി അറയ്ക്കൽ എന്നിവർ കയ്യേറ്റം ചെയ്തത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരത്ത് വിജയ് താമസിച്ചുവന്നിരുന്ന ലോഡ്ജ് മുറിയിലെത്തി ദേഹത്ത് കരിഓയിൽ ഒഴിക്കുകയും മുഖത്തടിയ്ക്കുകയും സംഭവത്തിൽ മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഈ സംഘം തന്നെ സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. വിജയ് നായർ നൽകിയ പരാതിയിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് പി നായർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ അസോസിയേഷൻ വിജയ് പി നായർക്കെതിരെ രംഗത്തെത്തുന്നത്.

സംഘടന നിയമനടപടിയ്ക്ക്
തമിഴ്നാട്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്നാണ് വിജയ് പി നായർ അവകാശപ്പെടുന്നത്. സംഭവം പുറത്തുവന്നതോടെ വിജയ് പി നായർക്കെതിരെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ഏക പ്രൊഷണൽ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. വിജയ് പി നായർ ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നും തങ്ങളുടെ സംഘടനയിൽ അംഗമല്ലെന്നുമാണ് അസോസിയേഷൻ സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പേരുപയോഗിച്ച് പ്രചാരണം നടത്തുന്നതിനെതിരെ വിജയ് പി നായർക്കെതിരെ സംഘടനയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

രജിസ്ട്രേഷനില്ലെന്ന്
വിജയ് പി നായർക്ക് റിഹാബിലിറ്റേഷൻ കൌൺസിൽ ഓഫ് ഇന്ത്യയിലും രജിസ്ട്രേഷനുള്ളവർക്ക് മാത്രമാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ഉപയോഗിക്കാൻ സാധിക്കൂ. വിജയ് പി നായർക്ക് രജിസ്ട്രേഷനില്ലെന്നാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ അസോസിയേൻ ചൂണ്ടിക്കാണിക്കുന്നത്. പ്രസ്തുത രജിസ്ട്രേഷനില്ലാത്ത പക്ഷം ഇയാൾക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ഉപയോഗിക്കാൻ പോലും സാധിക്കില്ലെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ വിജയിയുടെ ഡോക്ടറേറ്റ് സംബന്ധിച്ചും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. യുജിസി അംഗീകാരമില്ലാത്ത പേപ്പർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി ഉണ്ടെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.

സർവ്വകലാശാല വ്യാജം?
ചെന്നൈയിലെ ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയിൽ വെച്ച് പിഎച്ച്ഡി സ്വീകരിക്കുന്നതിന്റെ ഫോട്ടോകൾ വിജയ് പി നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ചെന്നൈയിലോ പരിസര പ്രദേശങ്ങളിലോ ഒന്നും തന്നെ ഇത്തരത്തിലൊരു സർവ്വകലാശാല ഇല്ലെന്നും വെബ്സൈറ്റിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതയില്ലെന്നുമാണ് പറയപ്പെടുന്നത്.

യൂട്യൂബ് ചാനൽ
വിട്രിക്സ് സീൻ എന്ന ഇയാളുടെ യൂട്യൂബ് ചാനലിന് 25000 ലധികം ഫോളോവർമാരാണുള്ളത്. സ്ത്രീകൾക്കെതിരെയുള്ള അശ്ലീല പരാമർശങ്ങൾ അടങ്ങിയതും സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകളുമാണ് ഇയാൾ യൂട്യൂബ് ചാനലിൽ നൽകിക്കൊണ്ടിരുന്നത്. സ്ത്രൂീകളെ അധിക്ഷേപിച്ചുകൊണ്ട് യൂട്യൂബിലിട്ട വീഡിയോ ലക്ഷക്കണക്കിന് പേർ കണ്ടിരുന്നു. വീഡിയോ വൈറലായതോടെയാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ പോലീസിലും ഡിജിപിക്ക് നേരിട്ടും പരാതി നൽകുന്നത്. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാതെ വന്നതോടെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ വിജയ് പി നായർ താമസിക്കുന്ന ലോഡ്ജിലെത്തി ഇയാളെ കയ്യേറ്റം ചെയ്യുകയും വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്യുന്നത്.
Recommended Video

ദുർബല വകുപ്പുകൾ
വീഡിയോയിലൂടെ മോശം പരാമർശം നടത്തിയ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം. ഹൈടെക് സെല്ലിന്റെ ശുപാർശ അനുസരിച്ചാണെന്നാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് മ്യൂസിയം പോലീസ് നൽകുന്ന വിശദീകരണം. മ്യൂസിയം പോലീസ് വിജയ് നായർക്കെതിരെ കേസെടുത്തെങ്കിലും ഇത് തമ്പാനൂർ പോലീസിന് കൈമാറാനും ധാരണയായിട്ടുണ്ട്. എന്നാൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. വിജയ് പി നായരുടെ റൂമിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ഫോണും ലാപ്പ്ടോപ്പും എടുത്തുകൊണ്ടുപോയതിൽ മോഷണക്കുറ്റവും ചേർത്താണ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications