സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു, സ്റ്റേഷനിലെത്തിയത് പദയാത്രയായി, ആധുനിക സന്നാഹമൊരുക്കി പോലീസ്
മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകനൊപ്പം നടക്കാവ് സ്‌റ്റേഷനിലേക്ക് എത്തിയ സുരേഷ് ഗോപിയെ കാത്ത് നൂറുകണക്കിന് പ്രവർത്തകരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. മുതിർന്ന ബിജെപി നേതാക്കളും സംഭവ സ്ഥലത്തിയതോടെ ഇവിടെ ഗതാഗത തടസവുമുണ്ടായി.
സുരേഷ് ഗോപി പോലീസ് സ്‌റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി നഗരത്തിലെ ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്‌റ്റേഷനിലേക്ക് ബിജെപി റാലി നടത്തിയിരുന്നു. ഇത് സ്‌റ്റേഷന്‍ പരിസരത്ത് വച്ച് പോലീസ് തടഞ്ഞിരുന്നു. നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് ഇവിടെ പോലീസിനെതിരെ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ചത്.

നടക്കാവ് പോലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിലേക്കായിരിക്കും സുരേഷ് ഗോപിയെ കൊണ്ട് പോവുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കിയ ഈ മുറി ഏറെ സജ്ജീകരണങ്ങൾ അടങ്ങിയതാണ്.
ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയുടെ ചെറു ചലനങ്ങൾ, മുഖഭാവങ്ങളിലെ വ്യത്യാസം, ശബ്‌ദം എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ടെന്നതാണ് സവിശേഷത. വിവാദമാവുന്ന കേസുകളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഒരുക്കിയ ഏറ്റവും പുതിയ സംവിധാനമാണിത്. നിലവിൽ ജില്ലാ പോലീസ് മേധാവിയായ കമ്മീഷണറുടെ പരിധിൽ നടക്കാവ് സ്‌റ്റേഷനിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.
180 ഡിഗ്രി 4 ക്യാമറയും മറ്റ് ശബ്‌ദ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിലുണ്ടാകും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് ചുമതല. ചോദ്യം ചെയ്യൽ സമയത്ത് പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാന് മുറിക്കുള്ളിലുണ്ടാവുക. മുറിയിൽനിന്നു പുറത്തേക്ക് കാണാമെങ്കിലും. എന്നാൽ അകത്ത് എന്താണ് നടക്കുന്നതെന്നു പുറത്തുനിന്ന് കാണാൻ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, കേസില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിവാദ സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications