കാൽവിരലുകളിൽ തീർത്ത ആനച്ചന്തം!!!
തിരുവനന്തപുരം: കാലുകൾ കൊണ്ട് വർണ്ണ വിസ്മയം തീർക്കുന്ന കൺമണി മലയാളികൾക്ക് സുപരിചിതയാണ്. എന്നാൽ, എഴുത്തും വായനയും ചിത്രരചനയും സംഗീതവും മാത്രമല്ല കണ്മണിക്ക് വഴങ്ങുന്നത്.വേറൊരു കിടിലൻ നമ്പരും ഈ മിടുക്കിയുടെ കയ്യിലുണ്ട്. അതാണ് ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ നെറ്റിപ്പട്ടം നിർമ്മാണം. നിലവിലെ ഹൈലൈറ്റും ഇതു തന്നെ.
ജന്മനാ ഇരുകൈകളും നഷ്ടമായ കണ്മണിയെക്കുറിച്ച് ഏറെ ആശങ്കയായിരുന്നു ആദ്യകാലത്ത് രക്ഷിതാക്കള്‍ക്ക് ഉണ്ടായിരുന്നത്. കൈകൾക്കു പുറമേ കാലുകൾക്കും തളർച്ച നേരിട്ടിരുന്ന ഈ മിടുക്കി വാനോളം കഠിനാധ്വാനം ചെയ്യുമായിരുന്നു.തുടക്കകാലഘട്ടത്തിൽ മക്കളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു രക്ഷിതാക്കൾക്ക്. പിന്നീട് അത് തെല്ലതൊന്നു മാറിക്കിട്ടി. നന്നായി പാടാന്‍ കഴിവുണ്ടെന്ന തിരിച്ചറിവിലാണ് മകളെ സംഗീതം പഠിക്കാനയച്ചത്. അത് വെറുതെയായില്ല, അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചായി ഒന്നാം സ്ഥാനം നേടി.

സംഗീതത്തിൽ കഴിവു തെളിയിച്ച കണ്മണിക്ക് ശാസ്ത്രീയ സംഗീതത്തിൽ മാത്രമല്ല, അഷ്ടപദിയിലും കഥകളി സംഗീതത്തിലുമൊക്കെ നിരവധി സമ്മാനങ്ങളാണ് വിവിധ കാലഘട്ടങ്ങളിലായി ലഭിച്ചിട്ടുള്ളത്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ കച്ചേരി അവതരിപ്പിച്ചു. 2019 ല്‍ ദില്ലിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന സംഗീതപരിപാടിയിലും കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ മിടുക്കി പരിപാടി അവതരിപ്പിച്ചിരുന്നു.
ലോക്ക്ഡൗണില്‍ സംഗീത പരിപാടികള്‍ കുറഞ്ഞതോടെയാണ് വെറുതെയിരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ തീരുമാനിച്ചത്. മുത്തും നൂലും ഉപയോഗിച്ച് മണിക്കൂറുകളെടുത്ത് നിര്‍മ്മിക്കുന്ന നെറ്റിപ്പട്ട നിര്‍മ്മാണത്തിന്റെ ശാസ്ത്രീയവശങ്ങള്‍ മനസിലാക്കിയെങ്കിലും അമ്മയുടെയും അനുജന്റെയും സഹായത്തോടെയാണ് ആദ്യത്തെ നെറ്റിപ്പട്ടം നിര്‍മ്മിച്ചത്. പിന്നീട് സ്വന്തമായി നിര്‍മ്മാണം തുടങ്ങി.

