ജയമോളുടെത് അടവ്? പക്ഷേ, കുടുംബാംഗങ്ങള്‍ പറയുന്നത്... മൂന്ന് ഘട്ടമായി ആശങ്കയകറ്റാന്‍ പോലീസ്
മൃതദേഹത്തില്‍ വെട്ടിയതായി കണ്ടില്ലെന്നാണ് പറയപ്പെടുന്നത്. കത്തിച്ച ശേഷം അടര്‍ത്തുകയായിരുന്നുവെന്നാണ് പരിശോധനയില്‍ ലഭ്യമായ സൂചന.
കൊല്ലം: കൊട്ടിയത്ത് പതിനാലുകാരന്‍ ജിത്തുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ജയമോള്‍ പോലീസിനെ വട്ടംക്കറക്കുകയാണോ? പോലീസ് സംശയിക്കുന്നത് അത്തരത്തിലാണ്. പക്ഷേ, ജിത്തുവിന്റെ അച്ഛനും സഹോദരിയും പറയുന്നു ജയമോള്‍ക്ക് മാനസികമായി തകരാറുണ്ടെന്ന്. മാനസികമായി തകരാറുണ്ടെന്ന വാദം കേസിനെ ഭാവിയില്‍ ബാധിച്ചേക്കും. ഇത്തരം വാദങ്ങളെല്ലാം തള്ളുകയാണ് ജിത്തുവിന്റെ മുത്തച്ഛന്‍. ഈ സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന പോലീസിന് മുന്നിലുള്ള മാര്‍ഗം ഈ വിഷയത്തില്‍ വ്യക്തത വരുത്തുക എന്നതു മാത്രമാണ്. ആദ്യഘട്ട പരിശോധനയുടെ ബലത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. പക്ഷേ, കുടുംബാംഗങ്ങളുടെ മൊഴിയുടെ സാഹചര്യത്തില്‍ ജയമോളെ വിശദമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. പോലീസ് ഇപ്പോഴെത്തി നില്‍ക്കുന്ന തീരുമാനങ്ങളിലേക്ക്...
തന്ത്രത്തില്‍ ചെയ്തിരുന്നത്
കേസിന്റെ തുടക്കത്തില്‍ തന്നെ ജയമോള്‍ പോലീസിന് യാതൊരു സംശയവും ജനിപ്പിച്ചിരുന്നില്ല. മകനെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷം പോലീസും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് കൂട്ടത്തിരച്ചിലായിരുന്നു. അതിനിടെ പോലീസ് ജയമോളുടെ വീട്ടിലുമെത്തിയിരുന്നു.
കുടുക്കിയത്
പോലീസിന് യാതൊരു സംശയവും തോന്നാത്ത തരത്തിലായിരുന്നു ജയമോളുടെ പെരുമാറ്റം. വളരെ സങ്കടത്തില്‍ ഇരിക്കുന്ന ജയമോളെ ആശ്വസിപ്പിച്ചാണ് പോലീസ് ആദ്യത്തില്‍ മടങ്ങിയത്. പിന്നീട് കൈയ്യില്‍ കണ്ട മുറിവടയാളമാണ് പ്രതിയെ കുടുക്കിയത്.
ചുരുളഴിഞ്ഞത് ഇങ്ങനെ
ആദ്യം പോലീസ് ചോദിച്ചപ്പോള്‍ റോസാപ്പൂ മുള്ള് തറച്ചതാണെന്നായിരുന്നു ജയമോള്‍ നല്‍കിയ മറുപടി. പിന്നീടെത്തിയ മറ്റൊരു പോലീസ് സംഘത്തോട് പൊള്ളലേറ്റതാണെന്ന് മറുപടി നല്‍കി. ഈ രണ്ട് മൊഴികള്‍ ലഭിച്ചതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും മൃതദേഹം കണ്ടെടുത്തതും.
ഭാവമാറ്റമില്ല
എന്നാല്‍ മൃതദേഹം കണ്ടെടുത്തതിന് ശേഷം യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ജയമോള്‍ പെരുമാറിയത്. പക്ഷേ, ജിത്തുവിന്റെ അച്ഛനാണ് ജയമോള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന കാര്യം ആദ്യം പറഞ്ഞത്. ചികില്‍സിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
മൃതദേഹം കത്തിച്ചത് എന്തിന്
പോലീസ് ചോദ്യം ചെയ്യുമ്പോള്‍ യാതൊരു സങ്കടവുമില്ലാതെയാണ് ജയമോള്‍ പ്രതികരിച്ചത്. തെളിവെടുപ്പിനിടെ എല്ലാ കാര്യങ്ങളും പോലീസിന് വിവരിച്ചു നല്‍കുകയും ചെയ്തു. ഭാരം കുറയാന്‍ വേണ്ടിയാണ് മൃതദേഹം കത്തിച്ചതെന്നും പ്രതി സമ്മതിച്ചുവെന്ന വിവരങ്ങള്‍ വന്നുകഴിഞ്ഞു.
ആദ്യ പരിശോധന
ഇത്രയും തന്ത്രപരമായി കൊലപാതകം നടത്തുകയും ഏറെ സമയം മൂടിവയ്ക്കുകയും ചെയ്ത വ്യക്തിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. സംശയം തോന്നി പോലീസ് തുടക്കത്തില്‍ തന്നെ വൈദ്യ പരിശോധന നടത്തിയെങ്കിലും യാതൊരു കുഴപ്പവും ജയമോള്‍ക്കില്ലെന്ന നിഗമനത്തിലാണ് എത്തിയത്.
വീണ്ടും നടത്താന്‍ കാരണം
പക്ഷേ, ഇപ്പോള്‍ മകളില്‍ നിന്ന് പോലീസ് മൊഴിയെടുത്തപ്പോഴും അമ്മയ്ക്ക് മാനസികമായി തകരാറുണ്ടെന്നാണ് പറഞ്ഞത്. ഭര്‍ത്താവും മകളും ഒരേ അഭിപ്രായം പറഞ്ഞ സാഹചര്യത്തില്‍ വിശദമായ വൈദ്യ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.
ഇനി മൂന്ന് ഘട്ടം
മൂന്ന് ഘട്ടമായി വൈദ്യ പരിശോധന നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. സ്വത്ത് ഓഹരി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് ജയമോള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇത് വിശ്വസിക്കുന്നില്ലെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എ ശ്രീനിവാസന്‍ പറഞ്ഞു.
വിശ്വാസം വരുന്നില്ല
ജയമോള്‍ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ചികില്‍സിച്ചിരുന്നോ എന്നാണ് പോലീസ് ഉന്നയിക്കുന്ന ചോദ്യം. ഇടയ്ക്ക് കാണും പിന്നീട് അല്‍പ്പ നേരത്തിന് ശേഷം ജയമോള്‍ സാധാരണ നിലയിലേക്ക് വരും. അതാണ് ചികില്‍സിക്കാതിരുന്നതെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ഇതും പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
കുഴക്കുന്നു ചില കാര്യങ്ങള്‍
കുറ്റകൃത്യം ഒറ്റയ്ക്കാണ് ചെയ്തതെന്ന് ജയമോള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ പോലീസിന് ഇപ്പോഴും സംശയം ബാക്കിയാണ്. ഇത്രയൊക്കെ ചെയ്ത സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പോലീസ് പറയുന്നു. കൊലപാതകം നടത്തുക മാത്രമല്ല, അതു ഏറെ നേരം മൂടിവയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മാനസിക നില മൂന്ന് ഘട്ടമായി വിദഗ്ധ ഡോക്ടര്‍മാരെ ഉപയോഗിച്ച് പരിശോധിക്കുമെന്നാണ് പോലീസ് പറയുന്നത്.
വിഷമം മൂലം കടുംകൈ
ജയമോള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് ജോബ് ജി ജോണ്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാനസികമായ വിഷമം മൂലം കടുംകൈ ചെയ്തതാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സമാനമായ പ്രതികരണം തന്നെയാണ് മകളും നടത്തിയിരിക്കുന്നത്. എന്നാല്‍ പ്രതിയെ രക്ഷിക്കാനുള്ള അടവായി ഇതിനെ കാണുന്നവരുമുണ്ട്.
