സുധാകരനെ തള്ളി മുരളീധരനും!! പാർട്ടി പറഞ്ഞിട്ടല്ല ഒത്തുതീർപ്പിന് പോയത്!!
ജിഷ്ണു കേസിൽ കൃഷ്ണദാസിന് എതിരെയാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പ് എംഡി കൃഷ്ണകുമാർ വിദ്യാർഥിയെ മർദിച്ച കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നേതാവ് കെ സുധാകരൻ ശ്രമിച്ച സംഭവത്തിൽ പാർട്ടിക്കുള്ളിൽ തന്നെ സുധാകരനെതിരെ എതിർപ്പ് ശക്തമാകുന്നു. യൂത്ത് കോൺഗ്രസിന് പിന്നാലെ കെ മുരളീധരനും സുധാകരനെ തള്ളി രംഗത്തെത്തി.
പാർട്ടിയുടെ നിർദേശ പ്രകാരമല്ല കെ സുധാകരൻ രഹസ്യ യോഗത്തിൽ പങ്കെടുത്തതെന്ന് മുരളീധരൻ പറയുന്നു. ജിഷ്ണു കേസിൽ കൃഷ്ണദാസിന് എതിരെയാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം ഇന്നു ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും മുരളി പറഞ്ഞു.
കൃഷ്ണദാസിനെതിരായുള്ള നിലപാടാണ് പാർട്ടി കൈക്കൊണ്ടത്. ആ സ്ഥാപനം വിദ്യാർഥികളെ ദ്രോഹിക്കുന്ന സ്ഥാപനമായിട്ടാണ് പാർട്ടി കണ്ടിട്ടുളളത്. രഹസ്യ യോഗത്തെ സംബന്ധിച്ച് അറിയില്ല- മുരളീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും നെഹ്റു കോളേജ് നിലപാടുകളോട് പാർട്ടി എതിരാണെന്നും അദ്ദേഹം. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാര്‍ട്ടി ഇക്കാര്യത്തിൽ സുധാകരനെ ചുമതലപ്പെടുത്തിയെന്ന് കരുതുന്നില്ലെന്നും മുരളീധരൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടിൽ കെ സുധാകരൻ രഹസ്യ ചർച്ചയ്ക്കെത്തിയത്. ഷഹീർ ഷൗക്കത്തലിയുടെ ചെറുപ്ലശേരിയിലുള്ള വീട്ടിലാണ് ചർച്ച നടന്നത്. കെ സുധാകരനൊപ്പം കൃഷ്ണദാസിന്റെ സഹോദരനും പങ്കെടുത്തിരുന്നു. ഇത് ഏറെ വിവാദമായിരുന്നു.