ഷുഹൈബിനെ കൊലപ്പെടുത്തിയത് പിണറായി അറിഞ്ഞുകൊണ്ട്; സിപിഎമ്മിന്റെ മനുഷ്യത്വമില്ലായ്മ, 37 മുറിവുകൾ!
കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന്റെ അരിവോടെയാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിപിഎമ്മിന്റെ മനുഷ്യത്വമിവല്ലായ്മയ്ക്ക് തെളിവാണ് ഷുഹൈബിന്റെ ദേഹത്തെ 37 മുറിവുകളെന്നും കെ സുധാകരൻ പറഞ്ഞു. അതുകൊണ്ട് തന്നെ നീതി പൂർവ്വമായ ഒരു അന്വേഷണം നടക്കില്ലെന്നും കെ സുധാകരൻ ആരോപിക്കുന്നു.
രാത്രി 11.30-ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമായിരുന്നു ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയത്.

സിപിഎമ്മിന്റെ പകപോക്കൽ
ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്എഫ്ഐ.-കെഎസ്യു. സംഘര്‍ഷമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിലെ പകപോക്കലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

കൊലപാതകത്തിൽ പങ്കില്ല
അതേസമയം കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്നാണ് കണ്ണൂർ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. മട്ടന്നൂർ കൊലപാതകത്തിൽ പാർട്ടിപ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശനനടപടിയെടുക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞിരുന്നു. പ്രദേശത്ത് ചില രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിൽ അനുശോചിക്കുന്നു
ഷുഹൈബിനെതിരെ സിപിഎം കൊലവിളി നടത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും, കൊലപാതകത്തിൽ അപലപിക്കുന്നെന്നും, കൊലപാതകത്തിൽ പാർട്ടിപ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശനനടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ഭീകരത
കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സിപിഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ഷുഹൈബിന്റെ കൊലപാതകമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞു. സിപിഎമ്മിന്റെ ഭീകരതയ്ക്ക് മുന്നിൽ പോലീസ് നിഷ്ക്രിയരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രമസമാധാനം സംരക്ഷിക്കാന്‍ കഴിയാത്ത പോലീസിന് ഷുഹൈബ് വധകേസിലെ പ്രതികളെ കണ്ടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നകാര്യത്തില്‍ സംശയമുണ്ടെന്നും എകെ ആന്റണി പറഞ്ഞു.












Click it and Unblock the Notifications