'സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിൽ പറയുന്നൊരു വാചകം, മൈ ഡിയർ എന്നും വിശേഷിപ്പിക്കാം'; കെ മുരളീധരൻ
കോഴിക്കോട്: സമരാഗ്നി വേദിയിലെ വാർത്താ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അസഭ്യ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിലെ വാചകം മാത്രമാണെന്ന് മുരളീധരൻ പരിഹസിച്ചു. ആദ്യത്തെ വാചകം മാത്രമാണെങ്കിൽ 'മൈ ഡിയർ' എന്ന് വിശേഷിപ്പിക്കാമെന്നും മുരളീധരൻ പ്രതികരിച്ചു.
''മാധ്യമങ്ങൾ പറയുന്നത് പോലെയാണെങ്കിൽ, കെ സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിൽ പറയുന്നൊരു വാചകമാണ്. ആദ്യത്തെ വാചകം മാത്രമാണെങ്കിൽ 'മൈ ഡിയർ' എന്നും വിശേഷിപ്പിക്കാം. മുഴുവൻ വാചകമാണ് പറഞ്ഞതെങ്കിൽ അത് തമിഴിൽ പറയുന്നതാണ്. അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയുന്ന പ്രയോഗമാണ്. അതിനെ ആ രീതിയിൽ കണ്ടാൽ മതി. അതൊന്നും പാർട്ടിയിലെ വഴക്കിന്റെ ഭാഗമല്ല' മുരളീധരൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ 'സമരാഗ്നി' പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള എത്താതിരുന്നതോടെ വിവാദങ്ങൾക്ക് ആധാരമായ സംഭവം നടന്നത്. അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദിനോട് സതീശൻ വൈകിയതിൽ അനിഷ്‌ടം പ്രകടിപ്പിക്കുമ്പോഴായിരുന്നു സുധാകരന്റെ അസഭ്യപ്രയോഗം. മേശപ്പുറത്തുള്ള ചാനൽ മൈക്കുകൾ ഓൺ ആണെന്ന് ഈ ഘട്ടത്തിൽ സുധാകരൻ അറിഞ്ഞിരുന്നില്ല.
തെറിവിളി പരസ്യമായതോടെ ബാബു പ്രസാദും, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്‌മാനും പെട്ടെന്ന് ഇടപെടുകയായിരുന്നു.മൈക്കുകൾ ഓൺ ആണെന്ന് സുധാകരനെ ഇവർ ബോധ്യപ്പെടുത്തി. ഇതോടെ കെപിസിസി അധ്യക്ഷൻ നിശബ്‌ദനായി. സംഭവത്തിന് പിന്നാലെ ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ പ്രചരിക്കുന്ന സാഹചര്യവുമുണ്ടായി.
പിന്നീട് വാർത്തയറിഞ്ഞ വിഡി സതീശൻ, താൻ രാജിവയ്ക്കാമെന്ന് ഒപ്പമുള്ളവരോടു പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഒടുവിൽ കേന്ദ്ര നേതൃത്വത്തിന് ഇതിൽ ഇടപെടേണ്ടി വന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഫോണിലൂടെ ഇരുവരുമായും ബന്ധപ്പെട്ടതോടെ മാധ്യമങ്ങളെ കണ്ട് എല്ലാം നിഷേധിക്കുകയായിരുന്നു. തങ്ങൾ ഇരുവരും സഹോദരങ്ങളെ പോലെയാണെന്നായിരുന്നു വിശദീകരണം.
അതേസമയം, വിവാദം ഇപ്പോഴും പാർട്ടിക്കുള്ളിൽ കത്തിപ്പടരുകയാണെന്നാണ് സൂചന. സമരാഗ്നിയുടെ ഭാഗമായി ഇരുനേതാക്കളും സംയുക്തമായി നടത്താറുള്ള വാർത്താസമ്മേളനം റദ്ദാക്കി. ഇന്ന് പത്തനംതിട്ടയിൽ വച്ച് നടക്കേണ്ട വാർത്താ സമ്മേളനമാണ് ഒഴിവാക്കിയത്. ഇരുവർക്കുമിടയിൽ തുടരുന്ന ഭിന്നതകൾ തന്നെയാണ് വാർത്താ സമ്മേളനം ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് വിഡി സതീശന്റെ ഓഫീസ് നൽകുന്ന വിശദീകരണം.
അതേസമയം, സമരാഗ്നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും. ജനുവരി 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് കൊല്ലം ജില്ലയിലേക്ക് കടക്കാനിരിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തുന്നുണ്ട്. ഈ മാസം അവസാനം തിരുവനന്തപുരത്താണ് ജാഥയുടെ സമാപന സമ്മേളനം നടക്കുക.












Click it and Unblock the Notifications