ജിത്തു കേസില്‍ പോലീസ് നിര്‍ണായക നീക്കത്തിന്; ഒടുവില്‍ ലഭിച്ച വിവരങ്ങള്‍, വൈദ്യപരിശോധന
തുടര്‍ന്നായിരിക്കും ഇതുവരെ ലഭിച്ച വിവരങ്ങളും തെളിവുകളും വച്ച് അന്വേഷണ സംഘം സംഭവം കോര്‍ത്തിണക്കി വിലയിരുത്തും.
Recommended Video
കൊല്ലം: കുരീപ്പള്ളിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്റെ ചുട്ടുകൊന്ന കേസില്‍ മൂന്ന് പേരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തു. റിമാന്റില്‍ കഴിയുന്ന മാതാവ് ജയമോളെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് പരവൂര്‍ കോടതിയില്‍ ആവശ്യപ്പെടും. ഇതുവരെ പോലീസ് ചോദ്യം ചെയ്തത് 13 പേരെയാണ്. ജയമോള്‍ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അന്വേഷണരീതി മാറ്റാനാണ് പോലീസ് തീരുമാനം. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി ശാസ്ത്രീയ അന്വേഷണ രീതി സ്വീകരിക്കും. ജയമോളുടെ മാനസികാരോഗ്യം പരിശോധിക്കാന്‍ തീരുമാനിച്ച പോലീസ് കസ്റ്റഡിയില്‍ ലഭിക്കുന്ന അവരുമായി തിരുവനന്തപുരത്തേക്ക് പോകും. ഒടുവില്‍ ചോദ്യം ചെയ്തത് നാട്ടുകാരായ മൂന്ന് പേരെയാണ്. കേസന്വേഷണത്തില്‍ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ...
നാട്ടുകാരായ മൂന്ന് പേര്‍
കുടുംബാംഗങ്ങളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ നാട്ടുകാരായ മൂന്ന് പേരെയാണ് ചോദ്യം ചെയ്തത്. നേരത്തെ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തന്നെയാണ് ഈ മൂന്നു പേരും നല്‍കിയത്.
വേഗം അവസാനിപ്പിക്കും
ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ അദ്ദേഹം ശബരിമല ചുമതലയില്‍ ആയിരുന്നതിനാല്‍ കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി എംആര്‍ സതീഷ് കുമാര്‍ ആയിരുന്നു ആദ്യ ഘട്ട അന്വേഷണം നടത്തിയത്. എസിപി തിരികെയെത്തി അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി നടപടികള്‍ വേഗത്തിലാക്കും.
അന്ധവിശ്വാസവും കാരണം
13 പേരില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ പോലീസിന് ജയമോളെ സംബന്ധിച്ചുള്ള ഏകദേശ ചിത്രം ലഭിച്ചിട്ടുണ്ട്. കടുത്ത അന്ധവിശ്വാസത്തിന് അടിമയാണ് ജയമോള്‍ എന്നാണ് പോലീസിന് ലഭിച്ച വിവരം. സാത്താന്‍ വിശ്വാസത്തെ കുറിച്ചുള്ള ചിന്തകളും അവര്‍ക്കുണ്ട്. കേസില്‍ അറസ്റ്റിലായ ഉടനെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ജയമോള്‍ പോലീസിനോട് പറഞ്ഞിരുന്നു. മകന്റെ ശരീരത്തില്‍ പിശാച് കയറിയിട്ടുണ്ടെന്നായിരുന്നു ജയമോള്‍ പറഞ്ഞത്.
അരിശത്തിലെ ക്രൂരത
ജയമോള്‍ വിഷാദ ഭാവത്തില്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ടെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. വേഗം ദേഷ്യം പിടിക്കുന്ന പ്രകൃതമായിരുന്നു അവരുടേത്. ജിത്തു മുത്തച്ഛന്റെ വീട്ടില്‍ നിന്ന് വന്ന ശേഷം പറഞ്ഞ കാര്യങ്ങളാണ് ജയമോളെ അരിശം കൊള്ളിച്ചതെന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച ചോദ്യം ചെയ്ത പത്തു പേരും പിന്നീട് ചോദ്യം ചെയ്തവരും ഏകദേശം സമാന മൊഴി തന്നെയാണ് നല്‍കിയത്.
ചില സാധ്യതതകള്‍
എന്നാല്‍ ജയമോള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ഇപ്പോഴും പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ജയമോള്‍ക്ക് മറ്റു ബന്ധമുള്ളതായി ആര്‍ക്കും ആക്ഷേപമില്ല. വീട്ടിലെ ഫോണില്‍ നിന്നുള്ള കാള്‍ലിസ്റ്റ് പോലീസ് ബിഎസ്എന്‍എല്ലില്‍ നിന്നു നേടിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസത്തിലും തൊട്ടുമുമ്പുള്ള ദിവസങ്ങളിലും വീട്ടിലെ ലാന്‍ഡ് ഫോണില്‍ നിന്ന് എവിടേക്കെല്ലാം വിളിച്ചുവെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സംശകരമായി തോന്നു നമ്പറിലുള്ളവരെ പോലീസ് ചോദ്യം ചെയ്യും.
കൂടുതല്‍ മൊഴിയെടുപ്പ്
നാട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്ത പോലീസ് ജിത്തുവിന്റെ മുത്തച്ഛനില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും കുടുംബപരമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവരില്‍ നിന്ന് ചോദിച്ചറിഞ്ഞത്. ചിലപ്പോള്‍ ഇവരില്‍ നിന്നു വീണ്ടും മൊഴിയെടുത്തേക്കുമെന്ന് പോലീസ് സൂചന നല്‍കി. ജിത്തുവിന്റെ അച്ഛനും സഹോദരിയും ജയമോള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് മൊഴി നല്‍കിയത്. ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല.
സ്വത്ത് വിവരം വിശദമായി
സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിക്കാനാണ് പോലീസ് തീരുമാനം. ജിത്തുവിനെ കൊലപ്പെടുത്താനുണ്ടായ കാരണം സ്വത്ത് വിഷയമാണെന്ന് ജയമോള്‍ സമ്മതിച്ചിരുന്നു. ജയമോള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മകളും പറഞ്ഞ സാഹചര്യത്തിലാണ് പോലീസ് വിശദമായ വൈദ്യ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. ജയമോള്‍ തന്നെയും ഒരിക്കല്‍ ആക്രമിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു.
മെഡിക്കല്‍ കോളേജിലേക്ക് പോകും
ഇപ്പോള്‍ കൊട്ടാരക്കര ജയിലില്‍ 14 ദിവസം റിമാന്റില്‍ കഴിയുകയാണ് ജയമോള്‍. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുന്ന പോലീസ് ജയമോളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകും. വിശദമായ മാനസിക ശേഷി പരിശോധന നടത്തും. മൂന്ന് ഘട്ടമായി വൈദ്യ പരിശോധന നടത്താനാണ് തീരുമാനം.
സാഹചര്യം മാറി
ജയമോളെ അറസ്റ്റ് ചെയ്ത ഉടനെ വൈദ്യ പരിശോധനയും മാനസിക ശേഷി പരിശോധനയും നടത്തിയിരുന്നു. അപ്പോള്‍ യാതൊരു കുഴപ്പവും കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാര്യം കോടതിയിലും പറഞ്ഞിരുന്നില്ല. ഭര്‍ത്താവും മകളും ഇക്കാര്യം സൂചിപ്പിച്ചതിനാലാണ് വീണ്ടും വിശദമായ പരിശോധന നടത്തുന്നത്.
കോടതി അനുമതിയോടെ
ഇതുവരെ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വച്ചായിരിക്കും ജയമോളൈ ഇനി ചോദ്യം ചെയ്യുക. കൂട്ടുപ്രതികളുണ്ടോ എന്നാണ് പോലീസ് ഇപ്പോഴും സംശയിക്കുന്നത്. അക്കാര്യത്തിലുള്ള വ്യക്തതയ്ക്ക് വേണ്ടി നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് തുടങ്ങിയ ശാസ്ത്രീയ പരിശോധന നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലാകും ശാസ്ത്രീയ പരിശോധന. ഇതിന് കോടതിയുടെ അനുമതി വേണം.
സാധ്യതകള്‍ ഇങ്ങനെയും
തുടര്‍ന്നായിരിക്കും ഇതുവരെ ലഭിച്ച വിവരങ്ങളും തെളിവുകളും വച്ച് അന്വേഷണ സംഘം സംഭവം കോര്‍ത്തിണക്കി വിലയിരുത്തും. ശേഷം കുറ്റപത്രം തയ്യാറാക്കും. കൂട്ടു പ്രതികള്‍ ഇല്ലെന്ന് തെളിഞ്ഞാല്‍ കേസ് സ്വത്ത് വിഷയത്തില്‍ ഒതുങ്ങി അവസാനിക്കും. കൂട്ടുപ്രതികളുണ്ട് എന്ന് പോലീസിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
നടുക്കം മാറാതെ
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജിത്തുവിനെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ അമ്മ ജയമോളുടെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കത്തിക്കുകയായിരുന്നുവെന്ന് ജയമോള്‍ പോലീസിനോടും പിന്നീട് കോടതിയിലും സമ്മതിച്ചു.