'എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം', വ്യാജ പ്രചാരണത്തിനെതിരെ ഇന്നസെന്റ്
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടനും മുന്‍ ചാലക്കുടി എംപിയുമായ ഇന്നസെന്റ്. ഇടതുപക്ഷക്കാരനായത് വലിയ തെറ്റ് ആയിരുന്നുവെന്നും അതില്‍ പശ്ചാത്തപിക്കുന്നു എന്നും ഇന്നസെന്റ് പറഞ്ഞതായാണ് പോസ്റ്റര്‍ പ്രചാരണം.
തന്റെ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് താന്‍ തന്നെ പറഞ്ഞുകൊള്ളാമെന്നും മറ്റാരും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്..
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇടത് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇന്നസെന്റ് മത്സരിച്ച് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റില്‍ പിസി ചാക്കോയെ ആണ് ഇന്നസെന്റ് തോല്‍പ്പിച്ചത്. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 2019ലും ഇടത് സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബെന്നി ബെഹനാനോടായിരുന്നു ഇന്നസെന്റ് പരാജയപ്പെട്ടത്.
ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ
ഇന്നസെന്റിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങള്‍ ഇങ്ങനെയാണ്: '' സിനിമയില്‍ നിന്ന് വന്നപ്പോള്‍ ഒരാവേശത്തിന് ഞാന്‍ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്ന് ഞാന്‍ നൂറുവട്ടം പശ്ചാത്തപിക്കുന്നു. '' കമ്മ്യൂണിസം യഥാര്‍ത്ഥത്തില്‍ ജനസേവനത്തിന്റെ ഏഴയലത്ത് പോലും പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ നേതാക്കള്‍ ഉല്ലസിക്കുന്നു. അണികള്‍ ത്യാഗങ്ങള്‍ സഹിച്ച് ആര്‍പ്പ് വിളിക്കുന്നു. പൊതുജനം നിസഹായരായി നോക്കി നില്‍ക്കുന്നു.
വ്യാജ പ്രചാരണത്തിന് എതിരെയുളള ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെ: ''എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്''.
ഇന്നസെന്റിന്റെ പോസ്റ്റിന് ലഭിക്കുന്ന ചില പ്രതികരണങ്ങൾ ഇങ്ങനെ:
* '' പക്ഷെ താങ്കൾ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ സിനിമയിലെ അതെ അഭിനയം തന്നെയായിരുന്നു രാഷ്ട്രീയത്തിലും. സിനിമയിലെ പല മണ്ടൻ കഥാപാത്രങ്ങളെയും താങ്കൾ അതെ പടി MP കസേരയിലേക്ക് കൊണ്ടുവന്നിരുന്നു''.
* ''വ്യാജ വാർത്തകൾ കൊടുക്കുന്നവരെ ബഹിഷ്കരിക്കുക, സിപിഎം അങ്ങനെ ചാറൽ മഴയത്തു ഒലിച്ചു പോകുന്ന പ്രസ്ഥാനം അല്ല, സഖാവ് ഇന്നസെന്റ് ഈ പ്രസ്ഥാനത്തിന്റെ സ്വത്ത്''
* '' ഹലോ മിഷ്ടർ.. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പേര്. സുധാകരനും സുരേന്ദ്രനും എന്നാണ്. ഇവർ അടിച്ചു വിടുന്നത് ഇവർക്ക് തന്നെ അറിയാൻ പറ്റാത്ത അവസ്ഥ ആണ്''
* ''ഇന്നോവ വരാതിരിക്കാൻ മുൻകൂർ ജാമ്യം: ശരിക്കും മനസ്സിൽ ഇതല്ലേ''!
* ''കേസ് കൊടുക്കണം സഖാവെ . രണ്ട് വട്ടം ഞാനും കുടുംബവും താങ്കൾക്ക് വോട്ട് ചെയ്തതാണ് . പാർട്ടി മാത്രം നോക്കിയാണ് രണ്ടാം വട്ടം ചെയ്തത്''.
* ''ആരാന്റെ പുള്ളയ്ക്ക് ചിലവിനു കൊടുക്കുന്ന ഒരുപാട് പേരുണ്ട് ഈ നാട്ടിൽ...!
അവരും ഈ നാട്ടിന്റെ ഭാഗമാണെന്ന തിരിച്ചറിവാണല്ലോ ജനാധിപത്യം...
ഇതൊന്നും കാര്യമാക്കേണ്ട ഇതല്ല ഇതിനുപ്പുറവും പറയും.. ലാൽ സലാം സഖാവേ....''
* '' എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു . എന്ന പ്രസ്ഥാവനയുടെ അർത്ഥം എന്താണ്. കമ്മ്യൂണിസ്റ്റ് ആയിരുന്ന ഒരാളുടെ പേര് അടയാളം, തെളിവ് സഹിതം പറയുക. റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം നടന്നതിനുശേഷം ലെനിൻ നടത്തിയ പ്രതികരണങ്ങളിൽ പറഞ്ഞത്... ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആവാൻ ശ്രമിയ്ക്കുകയാണ് എന്നാണ്. സിനിമാ അഭിനേതാക്കളുടെ സംഘടനയുടെ പ്രധാനഭാരവാഹിയായ ഇന്നസെന്റല്ലാത്ത ഇന്നസെന്റ് ഉൾപ്പെടെ, പ്രധാന നടന്റെ കാര്യത്തിൽ എടുത്ത തീരുമാനം നമുക്കറിയാം. ജനാധിപത്യമില്ലാത്ത അമ്മ സംഘടനയുടെ ജനാധിപത്യ ബോധമില്ലാത്ത ഇടത് പക്ഷ കമ്മ്യൂണിസ്റ്റ് പിൻതുണയുള്ള ഒരാളാണ് ഇന്നസെന്റ്. അച്ഛൻ ആനപ്പുറത്തേറിയാ... മകന്റെ ചന്തിയിൽ തഴമ്പുണ്ടാവില്ല''.