ജസ്നയുടെ പേരിൽ അലീഷയ്ക്ക് പതിനെട്ടിന്റെ പണി.. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വയ്യ!
Recommended Video
പത്തനംതിട്ട: മുണ്ടക്കയം സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. കാടും നാടും അരിച്ച് പെറുക്കിയിട്ടും ഒരു തുമ്പ് പോലും കിട്ടാതെ വട്ടംകറങ്ങുകയാണ് അന്വേഷണ സംഘം. ജസ്‌നയെന്ന് സംശയിക്കുന്നവരെക്കുറിച്ച് ദിവസേനെ എന്നോണം പോലീസിന് വിവരം ലഭിക്കുന്നുണ്ട്.
എന്നാല്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ ഓരോ തവണയും പോലീസും ജസ്‌നയുടെ കുടുംബവും നിരാശരാകുന്നു. അതേസമയം ജസ്‌നയുടെ പേരില്‍ ദുരിതമനുഭവിക്കുന്നവരും ഉണ്ട്. മുണ്ടക്കയത്ത് തന്നെയുള്ള അലീഷ എന്ന പെണ്‍കുട്ടിക്കാണ് ജസ്‌നയുടെ പേരില്‍ ദുരവസ്ഥ.
പണി കിട്ടിയത് അലീഷയ്ക്ക്
പല്ലില്‍ കമ്പി, കണ്ണട, വലുപ്പമുള്ള മൂക്ക് അങ്ങനെ ഒറ്റനോട്ടത്തില്‍ അലീഷയെ കണ്ടാല്‍ ജസ്‌ന അല്ലെന്ന് ആരും പറയില്ല. ഈ രൂപസാദൃശ്യം തന്നെയാണ് മുണ്ടക്കയം വെള്ളനാടി സ്വദേശിയായ അലീഷ എന്ന പെണ്‍കുട്ടിക്ക് വിനയായിരിക്കുന്നത്. ജസ്‌നയെ കാണാതായതിന്റെ അന്വേഷണം ചൂടുപിടിക്കവേ അലീഷയ്ക്ക് വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിരവധി അപരകൾ
ജസ്‌നയെ കണ്ടെത്തുന്നതിന് വേണ്ടി ചിത്രം പതിച്ച നോട്ടീസുകള്‍ പോലീസ് എമ്പാടും പതിച്ചിട്ടുണ്ട്. ചാനലുകളിലും പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും അടക്കം നിരന്തരം കണ്ട് ജസ്‌നയുടെ മുഖം മലയാളികളുടെ മനസ്സില്‍ പതിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പല്ലില്‍ കമ്പിയിട്ട്, കണ്ണട വെച്ച പെണ്‍കുട്ടികളെ എവിടെ കണ്ടാലും പോലീസിന് ഫോണ്‍ വിളികളെത്തുകയാണ്.
സിസിടിവി ദൃശ്യം വിനയായി
കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണില്‍ തട്ടമിട്ട ജസ്‌നയെ സിസിടിവി ദൃശ്യത്തില്‍ കണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഇതാകട്ടെ അലീഷ ആയിരുന്നു. വാര്‍ത്ത കൂടി വന്നതോടെ അലീഷ പുറത്തിറങ്ങിയാല്‍ ജസ്‌നയെ അന്വേഷിക്കുന്നവര്‍ പോലീസിനെ വിളിക്കുന്ന സ്ഥിതിയായിരിക്കുകയാണ്. തനിക്ക് ജസ്‌നയുമായി അസാമാന്യമായ മുഖസാദൃശ്യമുണ്ട് എന്ന് സുഹൃത്തുക്കളാണ് പറഞ്ഞതെന്ന് അലീഷ പറയുന്നു.
സംശയത്തോടെ നോട്ടങ്ങൾ
ജസ്നയുടെ വാർത്ത പ്രചരിച്ചതോടെ കാണുന്ന ആളുകളെല്ലാം സംശയത്തോടെ നോക്കുകയാണ്. മുണ്ടക്കയം ചാച്ചിക്കവലയിലെ സൈനുലാബ്ദീന്‍-റംലത്ത് ദമ്പതികളുടെ മകളാണ് അലീഷ. കൊരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമാണ് അലീഷ പ്ലസ് ടു പാസ്സായത്. ഇപ്പോള്‍ ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. അതിനിടെയാണ് മുണ്ടക്കയംകാരിയായ ജസ്‌നയുടെ പേരില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പണി അലീഷയെ തേടി വന്നിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.
സിസിടിവിയിലെ ജസ്ന
മുണ്ടക്കയത്തെ ഒരു കടയില്‍ നിന്നും ഇടിമിന്നലില്‍ നഷ്ടപ്പെട്ട് പോയ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു. ജസ്‌നയെന്ന് സംശയിക്കുന്ന ജീന്‍സ് ധരിച്ച പെണ്‍കുട്ടിയുടേയും യുവാവിന്റെയും ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്. എന്നാല്‍ ഈ ദൃശ്യങ്ങളിലേത് ജസ്‌ന അല്ലെന്ന് പിന്നീട് കുടുംബം സ്ഥിരീകരിച്ചതോടെ ആ വഴിയും പോലീസിന് മുന്നില്‍ അടഞ്ഞിരിക്കുകയാണ്.
ബെംഗളൂരുവിലും ചെന്നൈയിലും
നേരത്തെ ബെംഗളൂരുവിലും ചെന്നൈയിലും ജസ്‌നയെ കണ്ടതായി പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. ബെംഗളൂരുവിലെ ആശ്രമത്തില്‍ ആണ്‍സുഹൃത്തിനൊപ്പം ജസ്‌ന എത്തിയെന്നായിരുന്നു വിവരം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതില്‍ നിന്നും അത് ജസ്‌ന അല്ലെന്ന് കണ്ടെത്തി. ചെന്നൈയിലെ കടയില്‍ ജസ്‌ന ഫോണ്‍ ചെയ്യുന്നത് കണ്ടെന്ന വിവരത്തിന് പിറകേ പോയെങ്കിലും പോലീസിന് തുമ്പൊന്നും കിട്ടിയില്ല.