'ബാലയുടെ പിറന്നാള്‍ ദിവസം വരെ അതുണ്ടായി, എലിസബത്ത് പറഞ്ഞിട്ടുണ്ട്, ചവിട്ടും ഇടിക്കും', പരാതിയുമായി 'ചെകുത്താൻ'
നടൻ ബാലയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി യൂട്യൂബർ ചെകുത്താൻ എന്ന അജു അലക്സ്. തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയാണ് അജു അലക്സ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ബാലയുടെ ഭാര്യ കോകില നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അജുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ട ബാല അപവാദ പ്രചാരണം നടത്തുന്നവരെ തല്ലുമെന്ന് പറഞ്ഞിരുന്നു. ചെകുത്താന് 50 ലക്ഷം നൽകണം എന്ന് പറഞ്ഞ് തനിക്ക് അജ്ഞാത ഫോൺ കോൾ വന്നതായും ബാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലയ്ക്ക് എതിരെ അജു അലക്സ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്നെ കൊല്ലണമെന്ന് ബാല പലപ്പോഴായും പറഞ്ഞിട്ടുളളതായി അജു അലക്സ് ആരോപിക്കുന്നു. പരാതി കൊടുത്തിട്ട് പോലീസ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല. അന്വേഷിക്കാം എന്നാണ് പറയുന്നതെന്നും അജു അലക്സ് പറയുന്നു.

''കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് കൊണ്ട് ബാല പറഞ്ഞത് വീഡിയോ ഇടുന്നവരെ ചവിട്ടും ഇടിക്കും തൊഴിക്കും എന്നൊക്കെയാണ്. തന്റെ വീട്ടിലേക്ക് നേരത്തെ തോക്കുമായി വന്നതിന് മുന്‍പും ഇത് പോലെ വീഡിയോ ഇട്ടിരുന്നു. ഇനിയും അതുപോലെ എന്തെങ്കിലും ചെയ്യാന്‍ സാധ്യതയുണ്ട്. തന്നെ കൊല്ലണം, പോലീസ് കേസില്‍ കുടുക്കണം, സബ് ജയിലിലേക്ക് ഒന്ന് ഇട്ട് കിട്ടിയാല്‍ ഇവനെ ഇടിച്ച് ചോര ഛര്‍ദിപ്പിക്കാന്‍ ആളുണ്ട് എന്നൊക്കെ ബാല പലപ്പോഴായി പറഞ്ഞതായി എലിസബത്ത് അടക്കമുളളവര്‍ പറഞ്ഞിട്ടുണ്ട്'' അജു അലക്സ് പറഞ്ഞു.
''ബാലയുടെ പിറന്നാള്‍ ദിവസം വരെ ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. ഇനിയും എന്തെങ്കിലും ചെയ്യാന്‍ സാധ്യത ഉളളത് കൊണ്ടാണ് പരാതിയുമായി ഇവിടെ വന്നിരിക്കുന്നത്. അന്ന് തോക്കുമായി വീട്ടില്‍ വന്നിട്ടുണ്ട്. എന്നാല്‍ തോക്ക് കണ്ടെത്താന്‍ പറ്റിയില്ലെന്ന് പറഞ്ഞ് പോലീസ് ഒഴിവാക്കി. അടിയന്തരമായി അന്വേഷിക്കാതെ പോലീസ് രണ്ട് ദിവസം വൈകിപ്പിച്ചു. എന്നിട്ട് തോക്കുണ്ട് തോക്കില്ല എന്നൊക്കെയായി. മീഡിയയില്‍ അടക്കം അവന്‍ ഇരുന്ന് തമാശ കളിച്ചു. അന്ന് വന്ന വണ്ടിയില്‍ എലിസബത്ത് ഉണ്ടായിരുന്നു.
തനിക്ക് ഭീഷണിയുണ്ടെന്നാണ് പരാതി കൊടുത്തിരിക്കുന്നത്. ഒരു ദിവസം മൂന്നാല് പേര്‍ വന്ന് വാതിലില്‍ മുട്ടി. തുറന്നപ്പോള്‍ ചോദിക്കുകയാണ്, ഇങ്ങനെയൊക്കെ വന്ന് വാതില്‍ തുറക്കാമോ, നിങ്ങള്‍ക്ക് വധഭീഷണിയൊക്കെ ഉളളതല്ലേ എന്ന്. അന്ന് ബാലയുമായി അത്ര പ്രശ്‌നമില്ലാത്ത സമയമാണ്. പക്ഷേ ഇത്തരം പരിപാടികളൊക്കെ അവന്‍ ചെയ്യുന്നുണ്ടെന്ന് പലരും പറയുമ്പോഴാണ് അറിയുന്നത്. ഇവന്‍ വിടില്ല, പിന്നെയും പിന്നെയും ഓരോന്ന് ഒപ്പിക്കും'' അജു അലക്സ് പറയുന്നു.
''ഒരു ഭാര്യ പിണങ്ങിപ്പോയാല്‍ ഇവന്‍ വെറുതേ വിടാറുണ്ടോ. എലിസബത്തിന്റെ വിഷയം എങ്ങനെയാണ് കയറിക്കയറി വരുന്നത്. അതുപോലെയാണ് തന്നെയും ടാര്‍ഗറ്റ് ചെയ്തിരിക്കുന്നത്. കൊല്ലണം എന്ന് തന്നെയാണ് ഉദ്ദേശം. അല്ലാതെ അപകീര്‍ത്തിപ്പെടുത്തലല്ല. താന്‍ 50 ലക്ഷം ചോദിച്ചു, തന്റെ വീട്ടില്‍ എംഡിഎംഎ ഉണ്ട് എന്നൊക്കെ പറഞ്ഞു. ഭാര്യമാരോട് ആവശ്യമില്ലാത്ത വിരോധം കാണിക്കുന്നത് പോലെ തന്നോട് എന്തോ പ്രശ്‌നമുണ്ട്.
തന്നെ അടിക്കുമെന്ന് പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് അന്ന് വന്നത്. ഇപ്പോഴും പറഞ്ഞത് അടിക്കുമെന്നാണ്. പക്ഷേ പേര് പറഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. തന്നെയും എലിസബത്തിനേയും കുറിച്ചാണ് പറഞ്ഞത്. അതിന് പേരിന്റെ ആവശ്യമൊന്നും ഇല്ല. അന്ന് വീട്ടിലേക്ക് വന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. തോക്ക് ബാഗിലായിരുന്നു. സ്ഥിരമായിട്ട് ബാഗില്‍ തോക്കുണ്ട്. അത് എലിസബത്ത് കണ്ടിട്ടുണ്ട്''. അത് എയര്‍ ഗണ്ണൊന്നും അല്ലെന്നും അജു അലക്സ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications