വട്ടിയൂർക്കാവിൽ ജാതി പറഞ്ഞ് കടകംപള്ളി വോട്ട് പിടിച്ചു; രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്!
തിരുവന്തപുരം: വട്ടിയൂർക്കാവിൽ ആർഎസിഎസിന്റെ വോടട് നേടിയാണ് എൽഡിഎഫ് ജയിച്ചതെന്ന ആരോപണവുമായി കെ മുരളീധരൻ എംപി. ജാതി പറഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ സിപിഎം വട്ടിയൂർക്കാവിൽ വോട്ട് പിടിച്ചു. ആർഎസ്എസുകാർ സംഘടിതമായി വോട്ട് മറിച്ചതാണ് വി കെ പ്രശാന്തിന്റെ ജയത്തിന് കാരണമെന്നും കെ മുരളീധരൻ ആരോപിച്ചു. ഇടതു പക്ഷം എൻഎസ്എസിനെ തള്ളി ആർഎസ്എസിനെ സ്വീകരിച്ചതിന്റെ ഫലമാണ് വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം രൂപീകരിച്ചത് മുതൽ യുഡിഎഫിന്റെ കോട്ടയാണ് വട്ടിയൂർക്കാവ്. കെ മുരളീധരനായിരുന്നു രണ്ട് പ്രാവശ്യവും മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. വികെ പ്രശാന്ത് യുഡിഎഫിൽ നിന്ന് അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു.വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻ കുമാർ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് മണ്ഡലത്തിൽ വ്യാപകമായ വോട്ടുമറിക്കൽ നടന്നുവെന്ന ആരോപണവുമായി മുരളീധരൻ രംഗത്തെത്തിയത്.

യുഡിഎഫിന് വീഴ്ച പറ്റി
എംഎൽഎമാരെ എംപിമാരാക്കിയതിലുള്ള ജനങ്ങളുടെ എതിർപ്പ് തെരഞ്ഞെടുപ്പിൽ പ്രകടമായിട്ടുണ്ട്. എന്നാൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നേരിടുന്നതിൽ യുഡിഎഫിന് വീഴ്ചയുണ്ടായെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സംഘടനാതലത്തിൽ പ്രശ്നങ്ങളുണ്ടായി. എന്നാൽ അതിന്റെ കുറ്റം ആരുടെയും തലയിൽ കെട്ടിവയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുത്തലുകൾ വേണ്ടി വരും
സംഘടനാതലത്തിൽ ഇതിനാവശ്യമായ അഴിച്ചുപണി വേണം. വരും തെരഞ്ഞെടുപ്പുകളിൽ ആവശ്യമായ തിരുത്തൽ വരുത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ തുണച്ചിരുന്ന പരമ്പരാഗത വോട്ടര്‍മാരില്‍ ഒരു മനംമാറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് പ്രശാന്തിനെ ബ്രോ മേയര്‍ എന്ന് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അയച്ചതിന്റെ പകുതി സാധനങ്ങളേ ഇപ്രാവശ്യം അയച്ചിട്ടുള്ളൂ.

ജനങ്ങൾക്കിടയിൽ ബന്ധം കുറവ്
ചെറുപ്പക്കാരന്‍ സ്ഥാനാര്‍ഥിയായതിന്റെ മെച്ചം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ അതൊന്നും ഇത്രയധികം ഭൂരിപക്ഷം ഉണ്ടാക്കാനുള്ള കാരണങ്ങളല്ലെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റേത് മികച്ച സ്ഥാനാര്‍ഥിതന്നെയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് ബന്ധം കുറവായിരുന്നു. ഇതൊക്കെയാണ് വട്ടിയൂര്‍ക്കാവില്‍ എൽഡിഎഫിന്റെ വിജയത്തിലേക്ക് നയിച്ചതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയുടെ പേര് നിർദേശിച്ചിട്ടില്ല
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയുടെ പേര് താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കൂട്ടായിട്ടുള്ള അഭിപ്രായപ്രകാരമാണ് ആദ്യം പീതാംബരക്കുറുപ്പിന്റെ പേര് ഉയർന്നു വന്നത്. എന്നാല്‍ അതിനെതിരെ ചില കോണുകളില്‍നിന്ന് എതിര്‍പ്പുണ്ടായി. തുടര്‍ന്നാണ് കെ. മോഹന്‍കുമാറിന്റെ പേര്‍ സ്ഥാനാര്‍ഥിയാക്കിയത്. അത് താൻ പൂർണ്ണമായും അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിനായി അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നെന്നും കെ മുരളീധരൻ വ്യക്തമാക്കി.

ഷാനിമോൾ ഉസ്മാന്റേത് ഉജ്ജ്വല വിജയം
അരൂരില്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത കോട്ടയാണ് തകര്‍ക്കപ്പെട്ടത്. ഷാനിമോള്‍ ഉസ്മാന്റെ വിജയം യുഡിഎഫിന്റെ വലിയ നേട്ടമാണന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയുടെ പേരില്‍ കെട്ടിവെക്കുന്നത് ശരിയല്ല. പാർട്ടിയുടെ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി നിറയെ പുഴുക്കുത്തുകൾ
അതേസമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം പീതാംബരക്കുറുപ്പ് രംഗത്ത് വന്നിരുന്നു. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് തോല്‍വിയില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചാണ് അദ്ദേഹം രംഗത്ത് എത്തിയത്. കോണ്‍ഗ്രസ് നേതാക്കളെ കാണുന്നത് ചാനലുകളില്‍ മാത്രം. ഇവര്‍ക്ക് ജനങ്ങളുമായോ പ്രവര്‍ത്തകരുമായോ ഒരു ബന്ധവുമില്ല, പാര്‍ട്ടി നിറയെ പുഴുക്കുത്തുകളെന്നും പീതാംബരക്കുറുപ്പ് പ്രതകിരച്ചിരുന്നു. ട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പരാജയപ്പെട്ടതില്‍ കെ. മുരളീധരന് പങ്കില്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. മുരളിയെ വിമര്‍ശിക്കുന്നത് ശക്തനായ നേതാവായതിനാലാണ്. വട്ടിയൂര്‍ക്കാവില്‍ കഠിനമായി പ്രവര്‍ത്തിച്ചത് മുരളീധരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications