'സുധാകരൻ എങ്ങനെ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന് അറിയില്ല; യുവാക്കളുടെ പിന്തുണ തനിക്ക്'; തരൂർ
ദില്ലി: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗയെ കെ സുധാകരൻ പരസ്യമായി പിന്തുണച്ചത് എങ്ങനെയെന്ന് അറിയില്ലെന്ന് ശശി തരൂർ. പി സി സി അധ്യക്ഷൻമാർ പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയതാണ്. ഇത്തരത്തിൽ പരസ്യ പ്രസ്താവന ഉണ്ടാകുമ്പോൾ പാർട്ടി സ്ഥാനാർത്ഥി,എതിർ സ്ഥാനാർത്ഥി എന്ന നിലയ്ക്കാകും ചർച്ചകൾ, തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സാധാരണ പ്രവർക്കരുടേയും യുവ പ്രവർത്തകരുടേയും പിന്തുണ തനിക്ക് ഉണ്ടാകുമെന്നും തരൂർ പറഞ്ഞു. കേരളത്തിൽ പ്രചരണത്തിനെത്തിയപ്പോൾ മാതൃഭൂമി ന്യൂസിനോടായിരുന്നു തരൂരിന്റെ പ്രതികരണം.

'കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ല. അദ്ദേഹത്തെ കണ്ട് സംസാരിക്കട്ടെ.ഓരോരു സ്ഥലത്ത് പോകുമ്പോൾ വലിയ നേതാക്കളിൽ പ്രതീക്ഷ ഇല്ലെങ്കിലും സാധാരണ പ്രവർത്തകരുടെ നല്ല സ്നേഹവും പിന്തുണയും കിട്ടുന്നുണ്ട്. ഞങ്ങളെ വിളിക്കുന്നവരും പറയുന്നവരും പരിചയമില്ലാത്തവരും അടക്കം പറയുന്നത് പാർട്ടിയിൽ മാറ്റം വേണമെന്നാണ്. നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ, ഒപ്പമുണ്ടാകുമെന്ന്. അവരുടെ പിന്തുണയാണ് നമ്മുക്ക് ആവശ്യമുള്ളത്'.

'എല്ലാവർക്കും അഭിപ്രായം ഉണ്ടെന്നതാണ് തിരഞ്ഞെടുപ്പിന്റെ ഗുണം.രണ്ട് സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമ്പോള്‍ രണ്ട് അഭിപ്രായങ്ങളും ഉണ്ടാവും. ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നാണ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയത്. പിസിസി പ്രസിഡന്റുമാര്‍ പരസ്യപിന്തുണ പ്രഖ്യാപിക്കരുതെന്നാണ് ഹൈക്കമാന്റ് മാർഗനിർദ്ദേശം.ഒരുപക്ഷെ കെ സുധാകരന്‍ അതറിഞ്ഞിട്ടുണ്ടാവില്ല, അറിയില്ല. പക്ഷേ പരസ്യ പ്രതികരണം നടത്താതിരിക്കുന്നതായിരുന്നു അഭികാമ്യം'.

'എല്ലാവർക്കും അവരവരുടെ സ്വകാര്യം അഭിപ്രായം ഉണ്ടാകും. അതിൽ തെറ്റില്ല. പക്ഷേ പരസ്യ പിന്തുണ പറയുമ്പോൾ പാർട്ടിടെ സ്ഥാനാർത്ഥിയും എതിരാളിയും എന്ന നില വരും. രണ്ട് പേരും പാർട്ടിയുടെ സ്ഥാനാർത്ഥികളാണ്. പാർട്ടിയിൽ മാറ്റമുണ്ടാക്കുന്നതിനും അതിന്റെ ഗുണത്തിന് വേണ്ടിയുമാണ് ഇറങ്ങിയിട്ടുള്ളത്.നേതാക്കൾ എന്തും പറയട്ടെ, ഞങ്ങൾക്ക് മനസിലാകുന്നത് യുവ നേതാക്കളിൽ പലരും പരസ്യമായും രഹസ്യമായും അവരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് രഹസ്യമാണ്. നേതാക്കൾ അവരുടെ തീരുമാനം 17 ന് നടത്തും. 19 ന് ഫലവുമറിയും. അതുവരെ ഒന്ന് കാത്ത് നിന്നൂടെ',ശശി തരൂർ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കമാന്റ് നിർദ്ദേശം തള്ളി മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കെ സുധാകരൻ പിന്തുണ പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഖാര്‍ഗെ എത്തിയാല്‍ അദ്ദേഹത്തിന്‍റെ അനുഭവസമ്പത്തും പരിചയവും പാർട്ടിക്ക് ശക്തിപകരുമെന്നായിരുന്നു സുധാകരന്റെ വാക്കുകൾ.സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച ഖര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കൂടുതല്‍ കരുത്തും ഊര്‍ജവും പകരമെന്നും സുധാകരൻ പറഞ്ഞിരുന്നു.

അതേസമയം മുതിർന്ന നേതാക്കളിൽ പലരും ഖാർഗെയ്ക്ക് പിന്നിൽ അണി നിരക്കുമ്പോഴും യുവാക്കൾ പലരും പരസ്യമായും രഹസ്യമായും തരൂരിന് പിന്തുണ നൽകി വരികയാണ്. കെ എസ് ശബരീനാഥൻ അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ തരൂരിനൊപ്പം എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പാർട്ടിയിൽ മാറ്റം കൊണ്ടുവരാനും ബി ജെ പിയുടെ വർഗീയതയോട് പൊരുതാനും തരൂരിന് സാധിക്കുമെന്നാണ് നേതാക്കൾ വാദിക്കുന്നത്.












Click it and Unblock the Notifications