ജയമോള്‍ക്ക് സാത്താന്‍ വിശ്വാസം; അന്ധവിശ്വാസത്തിന്റെ അടിമ, അമ്മയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്..
തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയെ സമീപിക്കും. ജയമോളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാകും കോടതിയെ സമീപിക്കുക.
കൊല്ലം: കുരീപ്പള്ളിയില്‍ നാടിനെ നടുക്കിയ ജിത്തു കൊലപാതക കേസിന്റെ കാര്യകാരണങ്ങള്‍ തേടിയ പോലീസിന് ലഭിക്കുന്നത് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍. അന്വേഷണ സംഘം പ്രദേശത്തെത്തി നാട്ടുകാരില്‍ നിന്നും കുട്ടിയുടെ ചില ബന്ധുക്കളില്‍ നിന്നു മൊഴിയെടുത്തു. കുറ്റമേറ്റ് റിമാന്റില്‍ കഴിയുന്ന ജിത്തുവിന്റെ അമ്മ ജയമോളെ സംബന്ധിച്ചാണ് പോലീസ് കാര്യമായും നാട്ടുകാരോട് ചോദിച്ചറിഞ്ഞത്. പതിനാല് വയസുള്ള ആണ്‍കുട്ടിയെ ഒരമ്മയ്ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ സാധിക്കുമോ എന്ന ചോദ്യമാണ് പോലീസിനെയും അലട്ടുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം. താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് ജയമോള്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് വിശ്വസിച്ചിട്ടില്ല...
എസിപി ഏറ്റെടുത്തു
ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ അദ്ദേഹം ശബരിമല ചുമതലയില്‍ ആയിരുന്നതിനാല്‍ കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി എംആര്‍ സതീഷ് കുമാര്‍ ആയിരുന്നു ആദ്യ ഘട്ട അന്വേഷണം നടത്തിയത്. എസിപി തിരികെയെത്തി അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി കാര്യങ്ങള്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു.
സംഘം കുരീപ്പള്ളിയില്‍
തുടര്‍ന്ന് എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുരീപ്പള്ളിയില്‍ എത്തി നിരവധി പേരില്‍ നിന്ന് മൊഴിയെടുത്തു. ബന്ധുക്കളില്‍ നിന്നു സമീപവാസികളില്‍ നിന്നുമാണ് മൊഴിയെടുത്തത്. ജിത്തുവിന്റെ അച്ഛനെയും സഹോദരിയെയും കണ്ടു. കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
ജയമോളെ സംബന്ധിച്ച്
പത്തിലധികം പേരില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ പോലീസിന് ജയമോളെ സംബന്ധിച്ചുള്ള ഏകദേശ ചിത്രം ലഭിച്ചിട്ടുണ്ട്. കടുത്ത അന്ധവിശ്വാസത്തിന് അടിമയാണ് ജയമോള്‍. സാത്താന്‍ വിശ്വാസത്തെ കുറിച്ചുള്ള ചിന്തകളും അവര്‍ക്കുണ്ട്.
പിശാച് കയറി
കേസില്‍ അറസ്റ്റിലായ ഉടനെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ജയമോള്‍ പോലീസിനോട് പറഞ്ഞിരുന്നു. മകന്റെ ശരീരത്തില്‍ പിശാച് കയറിയിട്ടുണ്ടെന്നായിരുന്നു ജയമോള്‍ പറഞ്ഞത്. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരങ്ങളും ജയമോളുടെ അന്ധവിശ്വാസം ശരിവയ്ക്കുന്നതാണ്.
സാത്താന്‍ സേവക്കാര്‍
സാത്താന്‍ വിശ്വാസത്തിന്റെ ഭാഗമായി കേരളത്തില്‍ നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. തിരുവനന്തപുരം നന്തന്‍കോട് കേഡല്‍ നീല്‍സണ്‍ എന്ന യുവാവ് നടത്തിയ നാല് കൊലപാതകങ്ങള്‍ സാത്താന്‍ വിശ്വാസത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നാണ് തെളിഞ്ഞത്. സമാനമായ സംഭവങ്ങള്‍ ജിത്തുവിന്റെ കാര്യത്തിലുമുണ്ടായോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.
ലഭിച്ച മൊഴികള്‍
ജയമോള്‍ വിഷാദ ഭാവത്തില്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ടെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. വേഗം ദേഷ്യം പിടിക്കുന്ന പ്രകൃതമായിരുന്നു അവരുടേത്. ജിത്തു മുത്തച്ഛന്റെ വീട്ടില്‍ നിന്ന് വന്ന ശേഷം പറഞ്ഞ കാര്യങ്ങളാണ് ജയമോളെ അരിശം കൊള്ളിച്ചതെന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
കാള്‍ ലിസ്റ്റ് ശേഖരിച്ചു
എന്നാല്‍ ജയമോള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ഇപ്പോഴും പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ജയമോള്‍ക്ക് മറ്റു ബന്ധമുള്ളതായി ആര്‍ക്കും ആക്ഷേപമില്ല. വീട്ടിലെ ഫോണില്‍ നിന്നുള്ള കാള്‍ലിസ്റ്റ് പോലീസ് ബിഎസ്എന്‍എല്ലില്‍ നിന്നു നേടിയിട്ടുണ്ട്.
സംശത്തിലുള്ളവര്‍
കൊലപാതകം നടന്ന ദിവസത്തിലും തൊട്ടുമുമ്പുള്ള ദിവസങ്ങളിലും വീട്ടിലെ ലാന്‍ഡ് ഫോണില്‍ നിന്ന് എവിടേക്കെല്ലാം വിളിച്ചുവെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സംശകരമായി തോന്നു നമ്പറിലുള്ളവരെ പോലീസ് ചോദ്യം ചെയ്യും. ഇപ്പോള്‍ കൊട്ടാരക്കര ജയിലില്‍ 14 ദിവസം റിമാന്റില്‍ കഴിയുകയാണ് ജയമോള്‍.
ഇനിയുള്ള നടപടി
നാട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്ത പോലീസ് ജിത്തുവിന്റെ മുത്തച്ചനില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും കുടുംബപരമായ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവരില്‍ നിന്ന് ചോദിച്ചറിയും. ജിത്തുവിന്റെ അച്ഛനും സഹോദരിയും ജയമോള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് മൊഴി നല്‍കിയത്. ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല.
കോടതിയിലേക്ക്
തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയെ സമീപിക്കും. ജയമോളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാകും കോടതിയെ സമീപിക്കുക. തുടര്‍ന്ന് ഇതുവരെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ ജയമോളെ വീണ്ടും ചോദ്യം ചെയ്യും.
മറ്റാര്‍ക്കെങ്കിലും
കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതുവരെ അത്തരത്തില്‍ ഒരു വിവരം പോലീസിന് ലഭിച്ചിട്ടില്ല. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ജയമോള്‍ മൊഴി നല്‍കിയിട്ടുണ്ട്. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ കൊല നടത്തിയ രീതിയെല്ലാം പോലീസിനോട് വിവരിക്കുകയും ചെയ്തിട്ടുണ്ട്.