കോവിഡ് വാക്സിനേഷനും മദ്യപാനവും; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ഈ സാഹചര്യത്തിൽ പ്രസക്തമാകുന്ന ചോദ്യങ്ങളിലൊന്നാണ് വാക്സിനേഷന് ശേഷം മദ്യപാനം സാധിക്കുമോയെന്നത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയാണ്. പ്രതിദിന കണക്ക് 72000ന് മുകളിൽ കടന്നതോടെ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കുകയാണ് ആരോഗ്യ പ്രവർത്തകർ. രാജ്യത്ത് കോവിഡ് വാക്സിൻ വിതരണവും മൂന്നാം ഘട്ടത്തിലേക്ക് കടന്നു. 45 വയസിന് മുകളിലുള്ളവർക്കാണ് ഏപ്രിൽ ഒന്ന് മുതൽ വാക്സിനേഷൻ ചെയ്യുന്നത്. ഇതോടെ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനസംഖ്യയിലേക്ക് വാക്സിനെത്തും. ഈ സാഹചര്യത്തിൽ പ്രസക്തമാകുന്ന ചോദ്യങ്ങളിലൊന്നാണ് വാക്സിനേഷന് ശേഷം മദ്യപാനം സാധിക്കുമോയെന്നത്.
വാക്സിനും മദ്യപാനവും
കോവിഡ് വാക്സിൻ സ്വീകരിച്ചതിനാൽ മാത്രം മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരിക്കലും മദ്യം കോവിഡിനെതിരായ വാക്സിനെ നിഷ്ഫലമാക്കില്ല. ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, മദ്യം വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചതായി തെളിവുകളില്ലെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
ഫലപ്രാപ്തിയെ ബാധിക്കുമോ?
ശരീരത്തില്‍ കോവിഡിന് എതിരെയുള്ള ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നത് തടയാന്‍ മദ്യപാനം കാരണമാകുമെന്ന് പറയാനാകില്ല. പല തരത്തിലുള്ള വാക്സിനുകള്‍ കണ്ടെത്തിയെങ്കിലും ഇവ ഉപയോഗിക്കുമ്പോള്‍ മദ്യപാനം ഒഴിവാക്കണമെന്ന് ആരും നിഷ്കര്‍ഷിയ്ക്കുന്നില്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. എന്നാൽ, കോവിഡ് വാക്സീൻ സ്വീകരിക്കലും മദ്യപാനവും തമ്മിൽ ബന്ധപ്പെടുത്തി എന്തെങ്കിലും നിർദേശം ഇതുവരെ വാക്സിൻ നിർമാതാക്കൾ ആരോഗ്യ പ്രവർത്തകരെ അറിയിച്ചട്ടില്ല.
പഠനങ്ങൾ പറയുന്നത്
"കോവിഡ് -19 വാക്സിനുകളുടെ ഫലപ്രാപ്തിയെ മദ്യപാനം തടസപ്പെടുത്തുന്നുവെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല. ഇതിനെക്കുറിച്ച് ആശങ്കയുള്ള ആരെയും അവരുടെ ഡോക്ടറുമായി സംസാരിക്കാനാണ് ഞങ്ങള്‍ ഉപദേശിക്കുക," യുകെയിലെ സ്വതന്ത്ര നിയന്ത്രണ ഏജന്‍സിയായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) പ്രതികരിച്ചു.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
വാക്സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും അമിത മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ശരീരത്തിന്റെ താളം തെറ്റിക്കുന്ന മദ്യപാനം ഒരുപക്ഷെ പ്രതിരോധ സംവിധാങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മദ്യപാനം ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടികാട്ടുന്നു.
Recommended Video
വാക്സിനേഷൻ മൂന്നാം ഘട്ടം
അതേസമയം മൂന്നാം ഘട്ട വാക്സിനേഷന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായും ആശുപത്രികളിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാവുന്നതാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യമുണ്ടാകും. 45 വയസ്സിന് മുകളിലുള്ളവർക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 6,51,17,896 പേര്‍ ആദ്യഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായാണ് കണക്ക്.
ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം