ജസ്ന തിരോധാനം അപ്രതീക്ഷിത വഴിത്തിരിവിൽ.. സഹോദരൻ കോടതിയിൽ.. സിബിഐ അന്വേഷണം വേണം
പത്തനംതിട്ട: മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും മാര്‍ച്ച് 22ന് ഇറങ്ങുമ്പോള്‍ ജസ്‌ന അയല്‍വീട്ടുകാരോട് പറഞ്ഞത് താന്‍ കാഞ്ഞിരപ്പള്ളിക്ക് പോകുന്നുവെന്നാണ്. കാഞ്ഞിരപ്പള്ളിയിലാണ് ജസ്‌നയുടെ അച്ഛന്റെ സഹോദരിയുടെ വീട്. എന്നാല്‍ ജസ്‌ന അന്ന് കാഞ്ഞിരപ്പള്ളിയിലെത്തിയില്ല. എവിടെ പോയെന്ന് ആര്‍ക്കുമൊട്ടും അറിയുകയുമില്ല.
പോലീസ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. അതിനിടെ ജസ്‌നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നു.
നിർണായക വഴിത്തിരിവ്
90 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ജസ്‌ന മരിയ ജോസഫിനെ കാണാതായിട്ട്. പോലീസ് കേരളത്തിന് അകത്തും പുറത്തും വ്യാപകമായി തെരച്ചില്‍ നടത്തി. ജസ്‌നയെ കണ്ടെത്താന്‍ സാധിച്ചില്ല. ഒടുക്കം ജസ്‌നയുടെ നാട്ടിലും കോളേജിലും അടക്കം വിവര ശേഖരണപ്പെട്ടികള്‍ വെച്ചു. ഈ പെട്ടികളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചനകളുണ്ട്. മാത്രമല്ല ജസ്‌നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം ലഭിച്ചതായും വാര്‍ത്തകള്‍ വരുന്നു.
സിബിഐ അന്വേഷണം വേണം
ജസ്‌നയുടെ തിരോധാനം ഏത് വഴിത്തിരിവിലേക്കാണ് നീങ്ങുന്നതെന്ന് ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. അതിനിടെ ജസ്‌നയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ഉള്ള ആവശ്യവും ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി.
നിയമസഭയിലേക്ക് മാർച്ച്
തൊണ്ണൂറ്റിയൊന്ന് ദിവസമായിട്ടും ജസ്‌നയുടെ തിരോധാനത്തിന് തുമ്പുണ്ടാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി എന്തുകൊണ്ട് കേസ് സിബിഐക്ക് വിടാനുള്ള നടപടിയെടുക്കുന്നില്ലെന്നും ചെന്നിത്തല ചോദിക്കുന്നു. ജസ്‌നയുടെ സഹോദരി ജെഫിയും മാര്‍ച്ചില്‍ പങ്കെടുത്തു. തനിക്ക് അനുജത്തിയെ തിരിച്ച് വേണമെന്നും എല്ലാവരുടേയും സഹായം ഉണ്ടാകണമെന്നും ജെസി ആവശ്യപ്പെട്ടു.
പിസി ജോർജിന് എതിരെ
ജസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് തങ്ങളെ വിഷമിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ജെസി പറഞ്ഞു. ജസ്‌നയുടെ കുടുംബത്തെ പിസി ജോര്‍ജ് അപമാനിച്ചതിനെക്കുറിച്ചായിരുന്നു ജെസിയുടെ പരാമര്‍ശം. സത്യം അന്വേഷിച്ച ശേഷം മാത്രമേ ഇത്തരം കാര്യങ്ങള്‍ പറയാവൂ എന്ന് മാത്രമാണ് അത്തരക്കാരോട് പറയാനുള്ളത്. സംശയം ഉള്ളവര്‍ പോലീസില്‍ അന്വേഷിക്കണം.
ഇനിയും ബുദ്ധിമുട്ടിക്കരുത്
തളര്‍ന്നിരിക്കുന്ന തങ്ങളെ ഇനിയും മാനസികമായി ബുദ്ധിമുട്ടിക്കരുതെന്നും ജെസി ആവശ്യപ്പെട്ടു. ജസ്‌ന തിരിച്ച് വരണം. അന്ന് ജസ്‌നയെ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്നും അതാണ് അത്തരക്കാര്‍ക്കുള്ള മറുപടിയെന്നും ജെസി പറഞ്ഞു. അതിനിടെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.