ജനരക്ഷാ യാത്ര വിവാദങ്ങളുടെ ഘോഷയാത്രയാകുന്നു; സമാപനം എന്താകും?
കോഴിക്കോട്: സിപിഎമ്മിനെതിരെയും ജിഹാദിനെതിരെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനരക്ഷാ യാത്ര ഓരോ ദിവസം കഴിയുന്തോറും വിവാദങ്ങളുടെ ഘോഷയാത്രയാകുന്നു. പയ്യന്നൂരില്‍ നിന്നും ജാഥ ആരംഭിച്ചതിനുശേഷം എല്ലാദിവസവും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വാഗ്വാദം നടക്കുകയാണ്.
കടുത്ത നിയന്ത്രണത്തിൽ വേങ്ങരയിൽ കലാശക്കൊട്ട്, നാളെ നിശബ്ദ പ്രചാരണം, ബുധനാഴ്ച ജനങ്ങൾ ബൂത്തിലേക്ക്
ജാഥ ഉദ്ഘാടനം ചെയ്തത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്. ഉദ്ഘാടന വേദിയില്‍വെച്ച് കമ്യൂണിസ്റ്റ് വിപ്ലവഗാനം ആലപിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സികെ പത്മനാഭനാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതെന്നുപറയാം. അമിത് ഷാ പങ്കെടുത്ത ആദ്യദിനം ജനരക്ഷാ യാത്ര ജനശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാദം യാത്രയെ അലങ്കോലലമാക്കി.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള കക്ഷികള്‍ ശക്തമായാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രിതന്നെ നേരിട്ട് ആദിത്യനാഥിന് മറുപടി നല്‍കി. പിന്നീട് പിണറായിയില്‍ അമിത് ഷായുടെ യാത്ര സോഷ്യല്‍ മീഡിയയില്‍ ബിജെപിക്ക് വലിയതോതിലുള്ള പരിഹാസമാണ് നല്‍കിയത്.
യാത്രയ്‌ക്കെത്തുമെന്ന് പറഞ്ഞ അമിത് ഷാ അവസാന നിമിഷം യാത്ര മാറ്റിവെച്ചതോടെ ഭീരുത്വമെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പരിഹസിച്ചു. ഇതിന് പിന്നാലെ പി ജയരാജന്റെ കൈവെട്ടുമെന്ന് പരസ്യമായി യാത്രയില്‍ മുദ്രാവാക്യം വിളിച്ചതും ബിജെപിക്ക് പേരുദോഷമാണുണ്ടാക്കിയത്. ഇതിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഒക്ടോബര്‍ 17ന് ജാഥ അവസാനിക്കുമ്പോഴേക്കും ഏതുതരത്തിലാണ് കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ മാറുന്നതെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.