കേരളത്തിൽ മാവോയിസ്റ്റ് ആക്രമണം; പോലീസ് നിരീക്ഷണം ശക്തമാക്കി, ഇന്റലിജൻസ് റിപ്പോർട്ട് ഇങ്ങനെ...
തിരുവനന്തപുരം: കേരളത്തിൽ മാവോയിസ്റ്റ് ആക്രണണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നിലമ്പൂർ ഏറ്റുമുട്ടലിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ആക്രണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് വന്നിരിക്കുന്നത്. പോലീസുമായി മാവോയിസ്റ്റുകള്‍ നേരിട്ട് ഏറ്റുമുട്ടിയ മലപ്പുറം ജില്ലയില്‍ ഏഴ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഭീഷണിയെ തുടർന്ന് നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര പോത്തുകല്‍, കരുവാരകുണ്ട്, കാളികാവ് സ്റ്റേഷനുകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. വനാതിര്‍ത്തിയിലുളള ആദിവാസി കേളനികളും പോലീസ് നീരീക്ഷണത്തിലാണ്. നിലമ്പൂര്‍ ഏറ്റുമുട്ടലിന്‍റെ വാര്‍ഷിക ദിനമായ നവംബര്‍ 24ന് തിരിച്ചടി നടത്തുമെന്ന് പ്രഖ്യാപിച്ച് മാവോയിസിറ്റുകള്‍ ലഘുലേഖ ഇറക്കിയിരുന്നു. പോലീസ് അകമ്പടിയില്ലാത്ത ഉള്‍ക്കാട്ടിലേക്ക് പോകരുതെന്ന് വനംവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
വയനാട്ടില്‍ പുല്‍പ്പളളി, തിരുനെല്ലി, കേണിച്ചിറ, വെളളമുണ്ട, സ്റ്റേഷനുകള്‍ക്കും കോഴിക്കോട്ട് തിരുവമ്പാടി, പെരുവണ്ണാമൂഴി, വളയം, തൊട്ടില്‍പാലം തുടങ്ങിയ സ്റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങലിൽ വിലങ്ങാട് ആദിവാസി കോളനിയിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. വിലങ്ങാട് പാലൂര്‍ ,മാടാഞ്ചേരി തുടങ്ങിയ ആദിവാസി കോളനികളികളിൽ തണ്ടർബോൾട്ട് പരിശോധനയും നടത്തിയിരുന്നു. കണ്ണൂര്‍, വയനാട്, ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന വിലങ്ങാട്ടെ ആദിവാസി കോളനികളില്‍ മാവോവാദി നേതാവ് രൂപേഷ് പോള്‍ ഉള്‍പ്പെടയുള്ളവര്‍ ആശയ പ്രചരണത്തിനെത്തിയിരുന്നു.
വ്യാജ ഏറ്റുമുട്ടലല്ല
നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന തരത്തിൽ ആരോപണങ്ങൽ ഉയർന്നിരുന്നു. എന്നാൽ നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവം വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നുള്ള സൂചനകളും വന്നിരുന്നു. ജിസ്റ്റീരിയല്‍ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയ സംഭവം
2016 നവംബര്‍ 24നായിരുന്നു മാവോയിസ്റ്റ് നേതാക്കളായിരുന്ന കുപ്പു ദേവരാജ്, അജിത എന്നിവര്‍ നിലമ്പൂര്‍ ഉള്‍വനത്തില്‍ വെടിയേറ്റ് മരിച്ചത്. തുടക്കം മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണം ഉയര്‍ന്നിരുന്നു. നിലമ്പൂര്‍ ഉള്‍വനത്തില്‍ മാവോയിസ്റ്റുകള്‍ ക്യാംപ് ചെയ്ത് ആയുധ പരിശീലനം നടത്തുകയാണെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ തണ്ടര്‍ ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വാദം. പിണറായി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം. ഇടതു മുന്നണിയിലെ സിപിഐ സിപിഎമ്മിനെതിരെ രംഗത്തെത്തിയത് പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. പോലീസുകാര്‍ക്ക് വെടിയേറ്റിരുന്നില്ലെന്ന എന്ന വാദം ഉന്നയിച്ചാണ് സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്നത്.
നേരത്തെയും അക്രമ സാധ്യത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു ഹൈക്കോടതിയുടെനിരീക്ഷണവും ഉണ്ടായിരുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി എ പൗരന്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഭരണകൂടത്തിനെതിരെ മാവോയിസ്റ്റുകൾ സായുധ പോരാട്ടത്തിന് ഒരുങ്ങുന്നതായി കഴിഞ്ഞ ജൂണിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പോരാട്ടത്തിന് പിന്തുണ തേടി മാവോയിസ്ററുകൾ അഗളി മേഖലയിൽ തമ്പടിക്കുന്നതായും വിവരങ്ങളുണ്ടായിരുന്നു. കേരള, തമിഴ്നാട്, കർണാടക കേഡറിലുള്ള മാവോയിസ്റ്റുകളാണ് അഗളിയിൽ തമ്പടിച്ചത്. മാസങ്ങളോളം അവർ അവിടെ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
പരമാവതി ആദിവാസികളെ സംഘടനയിൽ ചേർക്കുന്നു
ആദിവാസികളെ പരമാവധി സംഘടനയിൽ ചേർക്കുന്നതിനുള്ള ശ്രമവും അഗളി ഭാഗങ്ങളിലുണ്ടായിരുന്നു. അഗളി മേഖലയുടെ ഭൂമി ശാസ്ത്രപരമായ കിടപ്പും ഗതാഗത പ്രശ്നങ്ങളും മാവോയിസ്റ്റുകളെ പിന്തുടരാൻ പോലീസിന് പ്രയാസമാണ്. ഊരുകളിലെത്തുന്ന മാവോയിസ്റ്റുകൾ മാറി മാറി വരുന്നതിനാൽ ഇവരെ പിന്തുടരാനും പോലീസിന് കഴിയില്ല. അട്ടപ്പാടി അഗളി മേഖലയിലെ 50ൽപ്പരം ആദിവാസി ഊരുകളിൽ മാവോയിസ്റ്റുകൾ എത്തിയിട്ടുണ്ടെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. സായുധ പോരാട്ടത്തിന് മുമ്പ് ജനങ്ങളുടെ പിന്തുണ നേടണമെന്ന നിർദേശത്തിൻറെ ഭാഗമായിട്ടാണ് മാവോയിസ്റ്റുകൾ ആദിവാസി ഊരുകളിലെത്തുന്നത്. ജൂണിൽ മാത്രം പത്തിലേറെ തവണ അഗളി സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റുകളെ കണ്ടെന്നാണ് വിവരം. ആദിവാസികളെ പരമാവധി സംഘടനയിൽ ചേർക്കാനുള്ള ശ്രമങ്ങളും ആ സമയങ്ങളിൽ നടന്നിരുന്നു.
നേതൃത്വം നൽകുന്നത് മണിവാസകം
കുപ്പു ദേവരാജ് മരണപ്പെട്ടതിനു ശേഷം കേരളത്തിലെ മാവോയിസ്റ്റുകൾക്ക് നേതൃത്വം നൽകുന്ന മണിവാസകം അഗളി സന്ദർശിച്ച കൂട്ടത്തിലുണ്ടെന്നും സൂചനകൾ ഉണ്ടായിരുന്നു. തമിഴ്നാട് കേഡറിൽപ്പെട്ട കാളിദാസനാണ് നേതൃത്വ ചുമതല. അട്ടപ്പാടി മേഖലയിൽ അടുത്തടുത്ത് ഊരുകൾ ഉള്ളതിനാൽ മാവോയിസ്റ്റുകൾക്ക് പെട്ടെന്ന് ആദിവാസികളെ കണ്ട് ആശയവിനിമയം നടത്താൻ കഴിയും. വയനാട്, നിലമ്പൂർ മേഖലയിലും മാവോയിസ്റ്റുകൾ സാന്നിധ്യം അറിയിക്കുന്നുണ്ട്. പോലീസിന്റെ ശ്രദ്ധ തിരിക്കലാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. വളരെ കരുതലോടെയാണ് മാവോയിസ്റ്റുകളുടെ നീക്കം. ഇതിനായി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പോരായ്മകൾ ഉപയോഗപ്പെടുത്താൻ ഇവർ തീരുമാനിച്ചിട്ടുണ്ട്. നിലമ്പൂരിലുണ്ടായ തിരിച്ചടി മാവോയ്സ്റ്റ് പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ പരാജയമായിട്ടാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.