മുസ്ലീം ലീഗിൽ വിഭാഗീയത രൂക്ഷം: കൗൺസിലർമാരെ മിണ്ടാനനുവദിച്ചില്ല, പുതിയ കമ്മറ്റി!
കോഴിക്കോട്: മുസ്ലീം ലീഗിൽ വിഭാഗീയത രൂക്ഷം. കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിലാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതാക്കൾ ഇടപെട്ട് പുതിയ കമ്മറ്റിയെ രൂപികരിക്കുകയായിരുന്നു. പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുക്കാനുള്ള ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാരെ സംസാരിക്കാന്‍ അനുവദിക്കാതെയാണ് സംസ്ഥാന നേതാക്കൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന നേതാക്കൾ ഇത് അവസാന ലിസ്റ്റാണെന്ന് പല തവണ പറഞ്ഞ് കൗൺസിലർമാരുടെ വായ അടപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. പാര്‍ട്ടി ഭരണഘടനക്കു വിരുദ്ധമായ രീതിയില്‍ 16 അംഗങ്ങളെ ചേര്‍ത്തും നിലവില്‍ എംഎല്‍എ ആയ പാറക്കല്‍ അബ്ദുല്ലക്കു ട്രഷറര്‍ പദവി നല്‍കിയുമാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഇതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

എംഎൽഎയ്ക്ക് ട്രഷറർ പദവി
പാർട്ടിയുടെ പുതിയ തീരുമാനപ്രകാരം ഒരാൾക്ക് രണ്ട് പദവിയിൽ തുടരാൻ സാധിക്കില്ലെന്നതാണ് മുസ്ലീം ലീഗിലെ പുതിയ നിയമം. എന്നാൽ എംഎൽഎയായ പാറക്കൽ അബ്ദുല്ലക്ക് ട്രഷറർ പദവി നൽകിയതാണ് വൻ വിവാദത്തിലായിരിക്കുന്നത്. പുതിയ പ്രഖ്യാപനം പാര്‍ട്ടിയില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്കും ഭരണഘടനാ പ്രതിസന്ധികള്‍ക്കും വഴിവയ്ക്കുമെന്നുതന്നെയാണ് സൂചന.

16 അംഗ കമ്മറ്റി
ഭരണഘടന പ്രകാരം ജില്ലയില്‍ 11 അംഗ കമ്മിറ്റിയെ പാടുള്ളു. എന്നാല്‍, സമവായത്തിനായ് 16 അംഗ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. ഇതും ഭാവിയില്‍ പ്രശ്നങ്ങള്‍ക്കിടയാക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ സമവായത്തിലെത്താന്‍ കുറച്ചു ദിവസങ്ങളായി തിരക്കിട്ട ചര്‍ച്ചകളാണ് ലീഗ് ഹൗസില്‍ നടന്നത്.

വിഭാഗീയത പരിഹരിക്കാൻ
വിഭാഗീയത ഇല്ലാതെ കാര്യങ്ങള്‍ നല്ല രീതിയില്‍ പര്യവസാനിക്കുന്നതിനായി സംസ്ഥാന ജില്ലാ നേതാക്കള്‍ മുഴുവന്‍ ലീഗ് ഹൗസില്‍ തമ്പടിച്ചിരുന്നു. വിഭാഗീയത പരിഹരിക്കാനും സമവായത്തിലൂടെ പുതിയ ഭാരവാഹികളെ കെണ്ടെത്താനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞമാസം 30ന് മണ്ഡലംജില്ലാ ഭാരവാഹികളെ വിളിച്ചുചേര്‍ത്തിരുന്നെങ്കിലും സമവായമായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

വിഭാഗീയത
ജില്ലയില്‍ പുതിയ നേതൃത്വം ചുമതലയേല്‍ക്കേണ്ടിയിരുന്നത് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്. തൊട്ടുടനെ തന്നെ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വരേണ്ടിയിരുന്നു. 2016 നവംബറില്‍ സംസ്ഥാന നേതൃത്വം 2017 ജനുവരിയില്‍ പുതിയ കമ്മിറ്റി നിലവില്‍ വരുമെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ വിഭാഗീയത പ്രശ്നം കാരണം അനിശ്ചിതമായി നീങ്ങുകയായിരുന്നു.

ഹൈജാക്ക് ചെയ്തു
രൂക്ഷമായ വിഭാഗീയത കാരണം പല തവണ നടക്കാതെ പോയ കൗണ്‍സില്‍ യോഗം 11ന് നടക്കാനിരിക്കുന്ന സംസ്ഥാന കൗണ്‍സിലിനു മുമ്പ് തന്നെ വേണമെന്ന നിര്‍ബന്ധമായിരുന്നുയ ഇതാണ് ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി ഒരു ജംബോ കമ്മിറ്റിയെ പ്രഖ്യാപിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. വ്യവസ്ഥാപിതമായ രിതീയില്‍ ജില്ലാ കൗണ്‍സില്‍ നിലനില്‍ക്കെ അതിനെ ഹൈജാക്ക് ചെയ്തു സംസ്ഥാന നേതൃത്വം നേരിട്ടിടപെട്ട് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല തന്നെ പ്രസിഡന്റായി തുടരും. എം എ റസാഖ് മാസ്റ്ററാണ് ജനറല്‍ സെക്രട്ടറി.












Click it and Unblock the Notifications