ജസ്നയടക്കമുളളവരെ ചെങ്ങന്നൂരിലെ അനാഥാലയത്തിലെത്തിച്ചെന്ന് പരാതി.. ജസ്ന തിരോധാനത്തിൽ ട്വിസ്റ്റ്
ചെങ്ങന്നൂര്‍: മുണ്ടക്കയത്തെ ജസ്‌ന മരിയ ജെയിസിന്റെ തിരോധാനം ഒരു ചുരുളഴിക്കപ്പെടാത്ത രഹസ്യമായി തുടരുകയാണ്. ലക്ഷക്കണക്കിന് ഫോണ്‍ കോളുകളും കാട്ടിലും നാട്ടിലുമുള്ള അന്വേഷണവുമൊന്നും ഒരിടത്തും എത്തിയിട്ടില്ല. മുണ്ടക്കയത്തെ വസ്ത്ര വ്യാപാരസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ഏറ്റവും ഒടുവിലായി കിട്ടിയിരിക്കുന്ന കച്ചിത്തുരുമ്പ്.
അതിനിടെ ചെങ്ങന്നൂരിലെ അനാഥാലയത്തില്‍ ജസ്‌നയെ തേടി പോലീസ് പരിശോധന നടത്തിയിരിക്കുകയാണ്. ഇവിടുത്തെ ചാണകക്കുഴിയില്‍ നിന്നും ചില അസ്ഥിക്കഷങ്ങള്‍ പോലീസ് കണ്ടെടുത്തത് നിര്‍ണായക വഴിത്തിരിവാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.
ദുരൂഹത തുടരുന്നു
ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ ദുരൂഹമായിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ആ അന്വേഷണം ചെങ്ങന്നൂരിലെ ഒരു അനാഥാലയത്തിലെ ചാണകക്കുഴി വരെ എത്തി നില്‍ക്കുകയാണ്. ജസ്‌ന മരണപ്പെട്ടുവോ എന്ന് സംശയിക്കത്തക്ക വിധത്തിലാണ് നിലവില്‍ കാര്യങ്ങളുടെ കിടപ്പ്. വിശദാംശങ്ങള്‍ ഇത്തരത്തിലാണ്:
അനാഥാലയത്തിന് എതിരെ പരാതി
ചെങ്ങന്നൂര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രദീപ് കോശി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ മുളക്കുഴിയിലെ അനാഥാലയത്തിന് എതിരെയാണ് പരാതി നല്‍കിയത്. കാണാതായ ജസ്‌ന ഉള്‍പ്പെടെ നിരവധി പേരെ ഈ അനാഥാലയത്തില്‍ എത്തിച്ചതായി പരാതിയില്‍ പറയുന്നുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
മൃതദേഹം ചാണകക്കുഴിയിൽ
ഇത്തരത്തില്‍ അനാഥാലയത്തില്‍ എത്തിച്ചവരില്‍ ചിലര്‍ മരിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ അനാഥാലയത്തിലെ തൊഴുത്തിന് സമീപത്തുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്നും പ്രദീപ് കോശിയുടെ പരാതിയില്‍ ആരോപിക്കുന്നു. ഇത് പ്രകാരമാണ് പോലീസ് കഴിഞ്ഞ ദിവസം അനാഥാലയത്തിലെ ചാണകക്കുഴിയില്‍ തെരച്ചില്‍ നടത്തിയത്.
അസ്ഥിക്കഷണങ്ങൾ കിട്ടി
ഈ ചാണകക്കുഴി സ്ഥിതി ചെയ്യുന്നത് വാഹനങ്ങള്‍ക്ക് കടന്ന് ചെല്ലാന്‍ സാധിക്കാത്ത ഭാഗത്താണ്. നാല് അറകളാണ് ചാണകക്കുഴിക്ക് ഉള്ളത്. അനാഥാലയത്തിലെ അന്തേവാസികളില്‍ ചിലരേയും തൊഴിലാളികളേയും ഉപയോഗിച്ച് ചാണകം വാരിമാറ്റിയാണ് തെരച്ചില്‍ നടത്തിയത്. മൂന്ന് ദിവസത്തോളം തെരച്ചില്‍ നീണ്ടു.തെരച്ചിലില്‍ പോലീസിന് ചില അസ്ഥിക്കഷണങ്ങള്‍ കിട്ടിയിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു
ഈ അസ്ഥിക്കഷണങ്ങള്‍ മനുഷ്യരുടേതാണോ എന്നറിയുന്നതിന് വേണ്ടി പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അസ്ഥിക്കഷങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് വീണ്ടും അനാഥാലയത്തില്‍ പരിശോധന നടത്തിയിരിക്കുകയാണ്. ഏതാണ്ട് ഏഴ് ഏക്കറിലാണ് ചെങ്ങന്നൂര്‍ മുഴക്കുഴിയിലെ വിവാദ അനാഥാലയം സ്ഥിതി ചെയ്യുന്നത്.
മാനസിക വൈകല്യമുളളവർ
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ അനാഥാലയും ഒരു ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാനസിക വൈകല്യമുള്ളവരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. നിലവില്‍ നൂറ്റിയഞ്ച് അന്തേവാസികളാണ് ഇവിടെ ഉള്ളത്. ഈ സ്ഥാപനത്തിന്റെ നടത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മനുഷ്യാവകാശ കമ്മീഷന്റെ സന്ദർശനം
കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശ കമ്മീഷന്‍ പി മോഹനദാസ് ഈ അനാഥാലയം സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ ഒന്‍പതിനായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം. അനാഥാലയത്തില്‍ നിന്നും സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് അധികൃതര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഇത് പ്രകാരം ഇരുന്നൂറോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Recommended Video
സിസിടിവിയിലെ പെൺകുട്ടി
അനാഥാലയത്തിലെ ചാണകക്കുഴിയില്‍ നിന്നും ലഭിച്ച അസ്ഥിക്കഷണങ്ങള്‍ മനുഷ്യരുടേത് ആണോ എന്ന് വ്യക്തമായാല്‍ മാത്രമേ ഈ വഴിക്കുള്ള അന്വേഷണം ഇനി മുന്നോട്ട് പോവുകയുള്ളൂ. ജസ്‌നയെ കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പോലീസ് തേടുന്നുണ്ട്. മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട തലയില്‍ തുണിയിട്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ആ വഴിക്കും അന്വേഷണം ഊര്‍ജ്ജിതമാണ്.