മുസ്ലീം ലീഗിന്റെ അടിവേരിളക്കാന്‍ കെടി ജലീല്‍; പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്തു, കാരണം കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ലീഗ് ഏറ്റവും അധികം വേട്ടയാടിയത് കെടി ജലീലിനെ ആയിരുന്നു. മുസ്ലീം ലീഗ് വിട്ട് എല്‍ഡിഎഫിനൊപ്പം പോയ ജലീലിനോടുള്ള വൈരം അത്രയേറെ ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പ്രതീക്ഷ കൈവിടാതെ ഐഎന്‍എല്‍; പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ച് എന്‍വൈഎല്‍ വഹാബ് വിഭാഗം
ഇപ്പോള്‍, അതിനെല്ലാം തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് കെടി ജലീല്‍. മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെഇഡി ചോദ്യം ചെയ്തുവെന്ന് തെളിവ് സഹിതം സ്ഥാപിക്കുകയാണ് ജലീല്‍. വിശദാംശങ്ങള്‍...
അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് കെടി ജലീല്‍ പുറത്ത് വിട്ടു. ചന്ദ്രിക ദിനപ്പത്രത്തിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് ജലീല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് പാണക്കാട് എത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് എന്നും കെടി ജലീല്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ പാണക്കാട് തങ്ങളെ ലക്ഷ്യം വച്ചായിരുന്നില്ല കെടി ജലീലിന്റെ ആരോപണങ്ങള്‍. പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു ലക്ഷ്യം. ഹൈദരലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴില്‍ ചാടിക്കുകയായിരുന്നു എന്നാണ് ജലീല്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ ലീഗിന്റേയും ലീഗ് സ്ഥാപനങ്ങളുടേയും മറ ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെ പണം അടക്കം 110 കോടി രൂപ, മലപ്പുറം ജില്ലയിലെ എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍, രേഖകളില്ലാത്തതായി ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി. ആ പണം കണ്ടുകെട്ടി. രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞു. അതുകഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞു. ഇതിനിടയില്‍ ഏഴ് കോടി രൂപയുടെ അവകാശികള്‍ രേഖകള്‍ ആദായ നികുതി വകുപ്പിന് കൈമാറി പണം കൈപ്പറ്റി. പക്ഷേ, 103 കോടി രൂപയുടെ ഉടമകള്‍ ഇതുവരെ രേഖകള്‍ ഹാജരാക്കിയിട്ടില്ല.
രേഖകള്‍ ഹാജരാക്കത്തവരുടെ പട്ടിക ആദായവകുപ്പ് അധികൃതര്‍ പുറത്ത് വിട്ടിരുന്നു. അതില്‍ ഒന്നാമത്തെ പേരുകാരന്‍ ഹാഷിക് പാണ്ടിക്കടവത്ത് ആണ്- പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍. മൂന്നര കോടി രൂപയാണ് ഹാഷിക് എആര്‍ നഗര്‍ ബാങ്കില്‍ ഉള്ളത് എന്നാണ് പറയുന്നത് എന്നും ജലീല്‍ പറയുന്നു. ഹാഷിക്കിന്റെ അക്കൗണ്ടില്‍ നിന്ന് ഒന്നര കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്. ഇത് പലിശ ഇനത്തില്‍ ഉള്ളതാണ്. അത് അക്കൗണ്ട് മുഖേനയല്ലെന്നും പറയുന്നു. ഹാഷിക് ബാങ്കില്‍ വന്ന് പണം പിന്‍വലിച്ചതിന് രേഖകള്‍ ഇല്ലെന്നും പറയുന്നു.
പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയെ പൊളിച്ചടുക്കുകയും ചെയ്യുന്നുണ്ട് കെടി ജലീല്‍. എന്‍ആര്‍ഐ അക്കൗണ്ടിലുള്ള പണമാണ് അത് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. എന്നാല്‍ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ലെന്നാണ് ജലീല്‍ പറയുന്നത്. നിയമസഭയെ കുഞ്ഞാലിക്കുട്ടി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ വിഷയത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കി.
ബാങ്കിലെ അക്കൗണ്ട് ഉടമകളുടെ കാര്യത്തില്‍ വലിയ ദുരൂഹതയുണ്ട് എന്നും ജലീല്‍ പറയുന്നു. 250 ല്‍ ഏറെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആയിരുന്നു ഇഡി ആവശ്യപ്പെട്ടത്. ഇതില്‍ 71 പേരുടെ വിവരങ്ങള്‍ തെറ്റാണെന്നാണ് ജലീലിന്റെ ആരോപണം. ഈ 71 പേര്‍ക്കും അയച്ച കത്തുകള്‍, അങ്ങനെ ഒരാളില്ല എന്ന് പറഞ്ഞ് മടങ്ങി വരികയായിരുന്നു എന്നും ജലീല്‍ പറഞ്ഞു. ഈ വിഷയത്തിലും സമഗ്ര അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിയുടേയും മകന്റേയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹതകള്‍ നിറഞ്ഞതാണ് എന്നാണ് ജലീലിന്റെ ആരോപണം. അതിനെതിരെ ഇഡിയ്ക്ക് പരാതി നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ഭൂരിപക്ഷവും മുസ്ലീം ലീഗിന്റേയും കോണ്‍ഗ്രസിന്റേയും അധീനതയിലാണ്. കേരള ബാങ്കില്‍ ഇവര്‍ ചേരാതിരുന്നത് പലരുടേയും കോടികളുടെ കള്ളപ്പണം ഉള്ളതുകൊണ്ടാണെന്നും ജലീല്‍ ആരോപിക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കാന്‍ മുസ്ലീം ലീഗിനേയും ലീഗിന്റെ സ്ഥാപനങ്ങളേയും ഉപയോഗിക്കുന്നു എന്ന മാപ്പര്‍ഹിക്കാത്ത പാതകമാണ് കുഞ്ഞാലിക്കുട്ടി ചെയ്തിരിക്കുന്നത് എന്നും ജലീല്‍ ആഞ്ഞടിച്ചു. ഇഡിയുടെ ചോദ്യം ചെയ്യല്‍ പാണക്കാട് തങ്ങളെ മാനസികമായി തളര്‍ത്തിയെന്നും കെടി ജലീല്‍ പറയുന്നുണ്ട്. കള്ളപ്പണം നിക്ഷേപിച്ച കേസില്‍ ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് അദ്ദേഹത്തെ വിഷമിപ്പിച്ചത്. മുസ്ലീം ലീഗ് നേതാക്കളുടെ അഴിമതി പണം വെളുപ്പിക്കാന്‍ പാണക്കാട് തങ്ങളെ കരുവാക്കുകയായിരുന്നു എന്നും ജലീല്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ചായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയ്ക്കും മുസ്ലീം ലീഗിനും എതിരെയുള്ള ആക്രമണം തുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കൂടുതല്‍ വിശദമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിയമസഭാ മീഡിയ റൂമില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ജലീല്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
കെടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം പച്ചക്കള്ളം ആണെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം എന്‍ആര്‍ഐ അക്കൗണ്ട് എന്ന് പറഞ്ഞത് തെറ്റിപ്പോയതാണെന്ന വിശദീകരണവും കുഞ്ഞാലിക്കുട്ടി നല്‍കുന്നുണ്ട്. തന്റെ മകന് നിയമപരമല്ലാത്ത ഇടപാടുകള്‍ ഒന്നുമില്ല. കെടി ജലീല്‍ ഇപ്പോള്‍ തന്നെ വേട്ടയാടുകയാണ് എന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനിടെ കെടി ജലീലിനെ പരിഹസിക്കാനും കുഞ്ഞാലിക്കുട്ടി മറന്നില്ല. ഒരുകാലത്ത് ജലീല്‍ തന്നെ പിറകെ ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് പണയില്ല. അതുകൊണ്ടാണ് തന്റെ പിറകേ നടക്കുന്നത്. പക്ഷേ, തന്റെ അടുത്ത് ഇപ്പോള്‍ ഒഴിവില്ലെന്നായിരുന്നു പരിഹാസം. ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു എന്ന ജലീലിന്റെ ആരോപണവും പികെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചിട്ടുണ്ട്. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളുമായി ഹൈദരലി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട് എന്നാണ് വാദം.
ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. ഹൈദരലി തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി എന്നതാണത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈദരലി തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്ഥലത്ത് എത്തിയാണ് നോട്ടീസ് നല്‍കിയത്. ഓഗസ്റ്റ് ആറിനാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.
Recommended Video