സിപിഎമ്മിന്റെ പുതിയ കാപ്സ്യൂൾ.. ഓർമ്മ വരുന്നത് ജോർജ് ബുഷ് എന്ന യുദ്ധക്കൊതിയനെ..ആർത്തിപരിഷകൾ; വിടി ബൽറാം
തിരുവനന്തപുരം; കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ എം എൽ എ വിടി ബൽറാം. .കെ-റെയിൽ വിഷയത്തിൽ സിപിഎം ന്യായീകരണ ഫാക്ടറി പുറത്തിറക്കി പ്രചരിപ്പിക്കുന്ന പുതിയ ക്യാപ്സ്യൂൾ കേട്ടപ്പോൾ ഓർമ്മ വരുന്നത് ജോർജ് ബുഷ് എന്ന യുദ്ധക്കൊതിയനെയാണെന്ന് വിടി പറഞ്ഞു. നിങ്ങൾ ഒന്നുകിൽ ഞങ്ങളോടൊപ്പമാണ്,
അല്ലെങ്കിൽ നിങ്ങൾ ശത്രുപക്ഷത്താണ് എന്നാണ് സിപിഎമ്മിന്റെ പുതിയ കാപ്സ്യൂൾ. രണ്ട് ലക്ഷം കോടിയെങ്കിലും ആകുമെന്ന് സാമാന്യബോധമുള്ള ജനങ്ങൾ പറയുന്ന ഒരു വമ്പൻ പദ്ധതി, നിത്യവൃത്തിക്ക് ഗതിയില്ലാത്ത ഒരു സംസ്ഥാനത്തിന്റെ മുതുകത്ത് എടുത്തുവച്ച് അതിൽ നിന്ന് കമ്മീഷനടിക്കാനുള്ള സിപിഎം ആർത്തിപ്പരിഷകളുടെ ആക്രാന്തത്തിന് ന്യായീകരണം ചമയ്ക്കാൻ ഇതുപോലുള്ള ബൈനറികൾ പോരാതെ വരുമെന്ന് വിടി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

"Either you're with us, or you're with the enemy. There's no in between" നിങ്ങൾ ഒന്നുകിൽ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ നിങ്ങൾ ശത്രുപക്ഷത്താണ്.കെ-റെയിൽ വിഷയത്തിൽ ഇന്നലെത്തൊട്ട് സിപിഎം ന്യായീകരണ ഫാക്ടറി പുറത്തിറക്കി പ്രചരിപ്പിക്കുന്ന പുതിയ ക്യാപ്സ്യൂൾ കേട്ടപ്പോൾ ഓർമ്മ വരുന്നത് ജോർജ് ബുഷ് എന്ന യുദ്ധക്കൊതിയനെയാണ്.
65000 കോടി ചെലവ് വരുമെന്ന് പിണറായി സർക്കാർ പറയുന്ന, 1,25,000 കോടി വേണ്ടി വരുമെന്ന് മോഡി സർക്കാരിന്റെ നീതി ആയോഗ് പറയുന്ന, പൂർത്തിയാവുമ്പോൾ രണ്ട് ലക്ഷം കോടിയെങ്കിലും ആകുമെന്ന് സാമാന്യബോധമുള്ള ജനങ്ങൾ പറയുന്ന ഒരു വമ്പൻ പദ്ധതി, നിത്യവൃത്തിക്ക് ഗതിയില്ലാത്ത ഒരു സംസ്ഥാനത്തിന്റെ മുതുകത്ത് എടുത്തുവച്ച് അതിൽ നിന്ന് കമ്മീഷനടിക്കാനുള്ള സിപിഎം ആർത്തിപ്പരിഷകളുടെ ആക്രാന്തത്തിന് ന്യായീകരണം ചമയ്ക്കാൻ ഇതുപോലുള്ള ബൈനറികൾ പോരാതെ വരും എന്ന് ഈ 'ആസ്ഥാന ബുദ്ധിജീവി' വിദൂഷകർക്ക് മനസ്സിലാകാത്തതാവില്ല, വയറ്റിപ്പിഴപ്പിന്റെ ഭാഗമായി അവർ ഈ ചാപ്പയടി ഒന്നു ശ്രമിച്ചുനോക്കുന്നത് മാത്രമാണ്.
കെ-റെയിൽ എന്ന ദുരന്തപദ്ധതിക്കും അതിനേക്കാൾ വലിയ രാഷ്ട്രീയ ദുരന്തങ്ങൾക്കും ഇടയിൽ കേരളത്തിന് യുക്തിസഹമായി ചിന്തിക്കാൻ ഒരുപാട് ഇടം ബാക്കിയുണ്ട്, വിടി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം കെ റെയിലിനെതിരായ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. പദ്ധതിക്കെതിരെ വിവിധ സംഘടനകൾ കഴിഞ്ഞ ദിവസം സംയുക്ത സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുസ്‍ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, എം എല്‍ എമാരായ മോന്‍സ് ജോസഫ്, കെ കെ രമ, എം പി കൊടിക്കുന്നിൽ സുരേഷ് തുടങ്ങി നിരവധി നേതാക്കള്‍ മാർച്ചിൽ പങ്കെടുത്തു. കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ഈ ജന വിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുന്ന ഈ പദ്ധതി ഒരു ചെറിയ വരേണ്യ വര്‍ഗ ന്യൂനപക്ഷത്തിനു മാത്രമേ പ്രയോജനം ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.ഒരു പഠനവും, ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രമം ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്കായി സർക്കാർ വാശി പിടിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications