'ഞാൻ ധർമ്മടത്ത് മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അൻവർ അല്ലല്ലോ'; മറുപടിയുമായി മുഖ്യമന്ത്രി
വിഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഡ്രാഫ്റ്റ് ചെയ്തതാണെന്ന പിവി അൻവറിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഓഫീസ് അത്തരത്തിൽ ഇടപെടില്ലെന്നും അൻവർ ഇന്ന് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
'എന്റെ ഓഫീസ് അങ്ങനെയൊരു ഇടപെടലും ഇതുവരേയും നടത്തിയിട്ടില്ല. എന്തെങ്കിലും നേട്ടം ഉദ്ദേശിച്ചിട്ടായിരിക്കും അൻവർ അത്തരത്തിൽ പ്രതികരിച്ചത്. അതിന് ഇക്കാര്യങ്ങൾ സഹായകരമാവുമെങ്കിൽ അതുനടക്കട്ടെ. അതിനുവേണ്ടി എന്നെയും ഓഫീസിനെയും ഉപയോഗിക്കേണ്ട എന്നേയുള്ളൂ', മുഖ്യമന്ത്രി പറഞ്ഞു.

ധർമടത്ത് പിണറായി വിജയനെതിരെ മത്സരിക്കാൻ അൻവർ സന്നദ്ധത പ്രകടിപ്പിച്ച കാര്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'ധർമടത്ത് ഞാൻ മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അൻവർ അല്ലല്ലോ. അതിലൊന്നും എന്റെ വ്യക്തിപരമായ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തിൽ പാർട്ടിക്ക് നിയതമായൊരു നിലപാടുണ്ട്. അക്കാര്യം പാർട്ടി ഉചിതമായ സമയത്ത് വ്യക്തമാക്കിക്കൊള്ളും. നിലവിൽ വ്യക്തമായ നിലപാട് സ്വീകരിച്ചാണല്ലോ പോകുന്നത്', മുഖ്യമന്ത്രി പറഞ്ഞു.
വി ഡി സതീശനെതിരായ ആരോപണം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ അറിവോടെയാണെന്നും സ്പീക്കർ കൂടി അറിഞ്ഞിട്ടാണ് ആരോപണം അന്ന് ആരോപണം താൻ നിയമസഭയിൽ ഉയർത്തിയതെന്നുമാണ് പിവി അൻവർ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. താൻ പിതാവിന് തുല്യം സ്നേഹിക്കുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘർഷത്തിലാണ് ആ വിഷയം സഭയിൽ അവതരിപ്പിച്ചതെന്നും അൻവർ പറഞ്ഞു.
പി ശശി തന്നെ നിർബന്ധിക്കുകയായിരുന്നു. പാർട്ടി പറഞ്ഞ കാര്യം മാത്രമാണ് താൻ ചെയ്തത്. അത് കോൺഗ്രസ് നേതൃത്വത്തിന്റെ ശത്രുവാക്കി തന്നെ മാറ്റാനുള്ള നീക്കമായിരുന്നോയെന്ന് വ്യക്തലമല്ല. വിജിലൻല് അന്വേഷണത്തിൽ അദ്ദേഹം യാതൊരു കോഴയും വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു. അന്ന് അത്തരത്തിൽ മാനഹാനിയുണ്ടാക്കുന്നൊരു സംഭവം ആരോപിച്ചതിൽ അദ്ദേഹത്തോടും കേരളീയ സമൂഹത്തോടും താൻ മാപ്പ് ചോദിക്കുകയാണ് എന്നായിരുന്നു അൻവറിന്റെ വാക്കുകൾ. അതേസമയം പിണറായിസം അവസാനിക്കാൻ ഇനി നാളുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും യു ഡി എഫ് പറഞ്ഞാൽ താൻ ധർമ്മടത്ത് മത്സരത്ത് തയ്യാറാണെന്നും അൻവർ പറഞ്ഞു.












Click it and Unblock the Notifications