മുല്ലപ്പള്ളി-മുരളീധരൻ വാക്ക് തർക്കം തുടരുന്നു; രൂക്ഷ വിമർശനവുമായി വീണ്ടും കെ മുരളീധരൻ!
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് കെ മുരളീധരനും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായി തുടരുന്നു. കെപിസിസി ഭാരവാഹി പട്ടികയ തുടര്‍ന്ന് കോണ്‍ഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലാപം ശമനമില്ലാതെ തുടരുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഭാരവാഹിയോഗത്തിൽ പ്രസംഗിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അതേ നാണയത്തിൽ മറുപടി നൽകി കെ മുരളീധരൻ വീണ്ടും രംഗത്തെത്തി.
പരസ്യ പ്രസ്താവനവിലക്കിയും അച്ചടക്കം പാലിക്കണമെന്നും ആവര്‍ത്തിച്ച കെപിസിസി പ്രസിഡന്റിന്റെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് കെ മുരളീധരൻ പ്രതികരിച്ചത്. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്, പരസ്യ പ്രസ്താവന പാടില്ലെന്ന് തന്നെയാണ് പറയാനുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു, ശൗര്യം കാണിക്കേണ്ടത് മോദിയോടും പിണറായിയോടും ആണെന്ന് മുല്ലപ്പള്ളിയെ ഓര്‍മ്മിപ്പിക്കാനും മുരളീധരൻ തയാറായി.
സോനയുടേയും മോഹൻ ശങ്കറിന്റെയും ഭാരവാഹിത്വത്തെ പരസ്യമായി മുരളീധരൻ വിമർശിച്ചിരുന്നു. ഇതോടെയാണ് വാക്ക് തർക്കം ആരംഭിച്ചത്. ബൂത്തിലിരിക്കേണ്ടവരെല്ലാം കെപിസിസിയിലെത്തിയെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾക്ക് വിരുദ്ധമാണ് പുറത്ത് വന്ന പട്ടികയെന്നുമായിരുന്നു കെ മുരളീധരന്റെ വിമർശനം.
എന്നാൽ, പട്ടികയിൽ അനര്‍ഹരാരും ഇല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ഡോ. സോന കഴിവുള്ള നേതാവാണെന്നും ദളിത് വിഭാഗത്തിൽ നിന്നുമുള്ള അവരെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നുമായിരുന്നു ഇതിന് മുല്ലപ്പളി മറുപടി നൽകുകായിരുന്നു.