പോലീസിന് ശകാരം
മകനെ കൊന്ന കേസില്‍ ജയമോള്‍ റിമന്റിലാണ്. പോലീസ് കസ്റ്റഡിയില്‍ ജയമോള്‍ക്ക് കടുത്ത മര്‍ദ്ദനമേറ്റെന്ന് ആരോപണമുണ്ട്. ജയമോളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവര്‍ തന്നെയാണ് ഇക്കാര്യം ബോധിപ്പിച്ചത്. എന്നാല്‍ തനിക്ക് ആക്ഷേപമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോടതി പോലീസിനെ ശകാരിച്ചു.
സഹോദരി പറയുന്നത്
ജിത്തുവിന് അച്ഛന്റെ വീട്ടില്‍ അടുപ്പം കൂടുതലായിരുന്നു. എല്ലാ ദിവസവും കുട്ടി ആ വീട്ടില്‍ പോകുമായിരുന്നു. അവിടെ നടക്കുന്ന ചര്‍ച്ചകളുടെ ചില ഭാഗങ്ങള്‍ വീട്ടിലെത്തിയാല്‍ പറയും. ഇത് കേള്‍ക്കുമ്പോള്‍ ജയമോള്‍ക്ക് ദേഷ്യം പിടിക്കുമായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജയമോള്‍ ഇടക്കിടെ പറയുമായിരുന്നു. ജിത്തു അച്ഛന്റെ വീട്ടില്‍ പോയി വന്നാല്‍ സ്വത്തുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ് ജയമോളെ ദേഷ്യം പിടിപ്പിക്കുമായിരുന്നുവത്രെ. അമ്മയെ പ്രകോപിപ്പിക്കാന്‍ വേണ്ടി ചിലപ്പോള്‍ പല കാര്യങ്ങളും ജിത്തു പറയുമായിരുന്നുവെന്നും സഹോദരി പറഞ്ഞു.
ചികില്‍സിക്കാമായിരുന്നു
ജിത്തു അച്ഛന്റെ വീട്ടില്‍ തുടര്‍ച്ചയായി പോകുന്നത് ജയമോള്‍ ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. അവരുമായി കൂടുതല്‍ അടുത്താന്‍ തന്നെ കുട്ടി വെറുക്കുമെന്ന് ജയമോള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും മകള്‍ പറയുന്നു. എന്നാല്‍ മാനസിക അസ്വാസ്ഥ്യത്തിന് ജയമോളെ ചികില്‍സിച്ചിരുന്നില്ല. കുറച്ചു നേരം ദേഷ്യപ്പെടുമെങ്കിലും അല്‍പ്പനേരത്തിന് ശേഷം പഴയ പോലെയാകും. അതുകൊണ്ടു തന്നെ ഇത്രയും ഗൗരവത്തിലെടുത്തിരുന്നില്ലെന്നും മകള്‍ പറഞ്ഞു.
ലഭിച്ച മൊഴികള്‍
വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന മൊഴികള്‍ പോലീസ് കണക്കിലെടുത്തിട്ടില്ല. സ്വത്ത് തര്‍ക്കമെന്ന മൊഴി വ്യാജമാണെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. ജിത്തു ജോബിന്റെ കൊലപാതകത്തിന് കാരണം സ്വത്ത് ഓഹരി തര്‍ക്കമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നു. സ്വത്തുമായി ബന്ധപ്പെട്ട ഒരു കാര്യവും ജിത്തുവുമായി സംസാരിച്ചിട്ടില്ലെന്നും കാണാതാകുന്നതിന് തൊട്ടുമുമ്പ് പതിവ് പോലെ തങ്ങളെ കാണാന്‍ ജിത്തു വന്നിരുന്നുവെന്നും മുത്തച്ഛനും ഭാര്യ അമ്മിണി ജോണും പറയുന്നു.
മണിക്കൂറുകള്‍ക്ക് മുമ്പുവരെ
മുത്തശ്ശിയുടെ കൈയ്യില്‍ നിന്ന് ചായ കുടിച്ച ശേഷം ആറു മണിയോടെയാണ് ജിത്തു തിരിച്ചുപോയത്. പത്ത് മണിയോടെയാണ് ജിത്തുവിനെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന തിരിച്ചിലില്‍ മുത്തച്ഛനും ഭാഗമായിരുന്നു. പക്ഷേ, കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും വന്നിരുന്നു. വളരെ സന്തോഷത്തോടെയാണ് ജയമോളെ അവിടെ കണ്ടത്.
