എക്സാലോജികിനെതിരായ അന്വേഷണം; രേഖകൾ എസ്എഫ്‌ഐഒക്ക് കൈമാറണമെന്ന് കോടതി,വിധി പിന്നീട്
ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി വിധി പറയാനായി മാറ്റി കർണാടക ഹൈക്കോടതി. അതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കോടതി തടഞ്ഞു. അതേസമയം എസ് എഫ് ഐ ഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി വീണയാണ് എസ് എഫ് ഐ ഒയുടെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വീണയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അതേസമയം വിധി പറയുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്ന നിർദ്ദേശം കോടതി നൽകി.

ഹർജിയിൽ വാദം തുടരവെ വീണയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. നിലവിൽ അറസ്റ്റ് പാടില്ലെന്ന് അഡീഷ്ണൽ സോളിസിറ്റർ ജനറലിനോട് കോടതി നിർദ്ദേശിച്ചു. അദ്ദേഹം അത്തരത്തിലുള്ള നടപടികൾ ഉണ്ടാകില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ എക്സാലോജിക് വിഷയം വീണ്ടും ഉയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കം. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നിൽ കൃത്യമായ അജണ്ടയാണ്. കേസുമായ ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയത് ഷോൺ ജോർജ് ആണ്. എസ് എഫ് ഐ ഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ കത്ത് കൊടുത്തത്.
പി സി ജോർജും മകൻ ഷോൺ ജോർജും ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ കേന്ദ്രം എസ് എഫ് അന്വേഷണം പ്രഖ്യാപിച്ചു. ബി ജെ പിയുടെ രാഷ്ട്രീയ ഇടപെടല്‍ ഇതിൽ വ്യക്തമാകും. തെരഞ്ഞെടുപ്പ് വരുന്നതോടെ ഇത്തരം കള്ളക്കഥകൾ ഉയർന്നുവരും. തെരഞ്ഞെടുപ്പ് അജണ്ടായിട്ടാണ് കേന്ദ്രവും കേരളത്തിലെ യു ഡി എഫും ഇതിനെ കൈകാര്യം ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
യുഡിഎഫിനേയും ബിജെപിയേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു'തെരഞ്ഞെടുപ്പ് അജണ്ടായിട്ടാണ് കേന്ദ്രവും കേരളത്തിലെ യുഡിഎഫും ഇതിനെ കൈകാര്യം ചെയ്യുന്നത്. ബിജെപി സർക്കാരിനെ കേരളത്തിലെ യുഡിഎഫുകാർ ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.












Click it and Unblock the Notifications