നിലത്തു വിരിച്ചിട്ട വെല്‍വെറ്റ് തുണി കാലില്‍ കത്രിക പിടിപ്പിച്ച് വെട്ടിയെടുത്ത ശേഷം മുത്തുകള്‍ പിടിപ്പിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് നെറ്റിപ്പട്ടം പൂര്‍ത്തിയാക്കുന്നത്. ഒന്നര അടി നീളം മുതല്‍ അഞ്ചര അടി വരെ നീളമുള്ള നെറ്റിപ്പട്ടങ്ങള്‍ ഇതിനോടകം തന്നെ നിര്‍മ്മിച്ചു കഴിഞ്ഞു. ഇതുവരെ ആറ് നെറ്റിപ്പട്ടങ്ങളാണ് ആവശ്യക്കാര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്.
എഴുതുകയും വായിക്കുകയും മാത്രമല്ല, നന്നായി ചിത്രം വരയ്ക്കുകയും ചെയ്യും ഈ മിടുമിടുക്കി. ഇരുന്നൂറിലധികം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഇവളുടെ കാല്‍വിരലുകളാല്‍ പിറന്നു. പ്രകൃതി ദൃശ്യങ്ങളും, ഗ്രാമീണ പശ്ചാത്തലവും, മരങ്ങളും, മലകളും, പക്ഷിമൃഗാദികളുമൊക്കെയും അപൂർവ ചിത്രശേഖരത്തിലുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് ഔട്ട്സ്റ്റാന്‍ഡിംഗ് ക്രിയേറ്റിവ് അവാര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയ കണ്മണി മറ്റു ചിത്രകാരന്മാര്‍ക്കൊപ്പം ചേര്‍ന്നുള്ള ചിത്രരചനയ്ക്ക് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്.ചിത്രരചനയിലെ അസാമാന്യ പാടവം തിരിച്ചറിഞ്ഞ ഗുരുതുല്യർ തന്നെയാണ് ശാസ്ത്രീയമായി കൺമണിയെ ചിത്രകല അഭ്യസിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. മാവേലിക്കര അറന്നൂറ്റിമംഗലം അഷ്ടപദിയില്‍ ജി ശശികുമാറിന്റെയും രേഖ ശശികുമാറിന്റെയും മകളാണ് കൺമണി .അച്ഛനും അമ്മയ്ക്കുമൊപ്പം വീഡിയോ എഡിററിംഗ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ മണികണ്ഠനും കണ്‍മണിക്ക് പിന്തുണയുമായുണ്ട്.

സംഗീത അധ്യാപികയാകണമെന്നാണ് കൺമണിയുടെ ആഗ്രഹം. നിലവിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ മൂന്നാം വർഷ വോക്കൽ വിദ്യാർഥിനിയാണ്.മാവേലിക്കരയാണ് സ്വദേശമെങ്കിലും പഠന സൗകര്യത്തിനായി തിരുവനന്തപുരം പൂജപ്പുരയിലുള്ള വാടക വീട്ടിലാണ് താമസം. ഒഴിവുസമയങ്ങളിൽ വായനയ്ക്കും സമയം കണ്ടെത്താറുണ്ട് കണ്മണി. പഠനത്തോടൊപ്പം തന്നെ മറ്റു കഴിവുകളും മുന്നോട്ടു കൊണ്ടു പോകമെന്നാന്നാണ് കൺമണിയുടെ ആഗ്രഹം.
Recommended Video

പ്രതിസന്ധികൾക്കുമീതെ പറക്കാൻ അവളുടെ കാലുകളെ പരുവപ്പെടുത്തി നിറച്ചാർത്തുകളാൽ ജീവിതത്തിലും വ്യത്യസ്ത തീർക്കുകയാണീ പെൺകുട്ടി. കഴിവുകളുണ്ടായിട്ടും പ്രകടിപ്പിക്കാതെ മൂടീവയ്ക്കുന്ന ഒരുപറ്റം മനുഷ്യർക്ക് മുന്നിൽ മാതൃകയാകുന്നുണ്ട് കണ്മണി.കാരണം, ഇത്രയും പരിമിതികൾക്കുള്ളിൽ നിന്നു പോലും അവളീന്നോളം വളർന്നെങ്കിൽ അതു ഉറപ്പിച്ചു പറയാം അവളുടെ കുടുംബം നൽകുന്ന വലിയ പിന്തുണ തന്നെയാണ്.












Click it and Unblock the Notifications