അനിൽ നമ്പ്യാർ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ; സ്വപ്നയുമായുള്ള ഫോൺ വിളി ബന്ധപ്പെട്ട് ചോദ്യങ്ങൾ?
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അനില്‍ നമ്പ്യാര്‍ക്ക് സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ബിഡെപി നേതൃത്വം നല്‍കുന്ന ചാനലിന്റെ തലപ്പത്തുള്ള മാധ്യമപ്രവര്‍ത്തകനാണ് അനില്‍ നമ്പ്യാര്‍. ഇദ്ദേഹത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിജെപിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. കേസില്‍ അനില്‍ നമ്പ്യാര്‍ക്ക് നേരിട്ട് ബന്ധമുള്ളതിന് തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അനില്‍ നമ്പ്യാരില്‍ നിന്ന് ലഭിക്കുമെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെട്ടായിരിക്കും അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുക. സ്വപ്ന സുരേഷിനെ താന്‍ വിളിച്ചിരുന്നു എന്ന് അനില്‍ നമ്പ്യാര്‍ തന്നെ ഒടുവില്‍ സമ്മതിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ളവരെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കവേ തന്നെ ആയിരുന്നു അനില്‍ നമ്പ്യാരെ കുറിച്ചും ഉള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം ആയിരുന്നു സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ അനില്‍ നമ്പ്യാരുടെ പേരുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്.
Recommended Video
യുഎഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ആണെന്ന് കസ്റ്റംസ് കണ്ടെത്തിയ ജൂലായ് 5 ന് ആണ് അനില്‍ നമ്പ്യാര്‍ സ്വപ്ന സുരേഷിനെ ഫോണില്‍ ബന്ധപ്പെടിട്ടുള്ളത്. ഫോണ്‍ ചെയ്ത സമയവും സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കസ്റ്റംസിന് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയിലും അനില്‍ നമ്പ്യാരെ കുറിച്ച് പരാമര്‍ശമുണ്ട് എന്നാണ് വാര്‍ത്തകള്‍. സ്വര്‍ണക്കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗം ഉപദേശിച്ചു എന്നും മറ്റ് സ്ഥലങ്ങളില്‍ വച്ച് കണ്ടിട്ടുണ്ട് എന്നും സ്വപ്ന മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം, സ്വപ്നയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ തന്നെ അനില്‍ നമ്പ്യാര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് വാര്‍ത്ത ശേഖരിക്കാന്‍ ആണ് സ്വപ്നയെ വിളിച്ചത് എന്നാണ് വിശദീകരണം. വിളിക്കുന്ന സമയത്ത് സ്വപ്നയ്ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല എന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു.