പത്തനംതിട്ട സ്വദേശിയെ ഐസിസിൽ ലൈംഗീക അടിമയാക്കാൻ ശ്രമം; പ്രതികളുടെ ഐസിസ് ബന്ധം സ്ഥിരീകരിച്ചു!
കൊച്ചി: പത്തനംതിട്ട സ്വദേശിനിയെ ലൈംഗീക അടിമയാക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഐസിസ് ബന്ധം സ്ഥിരീകരിച്ച് പോലീസ്. എറണാകുളം പെരുവാരം സ്വദേശി ഫവാസ് ജമാല്‍, മാഞ്ഞാലി സ്വദേശി സിയാദ് എന്നിവരെയായിരുന്നു എന്‍ഐഎ കേസുമായി ബന്ധപ്പെട്ട് പിടികൂടിയത്. നിരോധിത സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു.
പിടിയിലായ മാഞ്ഞാലി സ്വദേശി സിയാദിന്റെ പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകള്‍ പോലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയെ ഐഎസിലേക്ക് ലൈംഗിക അടിമയായി റിക്രൂട്ട് ചെയ്യാന്‍ കണ്ണൂര്‍ ജില്ലക്കാരനായ മുഖ്യപ്രതി മുഹമ്മദ് റിയാസിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. ഇതിനിടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇയാളുടേതായി കണ്ടെത്തിയ മേല്‍വിലാസങ്ങളെല്ലാം വ്യാജമായിരുന്നുവെന്നും തെളിഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസം
എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെത്തിയ സംസ്ഥാന പോലീസ് സംഘം പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കേരളത്തിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു.

യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം
റിയാസിനൊപ്പം സൗദിയിലെത്തിയ യുവതിക്ക് കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. സൗദി അറേബ്യയിലെത്തിയതിന് ശേഷം തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ നിര്‍ബന്ധിച്ച് കേള്‍പ്പിച്ചു. സിറിയയിലെ ഐസിസ് തീവ്രവാദികളുടെ ലൈംഗിക അടിമയാക്കാനും റിയാസ് പദ്ധതിയിട്ടു. തന്നെ ഐസിസ് തീവ്രവാദികള്‍ക്ക് വില്‍ക്കാനായിരുന്നു റിയാസിന്റെ പദ്ധതിയെന്നും യുവതി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ടിനും പരാമർശം
സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്നതിനൊപ്പം പോപ്പുലര്‍ ഫ്രണ്ടിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹാദിയ കേസിനോട് അനുബന്ധിച്ച് എന്‍ഐഎ സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങളെക്കുറിച്ചും അതിനുപിന്നാലെയുണ്ടായ വിവാഹങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ 25കാരിയുടെ മതംമാറ്റവും എന്‍ഐഎ അന്വേഷിച്ചിരുന്നു.

ഹാദിയ കേസും വിവാദവും
ഹാദിയ കേസും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മയും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. എന്നാല്‍ ദേശീയ വനിതാ കമ്മീഷന്റെ അഭിപ്രായം തെറ്റാണെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications