കേന്ദ്രമന്ത്രിമാർ ഒരു പണിയുമില്ലാത്തവർ;കേരളത്തിൽ വന്ന് നിരങ്ങാം, അവസരമൊരുക്കിയത് പിണറായി സർക്കാർ!!
തിരുവനന്തപുരം: ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ. മെഡിക്കല്‍ കോഴ ആരോപണം മറികടക്കാനാണ് ബിജെപി അക്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം അഴിച്ചുവിട്ടതാണെന്ന പ്രതിപക്ഷ നിലപാടിനോട് മുഖ്യമന്ത്രി യോജിച്ചു. അഴിമതി അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ക്രമസമാധാന ചർച്ച
സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിജിലൻസ് അന്വേഷണം തൃപ്തികരം
മെഡിക്കല്‍ കോഴ വിഷയത്തില്‍ ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണണ പരിധിയില്‍ വരും. വിജിലന്‍സ് അന്വേഷണം തൃപ്തികരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി 'ചീഫ് മർഡറർ'
മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപിയുടെ ദേശീയ നേതാവ്. മുഖ്യമന്ത്രിയെ 'ചീഫ് മര്‍ഡറര്‍' എന്നു വിമര്‍ശിച്ച നേതാവ് സിപിഎമ്മിനെ 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്' എന്നാണ് വിമര്‍ശിച്ചത്.
കൊലപാതകികളെ സംരക്ഷിക്കുന്നു
ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവുവാണ് മുഖ്യമന്ത്രി പിണറായി വിജയനെ കൊലപാതകങ്ങളുടെ ആസൂത്രകനെന്ന് വിശേഷിപ്പിച്ചത്. കൊലപാതകികളായ സിപിഎം നേതാക്കളെ പിണറായി സംരക്ഷിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യ ആസൂത്രകൻ
കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായിയുടെ യഥാര്‍ത്ഥ മുഖമറിയാം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകനാണ് പിണറായി എന്നും റാവു ആരോപിച്ചു.
ജെയ്റ്റ്ലിയുടെ കേരള സന്ദർശനം
ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തിലെത്തിക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.