ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കുഞ്ഞനന്തനെ പുറത്തിറക്കാൻ നീക്കം.. ശിക്ഷാ ഇളവ് പരിഗണിക്കുന്നു
കണ്ണൂര്‍: രാഷ്ട്രീയ കേരളത്തെ നടുക്കിയ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ കൊടി സുനി അടക്കമുള്ള പ്രതികള്‍ക്ക് ചട്ടംലംഘിച്ച് പരോള്‍ നല്‍കാനുള്ള നീക്കം വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന് ആ നീക്കത്തില്‍ നിന്ന് പിന്മാറേണ്ടതായി വന്നു. അതിന് പിന്നാലെ ടിപി കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തനെ വിട്ടയയ്ക്കാനുള്ള നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ശിക്ഷായിളവ് എന്ന ആനുകൂല്യം മറയാക്കി കുഞ്ഞനന്തനെ പുറത്തിറക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ആരോപണം.
കുഞ്ഞനന്തന്റെ ശിക്ഷാ ഇളവ് സംബന്ധിച്ച് കണ്ണൂര്‍ എസ്പിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയുടെയും കുഞ്ഞനന്തന്റെ ബന്ധുക്കളുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം കൊളവലൂര്‍ എസ്‌ഐയാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച ശേഷമാണ് ശിക്ഷാ ഇളവ് സംബന്ധിച്ച് തീരുമാനമുണ്ടാവുക.
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് 2014നാണ് കോടതി കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ശിക്ഷ അനുഭവിച്ച് തുടങ്ങി നാല് വര്‍ഷം തികയുന്നതിനിടെയാണ് സിപിഎമ്മിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെ പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. സാധാരണയായി ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെയാണ് ശിക്ഷാ ഇളവ് നല്‍കി പുറത്തിറക്കാറുള്ളത്. കുഞ്ഞനന്തനാകട്ടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞനന്തനെ വിട്ടയയ്ക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ അത്ഭുതമില്ലെന്നാണ് കെകെ രമ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.