ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുകൂല്യം കിട്ടരുത് എന്ന വാശി നാടിന്റെ നന്മക്കാണോ?: കെകെ രാഗേഷ്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ മുസ്ലിം ലീഗിനെതിരെ വിമര്‍ശവുമായി സിപിഎം നേതാവ് കെകെ രാഗേഷ്. നിലവിൽ മുസ്ലീം വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവുവരാതെ കോടതി വിധി നടപ്പിലാക്കുന്നതിൽ എന്തിനാണ് എതിർപ്പെന്ന് അദ്ദേഹം ചോദിക്കുന്നു. ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുകൂല്യം കിട്ടരുത് എന്ന വാശി നാടിന്റെ നന്മക്കാണോയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചോദിക്കുന്നു. കെകെ രാഗേഷിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഹൈക്കോടതി വിധിക്ക് അനുസൃതമായി ന്യൂനപക്ഷ സ്‌കോളർഷിപ്പ് ക്രമപ്പെടുത്തിയതിനെതിരെ ചിലർ രംഗത്തുവന്നിരിക്കുന്നത് ആശ്ചര്യകരമാണ്. വിവേചനപരമായി സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യരുതെന്ന ഹൈക്കോടതി വിധിയാണ് സർക്കാർ നടപ്പിലാക്കുന്നത്. അതിന്റെ ഫലമായി നിലവിൽ മുസ്ലീം വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒട്ടും കുറവുവരാതെ എല്ലാ വിഭാഗത്തിലും പെട്ട ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആനുകൂല്യം ലഭിക്കും എന്ന യാഥാർത്ഥ്യം ചിലർ ദുർവ്യാഖ്യാനം ചെയ്യുകയാണ്.
നിലവിൽ മുസ്ലീം വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവുവരാതെ കോടതി വിധി നടപ്പിലാക്കുന്നതിൽ എന്തിനാണ് എതിർപ്പ്? ഇതര ന്യൂനപക്ഷത്തിലെ പിന്നോക്കക്കാർക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനായി കൂടുതൽ തുക അനുവദിക്കുകയാണ് സർക്കാർ ചെയ്തത്.
ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുകൂല്യം കിട്ടരുത് എന്ന വാശി നാടിന്റെ നന്മക്കാണോ? ഇത് കേരളീയ സമൂഹത്തെ അപകടകരമായ രീതിയിൽ വിഭജിക്കുന്നതിനുള്ള നീക്കമാണ്. നമ്മുടെ മതേതരപാരമ്പര്യം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് നാം തിരിച്ചറിയണം.
Recommended Video