തര്‍ക്കമില്ലാത്ത കാര്യം
വസ്തു ഓഹരി തര്‍ക്കത്തിന്റെ കാര്യം കൊലപാതകവുമായി ബന്ധപ്പെട്ട് ഉദിക്കുന്നില്ലെന്നാണ് മുത്തച്ഛന്‍ പറയുന്നത്. കാരണം ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് ഭൂമി തന്റെ രണ്ടു മക്കള്‍ക്കുമായി വീതിച്ചു വില്‍പ്പത്രം എഴുതിയതാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല. ജിത്തുവിന്റെ അച്ഛന്‍ ജോബിന് 70 സെന്റാണ് നല്‍കിയിരിക്കുന്നത്. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ലെന്ന് മുത്തച്ഛന്‍ വ്യക്തമാക്കുന്നു. വസ്തു നല്‍കില്ലെന്ന് ജിത്തു പറഞ്ഞതാണ് ജയമോളെ പ്രകോപിപ്പിച്ചതെന്ന മൊഴി വിശ്വസിക്കില്ലെന്നും മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നു.
ഒറ്റയ്ക്ക് ചെയ്യുമോ
കൊലപാതകത്തിന് കാരണം മറ്റെന്തോ ആണെന്നാണ് മുത്തച്ഛന്റെയും ഭാര്യയുടെയും വാക്കുകളില്‍ സംശയം ഉയരുന്നത്. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് ജയമോള്‍ കോടതിയിലും പറയുന്നത്. ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മറ്റെന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ട്. പതിനാലുകാരന്റെ മൃതദേഹം എങ്ങനെ ജയമോള്‍ ഒറ്റയ്ക്ക് വീടിന് പുറത്ത് മതിലിന്റെ അപ്പുറത്ത് എത്തിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കൃത്യം നടന്നതും കുട്ടിയെ കാണാതായി എന്ന് എല്ലാവരും അറിയുന്നതും തമ്മില്‍ ഏതാനും മണിക്കൂറുകളുടെ മാത്രം ഇടവേളയാണുള്ളത്.
ബാക്കിയാകുന്നത്
ഇത്രയും സമയത്തിനകം എങ്ങനെ കൊലപാതകം നടത്തി മൃതദേഹം കത്തിച്ച് ദൂരെ എത്തിച്ചുവെന്ന ചോദ്യം ന്യായമാണ്. മൃതദേഹം കിടന്ന വാഴത്തോട്ടം അര കിലോ മീറ്ററോളം അകലെയാണ്. ജയമോള്‍ ഒറ്റയ്ക്ക് ഇത്രയും ദൂരം മൃതദേഹമെത്തിച്ചുവെന്ന കാര്യത്തിലും പോലീസിന് സംശയം ബാക്കിയാണ്. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നതായി കണക്കാക്കുന്നത്. ബുധനാഴ്ച വൈകീട്ട് മൃതദേഹം വാഴത്തോട്ടത്തില്‍ കണ്ടെത്തി. എന്നാല്‍ നായ്ക്കളോ മറ്റു ജീവികളോ മൃതദേഹം കടിച്ചുവലിച്ചതായി കാണുന്നുമില്ല.
പിന്നെയുമുണ്ട് സംശയങ്ങള്‍
കൂടാതെ മൃതദേഹത്തിന് അരികില്‍ കണ്ട വെട്ടുകത്തിയുടെ കാര്യത്തിലും സംശയമുണ്ട്. മൃതദേഹത്തില്‍ വെട്ടിയതായി കണ്ടില്ലെന്നാണ് പറയപ്പെടുന്നത്. കത്തിച്ച ശേഷം അടര്‍ത്തുകയായിരുന്നുവെന്നാണ് പരിശോധനയില്‍ ലഭ്യമായ സൂചന. മാത്രമല്ല, മൃതദേഹം കത്തിച്ചാലുണ്ടാകുന്ന ഗന്ധം വളരെ ദൂരത്തില്‍ എത്തും. പക്ഷേ, നാട്ടുകാര്‍ക്ക് തുടക്കത്തില്‍ ഇങ്ങനെ സംശയം ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്.