ദിലീപ് കേസ്;'ഇതൊന്നും തെളിവുകൾ അല്ലേ? തെറ്റെന്ന് കാലം തെളിയിക്കും'; അതിജീവിതയുടെ സഹോദരൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അതിജീവിതയുടെ സഹോദരൻ.പണ്ടൊക്കെ തെളിവുകളായിരുന്നു കോടതിക്ക് വേണ്ടിയിരുന്നത്. എന്നാൽ പലതും തെളിവുകൾ അല്ലെന്ന വാദം കോടതിത്തന്നെ പുറപ്പെടുവിക്കുമ്പോൾ നീതി എന്നത് എന്നോ പറഞ്ഞുകേട്ട ഒരു പഴമൊഴിയായി മാറുകയാണിവിടെയെന്ന് അദ്ദേഹം വിമർശിച്ചു.സുപ്രീം കോടതി ഉത്തരവ് പാലിക്കാത്ത വിചാരണ കോടതി ജഡ്ജിയാണ് കോടതിയലക്ഷ്യം ചെയ്തിരിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

കണ്ണുകെട്ടിയ നീതി ദേവതയുടെ അർത്ഥവ്യാപ്തി ഇപ്പോഴാണ് തിരിച്ചറിയുന്നത്.പണ്ടൊക്കെ തെളിവുകളായിരുന്നു കോടതിക്ക് വേണ്ടിയിരുന്നത്. താഴെ കൊടുത്തിരിക്കുന്നതൊന്നും തെളിവുകൾ അല്ലെന്ന വാദം കോടതിത്തന്നെ പുറപ്പെടുവിക്കുമ്പോൾ നീതി എന്നത് എന്നോ പറഞ്ഞുകേട്ട ഒരു പഴമൊഴിയായി മാറുകയാണിവിടെ. കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്താനാണ് ഇത്തരമൊരു നീക്കം കോടതി നടത്തുന്നതെങ്കിൽ കോടതി ചെയ്യുന്ന ഏറ്റവും തെറ്റായ തീരുമാനമായിരിക്കും അതെന്ന് കാലം തെളിയിക്കും.

നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുകൾ മുൻനിർത്തി താഴെ പറയുന്ന സത്യങ്ങൾ കോടതിയലക്ഷ്യമോ?
വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡ് കോടതി സമത്തിന് അനധികൃതമായി കണ്ടുവെന്ന് പറഞ്ഞാൽ?
മെമ്മറി കാർഡ് നിയമവിധേയമല്ലാത്ത വിധം വിവോ ഫോണിൽ ഉപയോഗിച്ചത്.
അസമയത്തിന് ശേഷം മെമ്മറി കാർഡ് ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ കോടതി അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്ന് പറഞ്ഞാൽ?

ഫൊറൻസിക് ലാബ് റിപ്പോർട്ട് പ്രോസിക്യൂഷനേയും ഇരയേയും അറിയിക്കാതെ രണ്ട് വർഷം പൂഴ്ത്തിവെച്ചുവെന്ന് പറഞ്ഞാൽ?
തേടിയ വള്ളി കാലിൽ ചുറ്റി, ജഡ്ജിനെ സ്വാധീനിക്കാൻ സാധിച്ചുവെന്ന് പ്രതികളിൽ നിന്ന് ലഭിച്ച തെളിവ് പുറത്ത് പറഞ്ഞാൽ?
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളുടെ ജാമ്യം കോടതി റദ്ദ് ചെയ്തില്ലായെന്ന് പറഞ്ഞാൽ?

ജഡ്ജിന്റെ ഭർത്താവും പ്രതികളും തമ്മിൽ സൗഹൃദം ഉണ്ടെന്ന് പറഞ്ഞാൽ? ജഡ്ജുമായി പ്രതികളുടെ വേണ്ടപ്പെട്ടവർ നിരവധി തവണ ഫോണിൽ സംസാരിച്ചുവെന്ന് പറഞ്ഞാൽ?
പ്രതികളും വക്കീലൻമാരും കൂട്ട് ചേർന്ന് ഫോണിലെ രേഖകൾ നശിപ്പിച്ചുവെന്ന് പറഞ്ഞാൽ?

മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ പാലിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശിച്ച നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞാൽ?
മേൽ പറഞ്ഞ കാര്യങ്ങൾ ഇന്ന് പുറത്തുവന്ന പച്ചയായ സത്യങ്ങൾ മാത്രം. സുപ്രീം കോടതി ഉത്തരവ് പാലിക്കാത്ത വിചാരണ കോടതി ജഡ്ജിയാണ് കോടതിയലക്ഷ്യം ചെയ്തിരിക്കുന്നത്', പോസ്റ്റിൽ പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത. നടിയുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു അതിജീവിത പരമോന്നത കോടതിയെ സമീപിച്ചത്. ദിലീപും ജഡ്ജിയും തമ്മിൽ ബന്ധമുണ്ടെന്ന് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്നാണ് അതിജീവിത ആശങ്ക അറിയിക്കുന്നത്.












Click it and Unblock the Notifications