ഉദ്യോഗസ്ഥരെല്ലാം ഇങ്ങനെയായാലോ!! മൂന്നാറിൽ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവം, ഇന്റലിജൻസ് റിപ്പോർട്ട്!
മൂന്നാറിൽ: മൂന്നാറിൽ റിസോർട്ട് മാഫിയയെ സഹായിക്കുന്നത് ഉദ്യോഗസ്ഥർ. ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി വ്യാജരേഖയുണ്ടാക്കി റിസോര്‍ട്ട് മാഫിയയെ സഹായിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിയുടെയും വില്ലേജ്-താലൂക്ക് ഉദ്യോഗസ്ഥരുടെയും പേരെടുത്തു പറഞ്ഞാണ് ഇന്റലിജന്‍സ് ഐജി. ഇജെ ജയരാജ് സര്‍ക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഏലത്തോട്ടത്തിലെ തൊഴിലാളികൾക്ക് താമസിക്കാനും പണിയായുധങ്ങൾ സൂക്ഷിക്കാനുമായി ചെറിയ കെട്ടിടം പണിയാൻ അപേക്ഷ നൽകിയ ശേഷം വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരെ പണം നൽകി സ്വാധീനിച്ച് എഒസി വാങ്ങുകയാണ് പതിവ് . ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി കെട്ടിട പർമ്മിറ്റ് നൽകുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നൽകുന്നത് നിജസ്ഥിതി സർട്ടിഫിക്കറ്റ് ഉൾപ്പടെ
നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ വഴിവിട്ട് നല്‍കിയാണ് ലക്ഷ്മി എസ്റ്റേറ്റിലെ റിസോര്‍ട്ട് ഉടമകളെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വൻ മരങ്ങൾ മുറിച്ചുമാറ്റിയും പാറകൾ പൊട്ടിച്ചും
ആനവിരട്ടി വില്ലേജില്‍പ്പെട്ട ലക്ഷ്മിയിലെ ഏല പട്ടയ വിഭാഗത്തില്‍ പെടുന്ന ഭൂമിയിലാണ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ വന്‍ മരങ്ങള്‍ മുറിച്ചുമാറ്റിയും പാറകള്‍ പൊട്ടിച്ചും റിസോർട്ടുകൾ പണിയുന്നത്.
എല്ലാം വ്യാജ രേഖ ഉണ്ടാക്കി നിർമ്മിച്ചവ
ലക്ഷ്മിയിലെ പുളിമൂട്ടില്‍ റിസോര്‍ട്ട്, സെവന്‍സ് സ്പ്രിങ്, സന്ദീപ് മാണി കോട്ടേജ് എന്നിവ ഇത്തരത്തില്‍ വ്യാജരേഖയുണ്ടാക്കി നിര്‍മിച്ച റിസോര്‍ട്ടുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി സ്വദേശി സന്ദീപ് മാണി വാങ്ങിയത്...
കൊച്ചി സ്വദേശി സന്ദീപ് മാണി 2012-ല്‍ തന്റെ സ്ഥലത്ത് 840 ചതുരശ്ര അടി, 200 ചതുരശ്ര അടി വീതമുള്ള കെട്ടിടങ്ങള്‍ പണിയാന്‍ റവന്യൂ വകുപ്പില്‍നിന്ന് എന്‍ഒസി വാങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
പണിതത് വൻ റിസോർട്ടുകൾ
അതേസമയം സന്ദീപ് മാണി 2015ൽ 5500, 2000 ചതുരശ്ര അടി വീതമുള്ള വൻകിട റിസോർട്ടുകളാണ് പണിതത്.
പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങി
നിയമവിരുദ്ധമായി രേഖകള്‍ നല്‍കിയതിന് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി ഹരി പുരുഷോത്തമന്‍ മൂന്നുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്.
വില്ലേജ്-റവന്യൂ ഓഫീസുകളിലെ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി
ലക്ഷ്മി മേഖലയില്‍ നിര്‍മിച്ച ഇത്തരം റിസോര്‍ട്ടുകള്‍ക്ക് ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി നല്‍കിയതിന് പഞ്ചായത്ത്-വില്ലേജ്-റവന്യൂ ഓഫീസുകളിലെ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായും ഐജി റിപ്പോർട്ടിലുണ്ട്.
രേഖകൾ ഒന്നും ഇല്ല
പട്ടയമോ മറ്റു രേഖകളോ ഇല്ലാതെയാണ് കാഞ്ഞിരപ്പള്ളി സ്വദേശി രാജുവിന്റെ സെവന്‍സ് സ്പ്രിങ് എന്ന റിസോര്‍ട്ടിന് ദേവികുളം തഹസില്‍ദാര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റുകൾ നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.