വികെ പ്രശാന്തിനോട് ഏറ്റുമുട്ടാൻ കെ മുരളീധരൻ എത്തും? വട്ടിയൂർക്കാവിൽ ഇക്കുറി പൊടിപാറും
തിരുവനന്തപുരം; അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ വടകര എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ വട്ടിയൂർക്കാവിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള നീക്കങ്ങൾക്ക് മുരളീധരൻ തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ അനുയായികൾക്ക് മുരളീധരൻ നിർദ്ദേശം നൽകിയതായി ദി ക്യൂ റിപ്പോർട്ട് ചെയ്തു. വികെ പ്രശാന്ത് എംഎല്‍എയ്ക്കെതിരെ കെ മുരളീധരൻ തന്നെ രംഗത്തിറങ്ങണമെന്നാണ് മണ്ഡലത്തിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അവസാന നിമിഷമായിരുന്നു വടകര മണ്ഡലത്തിൽ നിന്ന് ജനവിധി തേടാൻ കെ മുരളീധരൻ എത്തിയത്. മണ്ഡലം എംപിയായ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥിയെ തേടേണ്ടി വന്നത്.

കൂറ്റൻ വിജയം
മുല്ലപ്പള്ളിക്കുമേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയല്ല. ഒടുവില്‍ ജയരാജനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ അറിയിച്ചതോടെ വട്ടിയൂർക്കാവ് എംഎൽഎയായിരുന്ന മുരളീധരനെ വടകരയിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നിശ്ചയിക്കുകയായിരുന്നു. പിന്നീട് മണ്ഡലത്തിൽ നടന്നതാകട്ടെ അഭിമാന പോരാട്ടവും. സിപിഎമ്മിന്റെ പി ജയരാജനെ കെട്ട് കെട്ടിച്ച് വൻ വിജയം നേടാൻ മുരളീധരന് സാധിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക്
മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളമാണ് കെ മുരളീധരന്‍ നേടിയ ഭൂരിപക്ഷം. 526755 വോട്ടുകളാണ് കെ മുരളീധരന് നേടാനായത്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ മുരളീധരൻ നേതൃത്വത്തെ താത്പര്യം അറിയിച്ചുവെന്നാണ് ദി ക്യൂ റിപ്പോർട്ടിൽ പറയുന്നു.

വികെ പ്രശാന്തും മുരളീധരനും
മറ്റ് രാഷ്ട്രീയ പ്രാധാന്യം ഇല്ലാത്ത മണ്ഡലത്തിൽ ഒതുങ്ങി നിൽക്കേണ്ടെന്നാണത്രേ മുരളീധരന്റെ നിലപാട്. തന്റെ പഴയ മണ്ഡലമായ വട്ടിയൂർക്കാവ് തന്നെ തിരികെ വേണമെന്ന് കെ മുരളീധരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ വട്ടിയൂർക്കാവിൽ ഇക്കുറി വികെ പ്രശാന്ത് എംഎൽഎയും കെ മുരളീധരനും തമ്മിലുള്ള പോരാട്ടത്തിനും കളമൊരുങ്ങിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Recommended Video

വികെ പ്രശാന്തിന്റെ വിജയം
യുഡിഎഫ് കേന്ദ്രങ്ങളെ വിറപ്പിച്ച് കൊണ്ടായിരുന്നു വട്ടിയൂർക്കാവിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മേയർ ബ്രോ വികെ പ്രശാന്ത് അട്ടിമറി വിജയം നേടിയത്. 14465 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്.

പാടെ പിഴച്ച് കോൺഗ്രസ്
സമുദായ വോട്ടുകള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ മേഖലകളിലും വികെ പ്രശാന്തിന് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കാനായത്. മുൻ എംഎൽഎ കൂടിയായ കെ മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കി നായർ വോട്ടുകൾ നേടാമെന്ന കോൺഗ്രസ് കണക്ക് കൂട്ടലുകൾ ഇവിടെ പാടെ പിഴയ്ക്കുകയായിരുന്നു.

എതിർപ്പ് മറികടന്ന്
പീതാംബര കുറുപ്പിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു കെ മുരളീധരന് താത്പര്യം. എന്നാൽ പീതാംബര കുറിപ്പിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക നേതൃത്വം പ്രതിഷേധം ഉയർത്തി. ഒടുവിൽ നേതൃത്വം ഇടപെട്ട് മുരളീധരനെ അനുയിപ്പിച്ച് കൊണ്ടാണ് മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ മോഹൻ കുമാറിന്റെ പിന്തുണയ്ക്കാൻ മുരളീധരൻ തയ്യാറായില്ലെന്ന പരാതി ശക്തമായിരുന്നു.

എൻഎസ്എസ് വോട്ടുകൾ
മണ്ഡലത്തിലേക്ക് തിരിച്ച് വരവ് ലക്ഷ്യം വെച്ചായിരുന്നു കെ മുരളീധരൻ ഈ നീക്കം എന്നായിരുന്നു അന്ന് വിലയിരുത്തപ്പെട്ടത്. അതേസമയം വരുന്ന തിരഞ്ഞെടുപ്പിൽ വികെ പ്രശാന്തിന്റെ ജനസമ്മിതി മറികടന്ന് മണ്ഡലം പിടിക്കണമെങ്കിൽ കെ മുരളീധരൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. മുരളീധരൻ തിരിച്ചെത്തുന്നതോടെ എൻഎസ്എസ് വോട്ടുകൾ പെട്ടിയിലാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications